മറഞ്ഞു, ആ സ്നേഹത്തണൽ: ജോർജ് തുമ്പയിൽ

കേരളത്തിലെ പ്രത്യേകിച്ച് പുതുപ്പള്ളിയിലെ ജനങ്ങൾക്ക് മേൽ പടർന്ന് നിന്ന സ്നേഹത്തണലായിരുന്നു ഉമ്മൻ ചാണ്ടി . ജനജീവിതത്തോട് ഇത്രത്തോളം ചേർന്ന് നിന്ന മറ്റൊരു നേതാവ് ഓർമയിലില്ല. ചെറുപ്പകാലം മുതൽ കേട്ട് വളർന്ന പേരായിരുന്നു ഉമ്മൻ ചാണ്ടിയുടേത്.

അച്ചായന്റെ ചേട്ടൻ പാപ്പുച്ചേട്ടന്റെയും (വെല്ലിച്ചായൻ എന്ന് ഞങ്ങൾ വിളിക്കുന്ന തുമ്പയിൽ ടി വി കുറിയാക്കോസ്) സുഹൃത്തായിരുന്നു ഉമ്മൻ ചാണ്ടി. പല കാര്യങ്ങൾക്കും വെല്ലിച്ചായന്റെ വീട്ടിൽ ഉമ്മൻ ചാണ്ടി വരുമായിരുന്നു. വെല്ലിച്ചായൻ ഒരു ‘പ്രസ്ഥാനമായിരുന്നത്’ കൊണ്ടും ഞങ്ങൾ കുട്ടികൾ വലിയ കാര്യമായാണ് ഉമ്മൻ ചാണ്ടി സാറിനെ കണ്ടിരുന്നതും.

പാമ്പാടി എം ജി എം ഹൈസ്കൂളിൽ പഠിക്കുന്ന കാലം മുതൽ. അന്നേ ആ പേര് ഒരു ഊർജ്ജമായിരുന്നു.

കാലം മാറി തുടങ്ങിയപ്പോൾ പുതുപ്പള്ളിയിലേക്ക് പാമ്പാടിയിൽ നിന്നും ദൂരം 10 കിലോമീറ്റർ എന്ന് മനസിലായി.

എം ജി എം ഹൈസ്കൂളിൽ പഠിക്കുന്ന കാലത്ത് ഒരു ഇലക്ഷൻ സമയത്ത് കാറിൽ അനൗൺസ്മെന്റിനായി ലേഖകന്റെ സുഹൃത്തായിരുന്ന രാജൻ ഐക്കരപ്പടവിലു (ഫിലിപ്പ് വർഗീസ്)മായി ചേർന്ന് ഉമ്മൻ ചാണ്ടിക്കായി വോട്ട് ചെയ്യണം എന്നാവശ്യപ്പെട്ട് പ്രചാരണത്തിനിറങ്ങിയതാണ് ആദ്യത്തെ ഓർമ. പാമ്പാടിയിലും പരിസര പ്രദേശങ്ങളിലും അനൗൺസ്മെന്റുമായി നടന്നതായോർക്കുന്നു.

മറ്റൊരു പ്രാവശ്യം ഉമ്മൻ ചാണ്ടിക്കൊപ്പം കാറിൽ പാമ്പാടിയിലൊക്കെ കറങ്ങി നടന്നു.

പൊത്തൻ പുറത്തിന് ആദ്യ ട്രാൻസ്‌പോർട്ട് ബസ് അനുവദിച്ചത് ഉമ്മൻ ചാണ്ടിയായിരുന്നു. പൊത്തൻ പുറം ദയറാ പാമ്പാടി തിരുമേനിയുടെ കബറിടം സ്ഥിതി ചെയ്ത സ്ഥലമായിരുന്നു .ആ വണ്ടിയിൽ ആലാംമ്പള്ളിയിൽ നിന്ന് കയറി പൊത്തൻ പുറത്തിന് പോയതൊക്കെ ഓർമയിൽ അലയടിച്ച് നിൽക്കുന്നു. അതുവരെ, ആ 4 കിലോ മീറ്റർ ഒക്കെ നടന്നു വേണമായിരുന്നു പൊത്തൻ പുറത്ത് എത്താൻ.

