ദൈവ വിശ്വാസത്തിനെതിരെയുളള ഒരു പട്ടാളക്കാരന്‍റെ പീഡാനുഭവങ്ങള്‍ : രാജു തരകന്‍

മനുഷ്യമനസ്സിന് വേദന ഉളവാക്കുന്ന ഒരു റഷ്യന്‍ പട്ടാളക്കാരന്‍റെ ക്രൂര പീഡനങ്ങളുടെ അനുഭവങ്ങളാണ് അനുവാചകര്‍ക്കായ് ഇവിടെ പങ്കുവെയ്ക്കുന്നത്. വാനിയ എന്ന യൗവ്വനക്കാരന്‍, ആയാളുടെ മുഖം എല്ലായിപ്പോഴും ദൈവീക പ്രസന്നതയാല്‍ ശോഭിച്ചിരുന്നു. അതിന് കാരണം ദൈവത്തെ തന്‍റെ ജീവനെക്കാള്‍ ഉപരി സ്നേഹി,ച്ചിരുന്നു. റഷ്യയില്‍ കമ്മ്യൂണിസ്റ്റ് ഭരണത്തിന്‍റെ കിരാത ഹസ്തങ്ങളാല്‍ ഞെരിച്ചമര്‍ത്തപ്പെട്ട ജനങ്ങളുടെ ഇടയിലായിരുന്നു വാനിയ ജിവിതം നയിച്ചിരുന്നത്. മത നേതൃത്വം എല്ലായിപ്പോഴും ഭരണകര്‍ത്താക്കളുടെ ഹിതാനുസരണമായിട്ടാണ് നിലനിന്നിരുന്നത്. മതം ഒരിക്കലും മനുഷ്യനെ നന്നാക്കുവാന്‍ അനുവദിയ്ക്കില്ലെന്നാണ് ഭരണര്‍ത്താക്കളുടെ നിഗമനം. അതുകൊണ്ട് മതത്തെ സമൂഹത്തില്‍ നിന്ന് തുടച്ചു മാറ്റണമെന്നാണ് ഭരണകര്‍ത്താക്കളുടെ ആഗ്രഹം. ആശയപരമായ് പോരാടുന്നതില്‍ തെറ്റില്ലെന്നാണ് ഭരണഘടനയില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്. അല്ലാതെയുള്ള ഏതു മാര്‍ഗ്ഗവും മതം വളരാനെ ഉപകരിക്കുകയുള്ളു. ഇത്തരത്തിലുള്ള സാമുഹ്യ വ്യവസ്ഥിതിയിലാണ് വാനിയ പട്ടാളത്തില്‍ തന്‍റെ ഔദ്ദ്യോഗിക ജിവിതത്തിന് തുടക്കം കുറിയ്ക്കുന്നത്. തന്‍റെ ദൈവവിശ്വാസം സഹപട്ടാളക്കാരോടും മേലുദ്ദ്യോഗസ്ഥരോടും തുറന്ന് പറയുന്നതിന് വാനിയ വിമുഖത കാട്ടിയില്ല. താന്‍ അറിഞ്ഞ ദൈവത്തെ മറ്റുളളവരോട് പങ്കുവെക്കണമെന്നാണ് ദൈവം നല്‍കിയ നിയോഗം. അത് എന്തിനാണ് മറച്ചുവെയ്ക്കുന്നത? ക്രൈസ്തവ വിശ്വാസം ത്യജിച്ചുകളയണമെന്നാണ് വാനിയയോട് പലതവണ മേലുദ്ദ്യാഗസ്ഥര്‍ ആവശ്യപ്പെട്ടതെങ്കിലും ആയാള്‍ അതിന് തയ്യാറല്ലായിരുന്നു.

ദൈവ വിശ്വാസം ത്യജിച്ചുകളയുവാന്‍ ആയാള്‍ തയ്യാറാകാത്ത കാരണത്താല്‍ പട്ടാളത്തിലെ ഉയര്‍ന്ന ഉദ്ദ്യോഗസ്ഥര്‍ ഈ യൗവ്വനക്കാരനെ കൊടിയ പീഡനത്തിന് ഇരയാക്കുവാന്‍ തീരുമാനിച്ചു. ശിക്ഷാനടപടിയുടെ ആദ്യഘട്ടത്തില്‍ വാനിയയെ മേലധികാരികള്‍ കൊടും ശൈത്യത്തില്‍ ഒരു രാത്രിമുഴിവന്‍ നിര്‍ത്തുകയുണ്ടായി. 25 ഡ്രിഗി സെല്‍ഷ്യസിന് താഴെയുളള തണുപ്പിലും ആയാള്‍ അത്ഭുതകരമായ് രക്ഷപ്പെട്ടു.

