രാജ്യാന്തര വിഷയങ്ങള്‍ മറയാക്കി സംസ്ഥാന സര്‍ക്കാര്‍ ജനകീയ പ്രശ്‌നങ്ങളില്‍ നിന്ന് ഒളിച്ചോടുന്നു: അഡ്വ.വി.സി.സെബാസ്റ്റിയന്‍

കൊച്ചി: രാജ്യാന്തരവിഷയങ്ങള്‍ മറയാക്കി കേരളസമൂഹം അനുദിനം നേരിടുന്ന ജനകീയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാതെ സംസ്ഥാന സര്‍ക്കാര്‍ ഒളിച്ചോട്ടം നടത്തുന്നത് നിര്‍ഭാഗ്യകരവും ജനങ്ങളോടുള്ള വെല്ലുവിളിയുമാണെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി. സെബാസ്റ്റ്യന്‍.

ധൂര്‍ത്തും കെടുകാര്യസ്ഥതയും അഴിമതിയും ഭീകരവാദ അജണ്ടകളും രാഷ്ട്രീയ വിവേചനവും കേരളഭരണത്തിന്റെ സമസ്തമേഖലകളെയും ഗ്രസിച്ചിരിക്കുന്നു. നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റം ജനജീവിതം ദുസ്സഹമാക്കുന്നു. 1600 രൂപ സാമൂഹ്യ ക്ഷേമപെന്‍ഷനും രോഗികള്‍ക്കുള്ള കാരുണ്യപദ്ധതിയും അട്ടിമറിക്കപ്പെട്ടു. സാമൂഹ്യ ക്ഷേമപെന്‍ഷന്‍ ലഭിക്കാതെ മരുന്നിനും ചികിത്സയ്ക്കുമായി വയോധികര്‍ ഭിക്ഷാടനം നടത്തുന്ന സാഹചര്യം കേരളത്തെ ലജ്ജിപ്പിക്കുന്നു. കാര്‍ഷികോല്പന്നങ്ങളുടെ വിലത്തകര്‍ച്ച തുടരുന്നു. കര്‍ഷകരില്‍ നിന്ന് സംഭരിച്ച് വിപണിയില്‍ വിറ്റ നെല്ലിന് നല്‍കാന്‍ സര്‍ക്കാരിന് പണമില്ല. വന്യജീവി അക്രമങ്ങള്‍ നിത്യസംഭവമായി മനുഷ്യനെ കൊല്ലുന്നു. സ്‌കൂള്‍ കുട്ടികളുടെ ഉച്ചക്കഞ്ഞിയും പ്രതിസന്ധിയില്‍. വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിച്ചു. വെള്ളക്കരം വര്‍ദ്ധിപ്പിച്ചു. വികസനങ്ങള്‍ മുരടിച്ചു. തൊഴിലില്ലായ്മയും അതിരൂക്ഷമായിരിക്കുന്നു. ഉന്നത വിദ്യാഭ്യാസമേഖലയെ പുതുതലമുറ കൈവിട്ടു. സംസ്ഥാനത്തെ വിവിധ യൂണിവേഴ്‌സിറ്റികളില്‍ പതിനായിരക്കണക്കിന് സീറ്റുകള്‍ പഠിക്കാന്‍ വിദ്യാര്‍ത്ഥികളില്ലാതെ ഒഴിഞ്ഞുകിടക്കുന്നു. ജീവിത സുരക്ഷിതത്വം ലക്ഷ്യമാക്കി വിദേശരാജ്യങ്ങളിലേയ്ക്ക് പഠിക്കാനും തൊഴിലിനും അവസരങ്ങള്‍ തേടി കേരളയുവത്വം പലായനം ചെയ്യുന്ന സ്ഥിതിവിശേഷം ശക്തിപ്പെടുകയാണ്. 21,852 കോടി രൂപ ഈ സാമ്പത്തികവര്‍ഷം സംസ്ഥാനത്തിന് കടമെടുക്കാമായിരുന്നത് ഇനിയും അഞ്ചുമാസങ്ങള്‍ അവശേഷിച്ചിരിക്കെ 21,800 കോടിയും കടമെടുത്ത് ചെലവഴിച്ചു.

ജനജീവിതം സ്തംഭിച്ചിരിക്കുമ്പോള്‍ അടിയന്തരപരിഹാരം കാണാതെ കേന്ദ്രസര്‍ക്കാരിനെ നിരന്തരം പഴിചാരിയും രാജ്യാന്തര വിഷയങ്ങള്‍ ചര്‍ച്ചയാക്കിയും കേരളസമൂഹത്തെ സംസ്ഥാന സര്‍ക്കാര്‍ വിഢികളാക്കുക മാത്രമല്ല ഭീകരവാദപ്രസ്ഥാനങ്ങള്‍ക്കും മയക്കുമരുന്ന് മാഫിയകള്‍ക്കും സംസ്ഥാനത്ത് വേരുറപ്പിക്കുവാന്‍ അവസരം സൃഷ്ടിക്കുകയുമാണ്. മതേതരമഹത്വം പ്രഘോഷിച്ച മണ്ണില്‍ വര്‍ഗ്ഗീയവിഷം ചീറ്റി ഭിന്നതയും വിദ്വേഷവും സൃഷ്ടിച്ച് തെരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കാന്‍ രാഷ്ട്രീയ ഭരണനേതൃത്വങ്ങള്‍ മത്സരിക്കുന്നത് ആശങ്കയുളവാക്കുന്നു. ജനങ്ങളെ ദുരിതത്തിലാക്കിയിട്ട് മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കും ശമ്പളത്തിനും ധൂര്‍ത്തിനും സര്‍ക്കാരിന്റെ ആര്‍ഭാടത്തിനും ഖജനാവ് കാലിയാക്കി കടമെടുത്ത് ചെലവഴിക്കുന്ന സാമ്പത്തികത്തകര്‍ച്ച നേരിടുന്ന ഭരണപരാജയം കേരളജനതയുടെ ജീവിതം വരുംനാളുകളില്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുമെന്നും അടിയന്തര മാറ്റങ്ങള്‍ക്ക് ഭരണസംവിധാനങ്ങള്‍ തയ്യാറാകണമെന്നും വി.സി.സെബാസ്റ്റിയന്‍ അഭ്യര്‍ത്ഥിച്ചു.

Print Friendly, PDF & Email

Leave a Comment

More News