അദ്ദേഹത്തിന്റെ കല്യാണ ദിവസം വന്ന മനോരമയിലെ ഒരു പത്ര പരസ്യമാണ് പിന്നീടുള്ള ഓർമ.

‘ഞാൻ വിവാഹിതനാകുന്നു. പൊത്തൻ പുറത്താണ് കല്യാണം. എല്ലാവരും വരണം.’ പോയി. പങ്കെടുത്തു. ആകപ്പാടെ കിട്ടിയത് ഒരു നാരങ്ങാ വെള്ളം മാത്രം!

പിന്നീട് യു എസിൽ വന്നതിന് ശേഷം ഫിലഡൽഫിയയിൽ നിന്ന് വെസ്റ്റ് ഓറഞ്ചിലെ വീട്ടിൽ ഉമ്മൻ ചാണ്ടിയും ഭാര്യയും (ഒപ്പം മാത്യു കുന്നത്ത് അച്ചനും സാജു പൗലൂസ് മാറോത്തും ജോസ് മുണ്ടൻചിറയും മറ്റ് വിശിഷ്ടാതിഥികളും ) വന്നപ്പോൾ പണ്ട് നാരങ്ങാ വെള്ളം തന്നതുമൊക്കെ അവരെ അനുസ്മരിപ്പിക്കുകയും ചെയ്തു.

ഒരു ഗിഫ്റ്റ് കൊടുക്കാമെന്ന് പറഞ്ഞപ്പോൾ അതൊന്നും വേണ്ടായെന്ന് ഹൃദയപൂർവം പറഞ്ഞതൊക്കെ ഓർമയിൽ നിൽക്കുന്നു.

പാമ്പാടിയിൽ എത്തുമ്പോൾ ഒക്കെ ഉമ്മൻ ചാണ്ടി സാറിനെ ഓർക്കും. പുതുപ്പള്ളിയെ തന്റെ നെഞ്ചോട് ചേർത്ത ജന നായകനെ, കോളിളക്കങ്ങളെ പുഞ്ചിരിയോടെ നേരിട്ട ആ സൗമ്യമുഖത്തെ എന്നും അതിശയത്തോടെയാണ് വീക്ഷിച്ചിരുന്നത്. പാർട്ടിയിലെ ഗ്രൂപ്പിസവും ഉൾപാർട്ടി സമരങ്ങളുമൊക്കെ ആ രാഷ്ട്രീയ തന്ത്രജ്ഞൻ എത്ര മെയ് വഴക്കത്തോടെ കൈകാര്യം ചെയ്യുന്നു എന്ന് അതിശയിച്ചിട്ടുണ്ട് .

പ്രിയ അച്ചായൻ മരിച്ചപ്പോൾ (അന്ന് CM ആയിരുന്നു) പാമ്പാടി വീട്ടിൽ വന്നതും എല്ലാരേയും ആശ്വസിപ്പിച്ചതുമൊക്കെ ഓർമയിൽ വരുന്നു. ഒരു കട്ടൻ കാപ്പി മാത്രമായിരുന്നു കഴിച്ച ഏക ഭക്ഷണം. കേരളത്തിന്റെ ഒന്നാം നമ്പർ കാറിൽ പാമ്പാടിയിലെ വീട്ടിൽ വന്നതും എല്ലാം ഓർമയിലെങ്ങനെ പച്ച പിടിച്ച് നിൽക്കുകയാണ് .

അന്ന് പെങ്ങളുടെ മകൾ അക്സ കാഞ്ഞിരത്തിൽ ഒരു ഓട്ടോഗ്രാഫിനായി ശ്രമിച്ചതും അത് സാധിച്ചു കൊടുത്തതുമൊക്കെ ഇപ്പോഴും ഓർക്കുന്നു. ഭാര്യ ഇന്ദിരയുടെയും വിവരങ്ങൾ തിരക്കുകയും ചെയ്തു.

‘അമ്മ മരിച്ചപ്പോഴും (അന്ന് അദ്ദേഹം തിരക്കിലായിരുന്നു ) പിന്നീട് ഫോണിൽ വിളിച്ചതും ഒക്കെ ഓർമയിൽ വരുന്നു.

