Wework – കോ വർക്കിംഗ് സ്ഥാപനമായ വി വർക്കിന്‌ ദുർഗതി; പാപ്പരന്യായം നല്‍കി

ന്യൂയോർക്ക്: വിശാലമായ ബിസിനസ് സാന്നിധ്യമുള്ള കമ്പനിയായിരുന്നു വി വർക്ക്. 47 ബില്യൺ യുഎസ് ഡോളർ വാല്യുവേഷനുണ്ടായിരുന്ന വി വർക്ക് ഇന്നലെ നവംബർ 6ന് ന്യൂജഴ്സി കോടതിയിൽ പാപ്പരന്യായം നൽകിയതായി സിഎൻബിസി ഇന്റർനാഷണൽ റിപ്പോർട്ട് ചെയ്യുന്നു.

എന്നാൽ കമ്പനിയുടെ പാപ്പരത്വം സംബന്ധമായ നടപടികൾ യുഎസ്, കാനഡ എന്നിവിടങ്ങളിൽ മാത്രം ഒതുങ്ങുന്നതാണെന്ന് കമ്പനി സി.ഇ.ഒ ഡേവിഡ് ടോളി അറിയിച്ചു.

സോഫ്റ്റ് ബാങ്ക് ഗ്രൂപ്പ് പിന്തുണയുള്ള ന്യൂയോർക്ക് ആസ്ഥാനമായ കമ്പനിയാണിത്. അമേരിക്കയിലെ വൻകിട സ്ഥാപനങ്ങൾ തകര‍ുന്നതിന്റെ തുടർച്ച കൂടിയായി വി വർക്കിന്റെ തകർച്ച വിലയിരുത്തപ്പെടുന്നു.

തുടക്കത്തിൽ വളരെയധികം ലാഭം നേടാൻ സാധിച്ചിരുന്ന ഒരു കമ്പനിയായിരുന്നു വി വർക്ക്. കോ-വർക്കിംഗ് സ്പേസ് നൽകുന്നതായിരുന്നു ബിസിനസ്. അതായത് കമ്പനി സ്പേസ് നൽകുകയും പണം നൽകി അവിടെ ജോലി ചെയ്യുകയും ചെയ്യുന്ന ബിസിനസ് ആശയമാണിത്. ഫ്രീലാൻസർമാർ, സ്വയം തൊഴിൽ ചെയ്യുന്നവർ, ചെറിയ കമ്പനികൾ തുടങ്ങിയവയ്ക്കെല്ലാം ഈ സേവനം ഉൾപ്പെടുത്തിയിരുന്നു. ഓഫീസ് ഉപകരണങ്ങൾ, എസി, വൈദ്യുതി, വെള്ളം എന്നിവയെല്ലാം ഇവിടെ ലഭ്യമായിരുന്നു.

കോവി‍ഡ് കാലത്തിനു ശേഷം ഇത്തരം ബിസിനസുകൾ കനത്ത നഷ്ടത്തിൽ ഓടിക്കൊണ്ടിരിക്കുന്നതു ശ്രദ്ധേയമാണ്.
47 ബില്യൺ ഡോളർ വാല്യുവേഷനുണ്ടായിരുന്നെങ്കിലും, 2019 ൽ നടന്ന കമ്പനിയുടെ പ്രാഥമിക ഓഹരി വില്പന (IPO) പരാജയപ്പെട്ടിരുന്നു. നിലവിൽ, വി വർക്കിന് ലിസ്റ്റഡ് കണക്കുകൾ പ്രകാരം 19 ബില്യൺ ഡോളറിന്റെ അഥവാ 1.5 ലക്ഷം കോടി രൂപയുടെ കടബാധ്യതയാണുള്ളത്. കോവിഡ് 19 കാലത്തെ നഷ്ടമാണ് കമ്പനിക്ക് വലിയ തോതിൽ തിരിച്ചടി നൽകിയത്. ഇതിൽ നിന്ന് ഇപ്പോഴം കരകയറാൻ വി വർക്കിന് സാധിച്ചിട്ടില്ല. നഷ്ടം കുറയ്ക്കാൻ വി വർക്ക് തങ്ങളുടെ പല ആഗോള ലൊക്കേഷനുകളിലെയും ബിസിനസ് അവസാനിപ്പിച്ചിരുന്നു. എന്നാൽ ഇതൊന്നും വേണ്ടത്ര ഫലം കണ്ടില്ല.

വി വർക്കിന് ആഗോള തലത്തിൽ 39 രാജ്യങ്ങളിൽ പ്രോപർട്ടികൾ സ്വന്തമായിട്ടുണ്ട്. വിവിധ രാജ്യങ്ങളിലായി 777 കോ-വർക്കിംഗ് ലൊക്കേഷനുകളാണ് കമ്പനിക്കുള്ളത്.

കോവിഡിനും, ഗ്ലോബൽ ലോക്‌ഡൗണിനും ശേഷം മറ്റ് പല കോ-വർക്കിംഗ് കമ്പനികളും ബിസിനസ് തിരിച്ചടി നേരിടുന്നതായും റിപ്പോർട്ടുകളുണ്ട്.

 

Print Friendly, PDF & Email

Leave a Comment