ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പത്താം ക്ലാസുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു; തൃശൂര്‍ സ്വദേശിയായ യുവാവിന് 40 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും

തൃശൂർ: ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട് പ്രണയം നടിച്ച് പ്രായപൂർത്തിയാകാത്ത പത്താം ക്ലാസ്സുകാരി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ തൃശ്ശൂര്‍ സ്വദേശിയായ 24കാരന് 40 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. തൃശൂർ വടൂക്കര പാലിയത്താഴത്തു വീട്ടില്‍ ഷിനാസി (24)നെയാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതി ശിക്ഷിച്ചത്.

ഇൻസ്റ്റഗ്രാമിലൂടെയാണ് ഷിനാസ് പെൺകുട്ടിയെ പരിചയപ്പെടുന്നത്. പത്താം ക്ലാസുകാരിയായ പെണ്‍കുട്ടിയോട് പ്രണയം നടിക്കുകയും ആത്മഹത്യാ ഭീഷണി മുഴക്കിയുമാണ് ഇയാള്‍ പീഡിപ്പിച്ചത്. 2020ൽ ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട ശേഷം യുവാവ് പെൺകുട്ടിയുമായി പ്രണയത്തിലാണെന്ന് നടിച്ചാണ് പീഡനം നടത്തിക്കൊണ്ടിരുന്നത്.

ഇതിനിടെ തൃശൂർ റെയിൽവേ ട്രാക്കിൽ നിന്ന് വീഡിയോ കോൾ ചെയ്ത് ആത്മഹത്യാ ഭീഷണി മുഴക്കി. പിന്നീട് വീഡിയോ കോൾ ചെയ്ത് വീടിനുള്ളിലെ ഫാനിൽ തൂങ്ങി മരിക്കുമെന്ന് ഭീഷണിപ്പെടുത്തി. താൻ പ്രണയത്തിലാണെന്നും നിഷേധിച്ചാൽ ആത്മഹത്യ ചെയ്യുമെന്നും പറഞ്ഞാണ് ഷിനാസ് പെൺകുട്ടിയെ സ്വാധീനിച്ചത്. പിന്നീട് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് 2020ൽ വലപ്പാട് പോലീസ് ആണ് സംഭവത്തിൽ കേസെടുത്തത്. എസ്ഐ കെ. സുമേഷിന്റെ നേതൃത്വത്തിലായിരുന്നു കേസന്വേഷണം. അന്വേഷണത്തിന്റെ ഭാഗമായി 20 സാക്ഷികളെ വിസ്തരിക്കുകയും 11രേഖകളും, തൊണ്ടിമുതലും ശാസ്ത്രീയ തെളിവുകളും കോടതിയിൽ ഹാജരാക്കുകയും ചെയ്തു. കേസ് തെളിയിക്കുന്നതിൽ പ്രോസിക്യൂഷനും നിർണ്ണായക പങ്കു വഹിച്ചു.

Print Friendly, PDF & Email

Leave a Comment

More News