അലസമായി ഖദറിൽ ഉള്ള ഷർട്ടും അലക്ഷ്യമായിട്ട തലമുടിയും ഒക്കെ അദ്ദേഹത്തിന്റെ മുഖമുദ്രകളായിരുന്നു. പുതുപ്പള്ളിയിലൊക്കെ വരുന്ന സമയത്ത് പുതുപ്പള്ളി പള്ളിയിലെ സ്ഥിരം ആളായിരുന്നു.

അമേരിക്കയിൽ വന്ന സമയത്ത്, ഞാനോർക്കുന്നു, ഞങ്ങളുടെ ബന്ധു കൂടിയായ മനോരമയുടെ ജോൺ മുണ്ടക്കയം പറഞ്ഞത് ഇപ്പോഴും മനസ്സിൽ മായാതെ നിൽക്കുന്നു. അന്ന് നാട്ടിലെന്തോ ഒരു പ്രശ്നം ഉണ്ടായിരുന്നു. ‘ഉമ്മൻ ചാണ്ടിയോട് പറ തിരികെ പോരാൻ , ഇവിടുത്തെ പ്രശ്നം ഒക്കെ തീർന്നു ‘.

ഒരേയൊരു കാര്യം മാത്രം മനസിൽ വേദനയായി നിൽക്കുന്നു. നാട്ടിലുള്ള സമയത്ത് 1975 വരെ വോട്ട് ചെയ്യാൻ അനുവാദമില്ലായിരുന്നു. പിന്നീട് മുംബൈയിലും സൗദിയിലും ജീവിതായോധനത്തിനായി എത്തിച്ചേർന്നപ്പോഴും പിന്നീട് യു എസിൽ എത്തിയപ്പോഴും വോട്ട് ചെയ്യാൻ സാധിച്ചില്ല. യു എസിൽ എത്തിയതിന് ശേഷം പൗരത്വം ഭേദഗതി ചെയ്ത് യു എസ് പൗരനായി. അദ്ദേഹത്തിന് വേണ്ടി വോട്ട് ചെയ്യാൻ സാധിക്കാത്തതിൽ മനസിൽ ഇന്നും ദുഖമുണ്ട് .

മലങ്കര ഓർത്തഡോക്സ് സഭയുടെ മാനേജിംഗ് കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം, നാട്ടിൽ എത്തിയ സമയം ഒരു ദിവസം ഒരു കോൾ -മറുഭാഗത്ത് ഉമ്മൻ ചാണ്ടി സാർ .

”ഇത് ഉമ്മൻ ചാണ്ടി. താങ്കൾ സഭാ മാനേജിംഗ് അംഗമായി നാട്ടിൽ എത്തിയെന്ന് അറിഞ്ഞു .സഭാ സെക്രട്ടറി ആയി ‘—————‘ ആൾക്ക് വോട്ട് ചെയ്യണം. ഇപ്പോഴത്തെ സാഹചര്യത്തിൽ അദ്ദേഹം ജയിച്ചു വരുന്നതാണ് എല്ലാവർക്കും നല്ലത് ”. ആർക്ക് വോട്ട് ചെയ്തു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ?.

സങ്കടങ്ങളും പരാതികളും സന്തോഷങ്ങളും പറയാൻ ഉമ്മൻ ചാണ്ടിയുള്ളയിടങ്ങളിലേക്ക് ജനം തിക്കിത്തിരക്കിയെത്തി. ഇന്ന് അദ്ദേഹത്തെ സ്നേഹിക്കുന്നവരുടെ ഹൃദയം പൊട്ടിയുള്ള അന്ത്യാഭിവാദ്യങ്ങൾ കാണുമ്പോൾ ജന ഹൃദയങ്ങളിൽ അദ്ദേഹം എത്ര മാത്രം ഇടം സ്വന്തമാക്കിയിരുന്നു എന്ന സന്തോഷം മനസിനെ നിറയ്ക്കുന്നു.

Print Friendly, PDF & Email

Leave a Comment

More News