ഇന്ത്യ-കാനഡ സംഘര്‍ഷം അലിയുന്നു; കനേഡിയൻ പൗരന്മാര്‍ക്ക് വിസ നൽകുന്നത് ഇന്ത്യ പുനരാരംഭിച്ചു

ഒട്ടാവ: കനേഡിയൻ മണ്ണിൽ സിഖ് വിഘടനവാദി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട തർക്കത്തിൽ നിന്നുടലെടുത്ത സംഘർഷം ലഘൂകരിക്കാൻ ഇന്ത്യ കനേഡിയൻമാർക്ക് വിസ സേവനങ്ങൾ പുനരാരംഭിക്കുമെന്ന് ഒട്ടാവയിലെ എംബസി ബുധനാഴ്ച അറിയിച്ചു.

കനേഡിയൻ പൗരനായ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെടുത്തി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ കഴിഞ്ഞ മാസം ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗത്തെ പരസ്യമായി വിമര്‍ശിച്ചതിന്റെ പശ്ചാത്തലത്തില്‍ ഇരു രാജ്യങ്ങളുമായുള്ള ബന്ധത്തിന് വിള്ളലുണ്ടായി. ട്രൂഡോയുടെ ആരോപണം ‘അസംബന്ധം’ എന്ന് ഇന്ത്യ പറയുകയും ചെയ്തിരുന്നു.

ഇന്ത്യയിൽ നിന്ന് വേർപെടുത്തി പ്രത്യേക സിഖ് രാഷ്ട്രത്തിന് വേണ്ടി വാദിച്ച നിജ്ജാറിനെ തീവ്രവാദം, കൊലപാതക ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തി ഇന്ത്യൻ അധികാരികൾ തിരഞ്ഞിരുന്നു. ഇയാളുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഇന്ത്യ സഹകരിക്കണമെന്ന് കാനഡ ആവശ്യപ്പെടുകയും സംഭവത്തിൽ ഒരു ഇന്ത്യൻ നയതന്ത്രജ്ഞനെ പുറത്താക്കുകയും ചെയ്തു.

അതേത്തുടര്‍ന്ന് ന്യൂഡൽഹി രോഷം പ്രകടിപ്പിക്കുകയും കനേഡിയൻമാർക്കുള്ള വിസ സേവനങ്ങൾ നിർത്തലാക്കുന്നത് പോലുള്ള പ്രതിരോധ നടപടികളിലൂടെ പ്രതികരിക്കുകയും ചെയ്തു.

“ഇതുമായി ബന്ധപ്പെട്ട സമീപകാല കനേഡിയൻ നടപടികൾ കണക്കിലെടുത്ത് സുരക്ഷാ സ്ഥിതിഗതികൾ അവലോകനം ചെയ്ത ശേഷം, വിസ സേവനങ്ങൾ പുനരാരംഭിക്കാൻ തീരുമാനിച്ചു,” കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ പ്രസ്താവനയിൽ പറഞ്ഞു.

സംഘർഷത്തെ തുടർന്ന് ഇന്ത്യയിൽ നിന്ന് 41 നയതന്ത്ര ഉദ്യോഗസ്ഥരെ പിൻവലിച്ചതായി കാനഡ കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു. കാനഡയുടെ 21 നയതന്ത്രജ്ഞർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഒഴികെ മറ്റെല്ലാവരുടേയും നയതന്ത്ര പ്രതിരോധം പിൻവലിക്കാൻ ന്യൂഡൽഹി ഒരുങ്ങിയതിനെത്തുടര്‍ന്നാണ് മറ്റുള്ളവരെ പിൻവലിക്കാൻ ഒട്ടാവയെ നിർബന്ധിച്ചത്.

ഇന്ത്യൻ വിരുദ്ധ പ്രവർത്തനങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ കാനഡയുടെ ചില ഭാഗങ്ങളിലേക്ക് യാത്ര ചെയ്യരുതെന്ന് ഇന്ത്യൻ സർക്കാർ തങ്ങളുടെ പൗരന്മാരോട് നിർദ്ദേശിച്ചിരുന്നു.

1997-ൽ കാനഡയിലേക്ക് കുടിയേറി, 2015-ൽ കനേഡിയൻ പൗരത്വം സ്വീകരിച്ച നിജ്ജാർ, ജൂണിൽ വാൻകൂവറിനടുത്തുള്ള സിഖ് ക്ഷേത്രത്തിന്റെ പാർക്കിംഗ് സ്ഥലത്ത് മുഖംമൂടി ധരിച്ച രണ്ട് അക്രമികളുടെ വെടിയേറ്റാണ് മരിച്ചത്.

രാജ്യത്തെ ജനസംഖ്യയുടെ രണ്ട് ശതമാനത്തോളം വരുന്ന ഏകദേശം 770,000 സിഖുകാരാണ് കാനഡയിലുള്ളത്, ഖാലിസ്ഥാൻ എന്ന പേരിൽ ഒരു പ്രത്യേക രാഷ്ട്രം സൃഷ്ടിക്കണമെന്ന് ശബ്ദമുയർത്തുന്ന ന്യൂനപക്ഷം.

1980-കളിൽ പഞ്ചാബ് സംസ്ഥാനത്തെ ഒരു കലാപത്തെ അടിച്ചമർത്താൻ സുരക്ഷാ സേന മാരകമായ ശക്തി ഉപയോഗിച്ചതാണ് ഖാലിസ്ഥാന്‍ പ്രസ്ഥാനം ആരംഭിക്കാന്‍ കാരണം.

കഴിഞ്ഞ മാസം കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷന് പുറത്ത് നൂറു കണക്കിന് സിഖ് പ്രതിഷേധക്കാർ റാലി നടത്തി, ഇന്ത്യന്‍ പതാക കത്തിക്കുകയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രങ്ങൾ വലിച്ചു കീറുകയും ചവിട്ടുകയും ചെയ്തു.

Print Friendly, PDF & Email

Leave a Comment