പട്ടാള ക്യാമ്പില്‍ വാനിയയുടെ ദൈവ വിശ്വാസവും ജീവിത ശൈലിയും ഏറെ ചര്‍ച്ച ചെയ്യപ്പെടുകയുണ്ടായി. സഹ പട്ടാളക്കാരെയും ദൈവവിശ്വാസികള്‍ ആക്കിതീര്‍ക്കുന്നത്, മേലുദ്ദ്യേഗസ്ഥര്‍ക്ക് വാനിയയോട് വൈരാഗ്യത്തിന് വഴി തെളിയ്ക്കുകയാണ് ചെയ്തത്. അവര്‍ ഇദ്ദേഹത്തെ 200 മൈല്‍ അകലെയുളള മറ്റൊരു ജയിലില്‍ കൊണ്ട് പാര്‍പ്പിച്ചു. ഇവിടെയും പീഡനങ്ങളും ചോദ്യം ചെയ്യലും തുടര്‍ന്നു കൊണ്ടിരുന്നു. ഇതിലൊന്നിലും ഇയാള്‍ക്ക് ഒരു മാറ്റവും സംഭവിച്ചില്ല. തന്‍റെ വിശ്വാസം വര്‍ദ്ധിക്കുകയാണ് ചെയ്തത്. അധികാരികളെ അനുസരിക്കുക എന്നത് ദൈവീക കല്പനയാണ്. അത് നിരസിക്കുന്നത് ശരിയല്ല. എല്ലാറ്റിന്‍റെയും പരമാധികാരി ദൈവമാകുന്നു. എല്ലാ പ്രമാണങ്ങളും ദൈവാധിഷ്ടിതമാണ്. ദൈവത്തെ നിരസിച്ചിട്ടുളള ഒരു പ്രമാണത്തിനും വാനിയ തയ്യാറല്ല.

വാനിയ റജിസ്റ്റേര്‍ഡ് അല്ലാത്ത ബാപ്റ്റിസ്റ്റ് ഗ്രൂപ്പിലെ അംഗമാണെന്ന യാഥാര്‍ത്ഥ്യം മേലുദ്യോഗസ്ഥരോട് പ്രാരംഭത്തില്‍ തന്നെ അറിയിച്ചിട്ടുളളതാണ്. റെഡ് ആര്‍മിയിലെ നിയമം അനുസരിച്ച് വാനിയ ശിക്ഷാര്‍ഹനാണ്. അതിനും ഇയാള്‍ക്ക് മറുപടിയുണ്ട്, ഞാന്‍ സോവിയറ്റ് യൂണിനെതിരായ് ഒന്നും ചെയ്തിട്ടില്ല. പട്ടാളത്തില്‍ എന്‍റെ കടമ ഞാന്‍ കൃത്യമായ് ചെയ്യുന്നുണ്ട്. അപ്പോള്‍ ഞാന്‍ എന്തിനാണ് എന്‍റെ ദൈവവിശ്വാസം തിരസ്കരിക്കേണ്ടത്?. നിയമം അനുസരിച്ച് നിങ്ങള്‍ക്ക് എന്നെ 7 വര്‍ഷം ശിക്ഷിക്കാവുന്നതാണ്. ആ ശിക്ഷ ഏറ്റുവാങ്ങുവാനും ഞാന്‍ തയ്യാറാണ്. അവനെ ചോദ്യം ചെയ്തവര്‍ക്ക് അരിശം വരികയാണ് ചെയ്തത്. വാനിയയുടെ മനസ്സ് മാറാത്ത കാരണത്താല്‍ ഇടുങ്ങിയ ഇരുട്ടുമുറിയില്‍ ഏകാന്ത തടവില്‍ അവനെ പാര്‍പ്പിച്ചു. എന്നിട്ടും അവനില്‍ ഒരു മാറ്റവും സംഭവിച്ചില്ല. ജയില്‍ സുപ്രണ്ട് അവനെ കൊടും പീഡനത്തിന് ഇരയാക്കുന്നതിനായ് മറ്റൊരു മുറിയിലേക്ക് മാറ്റി. കുറ്റം ചെയ്യുന്നവരെ ശിക്ഷിക്കാനുള്ള മുറിയായിരുന്നു അത്. പടയാളികള്‍ ഇദ്ദേഹത്തെ ഈ മുറിയിലാക്കി വാതിലടച്ചു. ജയില്‍ ഉദ്ദ്യേഗസ്ഥര്‍ ഐസ് വെള്ളം മുകളില്‍നിന്നും, വശങ്ങളില്‍നിന്നും പ്രവഹിക്കുന്ന ടാപ്പുകള്‍ ഇയാള്‍ക്ക് എതിരെ തുറന്നുവിട്ടു. അവന്‍ നനഞ്ഞ് കുതിര്‍ന്ന് ശരീരമാസകലം വിറക്കുവാന്‍ തുടങ്ങി. അവന്‍റെ നാവുകള്‍ ചലിച്ചു തുടങ്ങി. വാനിയ ദൈവത്തോട് ഇപ്രകാരം പ്രാര്‍ത്ഥിച്ചു.

