മെരിലാൻഡിൽ ഇന്ത്യൻ ദമ്പതികളെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി

ബാൾട്ടിമോർ :മേരിലാൻഡിൽ ഇന്ത്യൻ ദമ്പതികളെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി. കർണാടകയിൽ നിന്നുള്ള മൂന്ന് പേരെ ബാൾട്ടിമോർ കൗണ്ടിയിലെ വീട്ടിൽ വെള്ളിയാഴ്ച ഉച്ചയോടെ ക്ഷേമ പരിശോധനയ്ക്ക് എത്തിയവരാണ് വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയതെന്നു ശനിയാഴ്ച പോലീസ് പറഞ്ഞു. ഇരട്ട ആത്മഹത്യയും കൊലപാതകവുമാണെന്നാണ് പോലീസ് സംശയിക്കുന്നത്.

യോഗേഷ് എച്ച്. നാഗരാജപ്പ (37), പ്രതിബ വൈ. അമർനാഥ് (37), യാഷ് ഹൊന്നാൽ (6) എന്നിവരാണ് മരിച്ചത്. ഇവർ ഭർത്താവും ഭാര്യയും മകനുമാണെന്നാണ് കരുതുന്നതെന്ന് പോലീസ് പറഞ്ഞു.

കർണാടകയിൽ ദാവൻഗെരെ ജില്ലയിലെ ജഗലൂർ താലൂക്കിലെ ഹല്ലേക്കല്ലു ഗ്രാമത്തിൽ നിന്നുള്ള കുടുംബം കഴിഞ്ഞ ഒമ്പത് വർഷമായി അമേരിക്കയിലെ മെരിലാൻഡിലെ ബാൾട്ടിമോറിൽ താമസിച്ചുവരികയായിരുന്നു. മകന്റെ വിവാഹം കഴിഞ്ഞിട്ട് ഒമ്പത് വർഷമായെന്ന് യോഗേഷിന്റെ അമ്മ ശോഭ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞിരിക്കുന്നത്. വിവാഹം കഴിഞ്ഞ് താമസിയാതെ, ദമ്പതികൾ അമേരിക്കയിലേക്ക് പോവുകയായിരുന്നു. അമേരിക്കയിൽ താമസിക്കുന്ന രണ്ടാമത്തെ മകനാണു വീട്ടിൽ വിളിച്ച് മരണത്തെ പറ്റി അറിയിക്കുന്നതെന്നാണ് അമ്മ ശോഭ പറഞ്ഞിരിക്കുന്നത്. മൃതദേഹങ്ങൾ ഇന്ത്യയിലേക്ക് കൊണ്ടുവരാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് ബന്ധുക്കൾ അഭ്യർത്ഥിച്ചിരിക്കുകയാണ്. ഏറ്റവും ഒടുവിൽ ഫോൺ ചെയ്തിരുന്നപ്പോൾ പോലും എന്തെങ്കിലും പ്രശ്നങ്ങൾ ഉള്ളതായി യോഗേഷ് അമ്മയോട് പറഞ്ഞിരുന്നില്ല.

“പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ, നാഗരാജപ്പ ഭാര്യയേയും മകനെയും കൊലപ്പെടുത്തി ആത്മഹത്യ ചെയ്തതാണെന്ന് ബാൾട്ടിമോർ കൗണ്ടി പോലീസ് വക്താവ് ആന്റണി ഷെൽട്ടൺ പറഞ്ഞു. “ഓരോരുത്തർക്കും പ്രത്യക്ഷത്തിൽ വെടിയേറ്റ മുറിവ് കാണപ്പെട്ടു,” ഷെൽട്ടൺ കൂട്ടിച്ചേർത്തു.

ചൊവ്വാഴ്ച വൈകുന്നേരമാണ് കുടുംബാംഗങ്ങളെ അവസാനമായി ജീവനോടെ കണ്ടത്, മരണകാരണവും രീതിയും നിർണ്ണയിക്കാൻ ചീഫ് മെഡിക്കൽ ഓഫീസറുടെ ഓഫീസ് പോസ്റ്റ്‌മോർട്ടം നടത്തുമെന്ന് പോലീസ് പറഞ്ഞു.

”ഈ ഭയാനകമായ പ്രവൃത്തിയിലൂടെ ജീവൻ നഷ്ടപ്പെട്ട നിരപരാധികളായ ഇരകളെ ഓർത്ത് എനിക്ക് ഹൃദയം തകർന്നു, അഗാധമായ ദുഃഖമുണ്ട്. ഈ ദാരുണമായ സംഭവത്തെത്തുടർന്ന് കുടുംബത്തെയും കമ്മ്യൂണിറ്റി അംഗങ്ങളെയും സഹായിക്കാൻ ഞങ്ങൾ സാധ്യമായതെല്ലാം ചെയ്യും, ”ബാൾട്ടിമോർ കൗണ്ടി എക്‌സിക്യൂട്ടീവ് ജോണി ഓൾസ്‌വെസ്‌കിയുടെ പ്രസ്താവനയിൽ പറയുന്നു.

Print Friendly, PDF & Email

Leave a Comment

More News