പമ്പാ നദിയെ ആവേശക്കടലാക്കി തലവടി ചുണ്ടൻ ജനഹൃദയങ്ങളിൽ ഇടം പിടിച്ചു

തലവടി: പമ്പാ നദിയെ ആവേശക്കടലാക്കി തലവടി ചുണ്ടൻ ജനഹൃദയങ്ങളിൽ ഇടം പിടിച്ചു. നീരേറ്റുപുറം വാട്ടർ സ്റ്റേഡിയത്തിൽ നടന്ന ജലമേളയിലാണ് ‘തലവടി ചുണ്ടൻ’ വിജയകിരീടം അണിഞ്ഞത്.

റിക്സൺ ഉമ്മൻ ക്യാപ്റ്റനായി കൈനകരി യു.ബി.സി തുഴഞ്ഞ തലവടി ചുണ്ടൻ പാരമ്പര്യവും പെരുമയും ഉള്ള ടീമുകളെ പരാജയപ്പെടുത്തിയാണ് ഇരുകരകളിലായി തടിച്ചുകൂടിയ ആയിരക്കണക്കിന് ജലോത്സവ പ്രേമികളുടെ ഹൃദയത്തില്‍ സ്ഥാനം പിടിച്ചത്. സ്വന്തം തറവാട്ടിൽ കൈകരുത്തും മെയ്കരുത്തുമുള്ള പ്രമുഖ ടീമുകളെ മനക്കരുത്തുകൊണ്ട് പമ്പാ നദിയിലെ കന്നി അങ്കത്തിലൂടെ പരാജയപ്പെടുത്തി വിജയകിരീടമണിഞ്ഞപ്പോൾ ലോകമെമ്പാടുമുള്ള തലവടി ഗ്രാമവാസികൾ ഒന്നടങ്കം ആഹ്ളാദത്തിലായി.

2023 ജനുവരി ഒന്നിനാണ് തലവടി ചുണ്ടൻ നീരണിഞ്ഞത്. ഇക്കഴിഞ്ഞ നെഹ്റു ട്രോഫിയിൽ ആദ്യമായി മത്സരത്തിൽ പങ്കെടുത്ത് മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. മില്ലിസെക്കന്റുകളുടെ വ്യത്യാസത്തിലാണ് ട്രോഫി നഷ്ടമായത്. സാബു നാരായണൻ ആചാരിയുടെ ‘ആറാം തമ്പുരാൻ ‘ എന്നാണ് ജലോത്സവ ലോകം തലവടി ചുണ്ടനെ വിശേഷിപ്പിക്കുന്നത്. 82 തുഴച്ചിൽകാര്‍, 5 അമരക്കാർ, 7 നിലക്കാർ എന്നതാണ് വള്ളത്തിൻ്റെ ഘടന.

കെ.ആർ. ഗോപകുമാർ പ്രസിഡൻ്റ്, ജോജി ജെ വയലപ്പള്ളി സെക്രട്ടറി, പ്രിൻസ് പാലത്തിങ്കൽ ട്രഷറർ എന്നിവരടങ്ങുന്ന കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള 31 അംഗ സമിതിയാണ് തലവടി ടൗൺ ബോട്ട് ക്ലബ്. ബ്രഹ്മശ്രീ നീലകണ്‌ഠരര് ആനന്ദ് പട്ടമന, ഫാ. ഏബ്രഹാം തോമസ് എന്നിവർ രക്ഷാധികാരികളുമാണ്.

പുതുവത്സരദിനത്തിൽ ‘തലവടി ചുണ്ടൻ’ നീരണിഞ്ഞ പമ്പയാറിൽ നടന്ന മത്സരത്തിൽ നേടിയ വിജയം ഓഹരി ഉടമകൾക്ക് നല്‍കിയ ദക്ഷിണയാണെന്ന് മീഡിയ വിഭാഗം കൺവീനർമാരായ അജിത്ത് പിഷാരത്ത്, ഡോ. ജോൺസൺ വി. ഇടിക്കുള എന്നിവർ പറഞ്ഞു. തലവടി ചുണ്ടൻ ഫാൻസ് അസോസിയേഷൻ, തലവടി ചുണ്ടൻ ഓവർസീസ് ഫാൻസ് അസോസിയേഷൻ എന്നിവരുടെ പ്രോത്സാഹനമാണ് വിജയത്തിൻ്റെ പിന്നിലെ വിജയ രഹസ്യം.

Print Friendly, PDF & Email

Leave a Comment

More News