ദൈവമേ എന്നോട് ക്യപയുണ്ടാകണമേ . സ്വര്‍ഗ്ഗം അവന്‍റെ പ്രാര്‍ത്ഥനക്ക് മറുപടി കൊടുത്തു. തന്‍റെ ഈ പീഡനത്തില്‍ നിന്ന് ദൈവം അവനെ അത്ഭുതകരമായ് വിടുവിച്ചു. ഇവിടെയും ഈ യൗവ്വനക്കാരന്‍റെ ദൈവ വിശ്വാസം വര്‍ദ്ധിക്കുകയാണ് ചെയ്തത്. അവസാനം അവന്‍റെ മേലുദ്ദ്യോഗസ്ഥര്‍ അന്തിമ തീരുമാനം കൈക്കൊണ്ടു. ഇവന്‍ വധിക്കപ്പെടണം. ഇല്ലെങ്കില്‍ ഇയാള്‍ സഹപട്ടാളക്കാരെയും സമൂഹത്തെയും വഴിതെറ്റിക്കും. സൈന്യത്തില്‍ ക്രൈസ്തവ വിശ്വാസികളെ വളരെ തന്ത്രപരമായ് വധിക്കുന്ന രീതിയാണ് അവലംബിച്ചിരിക്കുന്നത്. അതിനായ് മൂന്ന് പേര് അടങ്ങുന്ന സംഘത്തെയാണ് രൂപീകരിച്ചിരിക്കുന്നത്. വധശിക്ഷക്ക് ശിക്ഷിക്കപ്പെട്ടവരെ വെടിവെച്ചുകൊല്ലുക, ജീവനോട് കുഴിച്ചുമൂടുക, തൊണ്ടയില്‍ ഉരുക്കിയ ലോഹം ഒഴിക്കുക, തുടങിയ ശിക്ഷണ നടപടികളാണ് തുടര്‍ന്നിരുന്നത്.

വാനിയയെ പട്ടാളത്തിലെ ഉയര്‍ന്ന ഉദ്ദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തുകയാണ് ചെയ്തത്. അതിനുശേഷം കരിങ്കടലില്‍ മുക്കി അപകടമരണമാക്കി റിപ്പോര്‍ട്ട് ചെയ്തു. പട്ടാള ഉദ്ദ്യോഗസ്ഥര്‍ തന്നെ മൃതശരീരം അടക്കം ചെയ്ത ശവപ്പെട്ടി വാനിയയുടെ ഭവനത്തില്‍ എത്തിച്ചുകൊടുത്തു, ശവപ്പെട്ടി തുറന്നപ്പോള്‍ തന്‍റെ മാതാവും, ബന്ധുക്കളും, നാട്ടുകാരുമെല്ലാം അലമുറയിട്ടു കരഞ്ഞു. പീഡനത്താല്‍ വിക്യതമാക്കപ്പെട്ട ശരീരം ഭയാനകമായിരുന്നു. തിരുവചനത്തില്‍ പരിശോധനകളുടെ നടുവില്‍ പതറാതെ നിന്ന ഭക്തന്മാരുടെ ചരിത്ര സംഭവങ്ങള്‍ വിവരിക്കുന്നുണ്ട്. അതില്‍ പ്രധാനിയായ ഇയ്യോബിന്‍റെ പരിശോധനകള്‍ അവര്‍ണ്ണനീയമാണ്. എല്ലാം നഷ്ടമായാലും ഞാന്‍ അവനെ തന്നെ കാത്തിരിക്കും എന്നതായിരുന്നു ഇയ്യോബിന്‍റെ വിജയരഹസ്യം. വാനിയ നമ്മില്‍ പകരുന്ന സന്ദേശവും അത് തന്നെയാണ്.

വാനിയ എന്ന പുസ്തകം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്നത് ക്രൈസ്തവ ചിന്ത പത്രത്തിന്‍റെ പത്രാധിപനായ കെ.എം. റസ്സലിന്‍റെ സഹധര്‍മ്മിണി ഡോ: ഓമന റസ്സലാണ്. കൊച്ചിന്‍ ബുക്സാണ് പുസ്തകത്തിന്‍റെ പ്രസാധകര്‍. അനുവാചകരില്‍ നവ്യാനുഭവം പകരുന്ന ഈ പുസ്തകം ദൈവത്തിലുള്ള വിശ്വാസവും, സ്നേഹവും അമിതമായ് വര്‍ദ്ധിപ്പിക്കുമെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്.

Print Friendly, PDF & Email

Leave a Comment

More News