പിന്നാക്ക വിഭാഗത്തില്‍ പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ജര്‍മ്മനിയില്‍ നഴ്സിംഗ് പഠനത്തിന് സര്‍ക്കാര്‍ സൗകര്യമൊരുക്കുന്നു

തിരുവനന്തപുരം: പിന്നാക്ക വിഭാഗത്തില്‍പ്പെട്ട വിദ്യാർത്ഥികളെ ജര്‍മ്മനിയിൽ നഴ്സിംഗ് പഠനത്തിന് അയക്കുന്ന പുതിയ പദ്ധതി ആവിഷ്‌കരിക്കുന്നു. പഠനത്തിനുശേഷം 55 ലക്ഷം രൂപ വരെ വാർഷിക വരുമാനത്തിൽ ഇവർക്കു ജർമ്മനിയിൽ നഴ്സായി ജോലി ലഭിക്കുമെന്ന് പട്ടികജാതി പട്ടികവർഗ പിന്നാക്ക വിഭാഗ വികസന വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു. പട്ടികജാതി, പട്ടികവർഗ പിന്നാക്ക വികസന വകുപ്പുകൾ സർക്കാർ ഏജൻസിയായ ഓവർസീസ് ഡെവലപ്മെന്റ് ആൻഡ് എംപ്ലോയ്മെന്റ് പ്രമോഷൻ കൺസൾട്ടന്റുമായി (ഒഡെപെക്) ചേർന്ന് നടപ്പാക്കുന്ന ഉന്നതി സ്‌കോളർഷിപ്പ് ഫോർ ഓവർസീസ് സ്റ്റഡീസ് പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനവും വെബ്സൈറ്റ് ഉദ്ഘാടനവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജര്‍മ്മനിയിൽ ബി.എസ് സി നഴ്സിംഗ് പഠിക്കാൻ കഴിഞ്ഞാൽ അവിടെത്തന്നെ ഉയർന്ന ശമ്പളത്തിൽ നഴ്സായി ജോലി ചെയ്യാൻ കഴിയുമെന്നതു മുന്നിൽ കണ്ടാണു പട്ടിക വിഭാഗത്തിൽപ്പെടുന്ന പാവപ്പെട്ട വിദ്യാർഥികൾക്ക് ഇതിനുള്ള അവസരമൊരുക്കാൻ സർക്കാർ മുൻകൈയെടുക്കുന്നതെന്നു മന്ത്രി ചൂണ്ടിക്കാട്ടി. ഏകദേശം 35 ലക്ഷം രൂപയാണു ഫീസ് ഇനത്തിൽ വേണ്ടിവരുന്നത്. ഈ തുക പലിശയില്ലാതെയോ ചെറിയ പലിശയ്ക്കോ വായ്പയായി നൽകാൻ പട്ടിക ജാതി, പട്ടിക വർഗ കോർപ്പറേഷൻ തയ്യാറായാൽ നിരവധി വിദ്യാർഥികൾക്കു ജർമനിയിൽ നഴ്സിംഗ് പഠനത്തിന് അവസരമൊരുങ്ങും. അവിടുത്തെ ശമ്പളം വച്ചു നോക്കിയാൽ ഒരു വർഷം കൊണ്ടുതന്നെ ഈ വായ്പ തിരിച്ചടയ്ക്കാൻ കഴിയുമെന്നും വിദ്യാർത്ഥികൾക്കു ശോഭനമായ ജീവിതസാഹചര്യം സാധ്യമാകുമെന്നും മന്ത്രി പറഞ്ഞു.

ഈ സർക്കാർ അധികാരത്തിലെത്തിയശേഷം പട്ടിക വിഭാഗത്തിൽപ്പെടുന്ന 425 പേരെ തെരഞ്ഞെടുത്തു വിദേശ സർവകലാശാലകളിൽ പഠനത്തിന് അയച്ചതായി മന്ത്രി ചൂണ്ടിക്കാട്ടി. ഈ വർഷം 310 പേർക്കു കൂടി വിദേശ പഠന സൗകര്യമൊരുക്കുന്നുണ്ട്. ഓരോ വർഷവും മുന്നൂറിലേറെ വിദ്യാർഥികൾക്കു വിദേശ പഠനമൊരുക്കുകയാണു ലക്ഷ്യം. ആഗോള റാങ്കിംഗില്‍ അഞ്ഞൂറിനുള്ളിൽ വരുന്ന മികച്ച സർവകലാശാലകളിലേക്കാണ് ഇവരെ പഠനത്തിനായി അയക്കുന്നത്.

വിദേശത്തു പഠിക്കുമ്പോൾ വിദ്യാർഥികൾക്കും രക്ഷകർത്താക്കൾക്കുമുണ്ടാകുന്ന ആശങ്ക പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഒഡെപെകുമായി സഹകരിച്ച് ഉന്നതി സ്‌കോളർഷിപ്പ് ഫോർ ഓവർസീസ് സ്റ്റഡീസ് പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി പഠനത്തിനായി വിദേശത്തേക്കു പോകുന്ന വിദ്യാർത്ഥി വിമാനത്താവളത്തിൽ എത്തുമ്പോൾ തന്നെ ഒഡെപെക് ഉദ്യോഗസ്ഥർ സ്വീകരിക്കുകയും ബന്ധപ്പെട്ട സ്ഥലങ്ങളിൽ സുരക്ഷിതമായി എത്തിക്കുകയും ചെയ്യും. പഠനകാലയളവിൽ പ്രശ്നങ്ങളെന്തെങ്കിലുമുണ്ടെങ്കിൽ ഒഡെപെകിനെ ബന്ധപ്പെടാം. വിദേശ പഠനത്തിന് വിദ്യാർഥികളെ അയക്കുക മാത്രമല്ല, പഠനകാലയളവിലുടനീളം അവർക്കു സംരക്ഷണം നൽകുകയെന്ന കടമകൂടി സർക്കാർ നിർവഹിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.

വിദേശ പഠന സ്‌കോളർഷിപ്പ് ലഭിക്കുന്നതിനായി www.odepc.net/unnathi എന്ന വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യാം. യോഗ്യത സംബന്ധിച്ച വിവരങ്ങൾ പട്ടികജാതി, പട്ടികവർഗ വികസന വകുപ്പുകളുടെ ഓഫീസിൽ ലഭിക്കും. ചടങ്ങിൽ ഒഡെപെക് ചെയർമാൻ കെ.പി. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.

Print Friendly, PDF & Email

Leave a Comment

More News