യുവ തലമുറയ്ക്ക് ആവേശമായി ‘നെപ്പോളിയൻ’ വരുന്നു; ഉളികുത്തു ചടങ്ങ് നടന്നു

എടത്വ: ജലമേളകളിൽ പുതിയ ചരിത്രം രചിക്കുവാൻ തലവടിയിൽ നിന്നുമുള്ള ‘നെപ്പോളിയൻ’ വെപ്പ് എ ഗ്രേഡ് കളിവള്ളത്തിൻ്റെ ഉളികുത്തു ചടങ്ങ് നടന്നു. കളിവള്ളങ്ങളുടെ രാജശില്പി സാബു നാരായണൻ ആചാരി ഉളികുത്ത് ചടങ്ങ് നിർവഹിച്ചു. തലവടി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ ജോജി ജെ വൈലപ്പള്ളി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കുര്യൻ തോമസ് അമ്പ്രയിൽ,ജേക്കബ് ഏബ്രഹാം പുരയ്ക്കൽ എന്നിവർ കളിവള്ള ശില്പികൾക്ക് ദക്ഷിണ നല്‍കി. ഫാ. ഏബ്രഹാം തോമസ്, ഫാ.ർ റോബിൻ വർഗ്ഗീസ് എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി.

തലവടി ടൗൺ ബോട്ട് ക്ലബ് പ്രസിഡൻ്റ് കെ.ആർ ഗോപകുമാർ, വൈസ് പ്രസിഡൻ്റുമാരായ അജിത്ത് പിഷാരത്ത്, പി.ഡി.രമേശ് കുമാർ, ട്രഷറാർ പ്രിൻസ് പാലത്തിങ്കൽ,ഡോ.ജോൺസൺ വി. ഇടിക്കുള,ടീം കോർഡിനേറ്റർ ജോമോൻ ചക്കാലയിൽ,സിറിൾ സഖറിയ ഇടയത്ര, തലവടി ചുണ്ടൻ ഫാൻസ് അസോസിയേഷൻ പ്രസിഡൻ്റ് കനീഷ് കുമാർ, സെക്രട്ടറി ഗോകുൽ കൃഷ്ണ, ജെറി മാമ്മൂടൻ, അനിൽകുമാർ, വീയപുരം ചുണ്ടൻ വളളം സമിതി രക്ഷാധികാരി ജോസഫ് ഏബ്രഹാം, നിരണം ചുണ്ടൻ വളളം സമിതി സെക്രട്ടറി ജോബി ദാനിയേൽ, മണിദാസ് വാസു, ബാബു ജോർജ്ജ്, മനോഹരൻ വെറ്റിക്കണ്ടം, പി.ഡി.സുരേഷ്, വിനോദ് മുട്ടത്ത് എന്നിവർ പ്രസംഗിച്ചു.

തലവടിയിലെ ജലോത്സവ പ്രേമികളായ യുവാക്കളും പ്രവാസികളായ സുഹൃത്തുക്കളും ചേർന്ന് നിർമ്മിക്കുന്ന വെപ്പ് എ ഗ്രേഡ് വിഭാഗത്തിലുള്ള കളിവള്ളത്തിൻ്റെ നിർമ്മാണ ചെലവ് 35 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്നത്.

മുൻകാലങ്ങളിൽ വെപ്പ് വള്ളങ്ങൾ ഉണ്ടായിരുന്നെങ്കിലും കാലപ്പഴക്കം മൂലം അവ നിലവിൽ ഇല്ല. തലവടി പനമൂട്ടിൽ പാലത്തിന് സമീപം ഇടയത്ര പുരയിടത്തിലാണ് മാലിപ്പുര.

തലവടിക്ക് സ്വന്തമായി നിലവിൽ നാന്നൂറിലധികം ഓഹരി ഉടമകൾ ചേർന്ന് നിർമ്മിച്ച ‘തലവടി ചുണ്ടൻ’ കളിവള്ളം ഉണ്ട്. 6 മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കാൻ ലക്ഷ്യമിടുന്നതായി നെപ്പോളിയൻ ടീം വക്താവ് ഷിക്കു കുര്യൻ അമ്പ്രയിൽ പറഞ്ഞു.

Print Friendly, PDF & Email

Leave a Comment