അഞ്ചു വയസുകാരി ചാന്ദിനിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവം; കുറ്റവാളി അസ്ഫാഖ് ആലം കുറ്റം സമ്മതിച്ചതായി പോലീസ്

എറണാകുളം: അഞ്ചുവയസുകാരി ചാന്ദിനിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ കുറ്റവാളി അസ്ഫാഖ് കുറ്റം സമ്മതിച്ചതായി ആലുവ റൂറൽ എസ്പി വിവേക് ​​കുമാർ അറിയിച്ചു. അസമിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളിയാണ് അസ്ഫാഖ് ആലം.

കുട്ടിയെ മറ്റൊരാൾക്ക് കൈമാറിയെന്ന അസ്ഫാഖിന്റെ മൊഴി അന്വേഷണത്തെ അട്ടിമറിക്കാനുള്ള തന്ത്രമാണെന്ന് എസ്പി പറഞ്ഞു. അസ്ഫാഖിനെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

അസ്ഫാഖ് തന്നെയാണ് മൃതദേഹം കാണിച്ചു തന്നതെന്ന് റൂറൽ എസ്പി വിവേക് ​​കുമാർ പറഞ്ഞു. സംഭവം നടക്കുമ്പോൾ ഇയാൾ മദ്യലഹരിയിലായിരുന്നു. കൊലപാതകത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിക്കാതെ ഒന്നും പറയാനാകില്ല. അസ്ഫാഖാണ് കുറ്റം ചെയ്തതെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

തെളിവെടുപ്പിനായി അസ്ഫാഖിനെ കൊണ്ടുവന്നപ്പോൾ പരിസരവാസികൾ പോലീസിനെ വളഞ്ഞ് പ്രതിഷേധിച്ചു. ആൾക്കൂട്ടത്തിന്റെ രോഷം കണക്കിലെടുത്താണ് പോലീസ് സംഘത്തിന് പ്രതിയുമായി മടങ്ങേണ്ടി വന്നത്.

ബിഹാറി ദമ്പതികളുടെ മകളാണ് കൊല്ലപ്പെട്ട ചാന്ദിനി. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് അസ്ഫാഖ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ജ്യൂസ് വാങ്ങി കൊടുത്തിട്ടാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ഇയാള്‍ ചാന്ദിനിയെ കൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് കണ്ടെടുത്തിരുന്നു. ഇതേതുടർന്നാണ് ഇന്നലെ രാത്രി തന്നെ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

കുട്ടിക്കായി പെരുമ്പാവൂരിലും മറ്റൊരു പ്രദേശത്തും വ്യാപക തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ, 21 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ പെരിയാർ നദിക്കടുത്തുള്ള ആലുവ മാർക്കറ്റിലെ ചെളി നിറഞ്ഞ സ്ഥലത്ത് നിന്ന് കുട്ടിയുടെ ചേതനയറ്റ മൃതദേഹം കണ്ടെടുത്തതായി റിപ്പോർട്ടുകൾ പറയുന്നു.

അഞ്ച് വയസ്സുകാരിയെ അസ്ഫാഖ് പീഡിപ്പിച്ചതായി പോസ്റ്റ്‌മോർട്ടത്തിൽ സ്ഥിരീകരണം

അതിനിടെ, കുട്ടി ക്രൂരമായ പീഡനത്തിന് ഇരയായതായി പോസ്റ്റ്‌മോർട്ടത്തില്‍ വ്യക്തമായി. പീഡനത്തിനിടെയാണ് മരണം എന്നാണ് നിഗമനം. പ്രാഥമിക പരിശോധനയിൽ കുട്ടിയുടെ ശരീരത്തിൽ ധാരാളം മുറിവുകൾ കണ്ടിരുന്നു.

കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആയിരുന്നു പോസ്റ്റ്‌മോർട്ടം നടപടികൾ. പോസ്റ്റ്‌മോർട്ടം പൂർത്തിയായ സാഹചര്യത്തിൽ മൃതദേഹം ആലുവ ജില്ലാ ആശുപത്രിയിലേക്ക് മാറ്റും. ഇവിടെ നിന്നും നാളെ രാവിലെയോടെയാകും മൃതദേഹം ബന്ധുക്കൾക്ക് കൈമാറുക. കുട്ടിയുടെ പിതാവും ബന്ധുക്കളും നിലവിൽ കളമശ്ശേരി മെഡിക്കൽ കോളേജിലുണ്ട്.

ഏഴരയോടെയാകും മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകുക. കുട്ടി പഠിക്കുന്ന സ്‌കൂളിൽ പൊതുദർശനത്തിന് വയ്ക്കും. ഇതിന് ശേഷം കീഴ്മാട് പൊതുസ്മശാനത്തിലാകും മൃതദേഹം സംസ്‌കരിക്കുക.

Print Friendly, PDF & Email

One Thought to “അഞ്ചു വയസുകാരി ചാന്ദിനിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവം; കുറ്റവാളി അസ്ഫാഖ് ആലം കുറ്റം സമ്മതിച്ചതായി പോലീസ്”

  1. രാജശേഖരന്‍ പി എസ്

    കേരളത്തിലെ നിയമവാഴ്ച പരാജയപ്പെടുന്നതിന്റെ ദൃഷ്ടാന്തമാണിത്… ഇത്തരത്തില്‍ ക്രൂരരായ കുടിയേറ്റ തൊഴിലാളികളുടെ സംസ്ഥാനത്തേക്കുള്ള ഒഴുക്ക് തടയാനുള്ള നിയമം ഉണ്ടാകണം. ഇവനെപ്പോലെയുള്ളവരെ രക്ഷിക്കാന്‍ കച്ച കെട്ടിയിറങ്ങിയിട്ടുള്ള ആ ബി.എ. ആളൂര്‍ എന്ന കശ്മലന്‍ വക്കീലിനെ കേരളത്തില്‍ കാലു കുത്താന്‍ അനുവദിക്കരുത്. അയാളെ എല്ലാ കോടതികളും വിലക്കണം… അല്ലെങ്കില്‍ അയാളെ നാട്ടുകാര്‍ കൈകാര്യം ചെയ്യണം…എങ്കിലേ അന്യസംസ്ഥാന ക്രൂരന്മാരെ നിലയ്ക്കു നിര്‍ത്താന്‍ പറ്റൂ….

Leave a Comment

More News