2022ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

തിരുവനന്തപുരം: 2022ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. സംവിധായകൻ ലിജീഷ് മുള്ളേഴത്താണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. അവാർഡ് നിർണയത്തിൽ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് നിയമവിരുദ്ധമായി ഇടപെട്ടുവെന്നും ഇതിന് തന്റെ പക്കൽ തെളിവുണ്ടെന്നും ലിജീഷ് ഹർജിയിൽ പറയുന്നു. ചലച്ചിത്ര അക്കാദമി ചെയർമാനായി തുടരാൻ രഞ്ജിത്തിന് അർഹതയില്ലെന്നും ഹർജിക്കാരൻ ആരോപിക്കുന്നു.

സംസ്ഥാന അവാർഡ് നിർണയത്തിൽ രഞ്ജിത്ത് സ്വാധീനം ചെലുത്തിയെന്ന ജൂറി അംഗം നേമം പുഷ്പരാജ് നേരത്തെ പുറത്തുവിട്ട ശബ്ദ സന്ദേശം വൻ പ്രതിഷേധത്തിനിടയാക്കിയിരുന്നു. മറ്റൊരു ജൂറി അംഗം ജെൻസി ഗ്രിഗറിയും സമാനമായ ആരോപണവുമായി രംഗത്തെത്തിയിരുന്നു. സംവിധായകൻ വിനയൻ പിന്നീട് ശബ്ദ സന്ദേശങ്ങളും കോൾ റെക്കോർഡുകളും പുറത്തുവിട്ടു, താനും ജൂറി അംഗങ്ങളും തമ്മിലുള്ള സംഭാഷണങ്ങൾ പരസ്യമാക്കി. പത്തൊന്‍‌പതാം നൂറ്റാണ്ട് എന്ന ചിത്രത്തിന് അവാർഡ് ലഭിക്കാതിരിക്കാൻ രഞ്ജിത്ത് ഇടപെട്ടുവെന്ന് തെളിയിക്കുന്നതായിരുന്നു വിനയന്റെ ഈ വെളിപ്പെടുത്തൽ.

വിഷയത്തിൽ മുഖ്യമന്ത്രിക്ക് വിനയൻ ഔദ്യോഗികമായി പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ രഞ്ജിത്തിനെതിരേ മുഖ്യമന്ത്രി അന്വേഷണം തുടങ്ങി. രഞ്ജിത്തിനെതിരെ സംവിധായകൻ ലിജീഷ് മുള്ളേഴത്ത് നൽകിയ ഹർജിയാണ് ഇപ്പോൾ ഹൈക്കോടതിയിൽ എത്തിയിരിക്കുന്നത്. എന്നാൽ, ഈ സാഹചര്യത്തെക്കുറിച്ച് ഒരു മാധ്യമം രഞ്ജിത്തിനോട് പ്രതികരണം തേടിയപ്പോൾ, വിഷയത്തിൽ അഭിപ്രായം നൽകാൻ താൻ ഇപ്പോൾ തയ്യാറല്ലെന്ന് അദ്ദേഹം അറിയിച്ചു.

Print Friendly, PDF & Email

Leave a Comment

More News