ലോക സമാധാനത്തിൽ മതനേതാക്കൾക്ക് വലിയ പങ്ക്: സി മുഹമ്മദ് ഫൈസി

കെയ്റോയിൽ നടന്ന ആഗോള ഫത്‌വ സമ്മേളനത്തിൽ സി മുഹമ്മദ് ഫൈസി സംബന്ധിക്കുന്നു

കോഴിക്കോട്: ലോക സമാധാനത്തിനായി വിവിധ രാജ്യങ്ങളിലുള്ള മുഫ്തിമാർ ഒന്നിച്ചു പ്രവർത്തിക്കണമെന്ന് ജാമിഅ മർകസ് ചാൻസിലറും കേരള ഹജ്ജ് കമ്മിറ്റി ചെയർമാനുമായ സി മുഹമ്മദ് ഫൈസി.  കെയ്റോയിൽ നടന്ന ആഗോള ഫത്‌വ സമ്മേളനത്തിൽ വിഷയമവതരിപിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുദ്ധം, തീവ്രവാദ ആക്രമണങ്ങൾ എന്നീ സന്ദർഭങ്ങളിൽ സമാധാനത്തിനും ദുരിതമനുഭവിക്കുന്നവരുടെ പുനരധിവാസത്തിനും ലോകസമൂഹം ഒന്നിക്കണം. സമൂഹ്യ ക്ഷേമവും സുരക്ഷിതത്വവും ഉറപ്പുവരുത്താൻ മുഫ്തിമാരുടെ സക്രിയ ഇടപെടലിലൂടെ സാധിക്കും- സി മുഹമ്മദ് ഫൈസി പറഞ്ഞു. ഫലസ്തീൻ വിഷയത്തിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി മുസ്‌ലിയാർ ജറുസലേം മുഫ്തി ശൈഖ് മുഹമ്മദ് ഹുസൈനുമായി ആശയ വിനിമയം നടത്തിയതും പ്രധാനമന്ത്രിയോട് ഇടപെടൽ ആവശ്യപ്പെതും വിഷയാവതരണത്തിനിടെ പരാമർശിച്ചു.

ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് സീസിയുടെ നേതൃത്വത്തിൽ കഴിഞ്ഞ രണ്ടുദിവസമായി നടന്ന സമ്മേളനത്തിൽ 34 രാജ്യങ്ങളിൽ നിന്നുള്ള അതിഥികൾ പങ്കെടുത്തു. ഇന്ത്യൻ പ്രതിനിധിയായാണ് സി മുഹമ്മദ് ഫൈസി സംബന്ധിച്ചത്. ’21-ാം നൂറ്റാണ്ടിലെ ഫത്‌വകളും വെല്ലുവിളികളും’ എന്ന ശീർഷകത്തിൽ ലോക പ്രശസ്തരായ പണ്ഡിതരും മുഫ്തിമാരും നിയമവിദഗ്ധരുമാണ് പ്രബന്ധങ്ങൾ അവതരിപ്പിച്ചത്. ജാമിഅ മർകസ് കുല്ലിയ്യ ശരീഅ അസോസിയേറ്റ് പ്രൊഫസർ മുഹമ്മദ് സുഹൈൽ സഖാഫി അൽ അസ്‌ഹരിയും സമ്മേളനത്തിൽ പങ്കെടുത്തു. യുഎഇ പ്രസിഡന്റിന്റെ മതകാര്യ ഉപദേഷ്ടാവ് സയ്യിദ് അലിയ്യുൽ ഹാഷിമി, ഈജിപ്ത് ഗ്രാൻഡ് മുഫ്തി ശൗഖി അല്ലാം, സിറിയൻ-അമേരിക്കൻ പണ്ഡിതനായ ശൈഖ് യഹ്‌യ നിനോവി, അൾജീരിയൻ മതകാര്യവകുപ്പ് മന്ത്രി യൂസുഫ് മഹ്ദി, ലബനാൻ മുഫ്തി അബ്ദുലത്തീഫ് ദരിയാൻ, ടുണീഷ്യൻ മുഫ്‌തി ഹിശാം ബിൻ മഹ്‌മൂദ്‌, ഐക്യരാഷ്ട്രസഭ കൾച്ചറൽ സമിതി അണ്ടർ സെക്രട്ടറി മിഖായേൽ ഏഞ്ചൽ എന്നിവരുമായി സംഘം കൂടിക്കാഴ്ച നടത്തുകയും ഗ്രാൻഡ് മുഫ്തിയുടെ സന്ദേശം കൈമാറുകയും ചെയ്തു. സമകാലികലോകം അഭിമുഖീകരിക്കുന്ന പുതിയ വിഷയങ്ങളുടെയും പ്രശ്നങ്ങളുടെയും ഇസ്‌ലാമിക സമീപന രീതി കോൺഫറൻസിൽ ചർച്ചാവിഷയമായി.

Print Friendly, PDF & Email

Leave a Comment

More News