മുസ്ലീം എംഎൽഎയുടെ സന്ദർശനത്തിന് ശേഷം യുപിയിലെ ക്ഷേത്രം ഗംഗാജലം ഉപയോഗിച്ച് ശുദ്ധീകരിച്ചു

സിദ്ധാർത്ഥനഗർ (യു.പി.) : ഉത്തർപ്രദേശിലെ സിദ്ധാർത്ഥനഗർ ജില്ലയിലെ ഒരു ക്ഷേത്രം സമാജ്‌വാദി പാർട്ടിയുടെ മുസ്ലീം എംഎൽഎയുടെ സന്ദർശനത്തിന് ശേഷം ഗംഗാജലം ഉപയോഗിച്ച് ‘ശുദ്ധീകരിച്ചു’.

ദൂമരിയാഗഞ്ച് എം.എൽ.എ സയീദ ഖാത്തൂന്‍ ഞായറാഴ്ച ഒരു ‘ഷട്ചണ്ടി മഹായജ്ഞ’ത്തിൽ പങ്കെടുക്കാൻ പ്രദേശവാസികളുടെ ക്ഷണപ്രകാരം സമയ് മാതാ ക്ഷേത്രം സന്ദർശിച്ചിരുന്നു. അവര്‍ തിരിച്ചു പോയതിനുശേഷമാണ് അവരോട് എതിര്‍പ്പുള്ള ചിലർ മന്ത്രങ്ങൾ ഉരുവിട്ട് ക്ഷേത്രം ഗംഗാജലം ഉപയോഗിച്ച് ശുദ്ധീകരിച്ചത്.

ക്ഷേത്രം സ്ഥിതി ചെയ്യുന്ന ബധാനി ചഫയുടെ നഗർ പഞ്ചായത്ത് മേധാവി ധരംരാജ് വർമയാണ് ശുദ്ധീകരണത്തിന് നേതൃത്വം നൽകിയത്. ‘നീതിയില്ലാത്തെ ചിലര്‍’ എം എല്‍ എയെ ക്ഷണിച്ചു എന്ന് വര്‍മ്മ പ്രതികരിച്ചു.

“സയീദ ഖാതൂൻ ഒരു മുസ്ലീം ആയതിനാലും പശുവിന്റെ മാംസം കഴിക്കുന്നതിനാലും, ഈ പുണ്യസ്ഥലത്തേക്ക് അവര്‍ സന്ദര്‍ശിച്ച് ഇവിടം അശുദ്ധമാക്കി. ഈ ശുദ്ധീകരണത്തിന് ശേഷം, ഈ സ്ഥലം ഇപ്പോൾ പൂർണ്ണമായും ശുദ്ധവും ആരാധനയ്ക്ക് അനുയോജ്യവുമാണ്. ഇത്തരമൊരു പ്രവൃത്തി ഒരിക്കലും വെച്ചുപൊറുപ്പിക്കില്ല,” വര്‍മ്മ പിന്നീട് പറഞ്ഞു.

ഒരു ജനപ്രതിനിധി എന്ന നിലയിൽ എല്ലാ മതവിഭാഗങ്ങളുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ സന്ദർശിക്കുന്നത് തുടരുമെന്നും അത്തരം പ്രവൃത്തികളിൽ നിന്ന് പിന്മാറില്ലെന്നും സയീദ ഖാത്തൂന്‍ ലഖ്‌നൗവിൽ മാധ്യമങ്ങളോട് പറഞ്ഞു.

“ഈ പ്രദേശത്തെ നിരവധി ബ്രാഹ്മണരും സന്യാസിമാരും എന്നോട് ബന്ധപ്പെട്ടിരിക്കുന്നു, ഏകദേശം പത്ത് ദിവസം മുമ്പ് അവർ എന്നെ ‘സമയ മാതാ ക്ഷേത്രത്തിലേക്ക്’ ക്ഷണിച്ചിരുന്നു. ഞാൻ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു, ഞാൻ പ്രദേശത്തെ എല്ലാ ജനങ്ങളുടെയും നിയമസഭാംഗമാണ്, എന്നെ ക്ഷണിക്കുന്നിടത്തെല്ലാം ഞാന്‍ പോകും,” പ്രദേശത്ത് നിരവധി ക്ഷേത്രങ്ങൾ പുതുക്കിപ്പണിയാന്‍ നേതൃത്വം നല്‍കിയ വ്യക്തിയെന്ന് അറിയപ്പെടുന്ന ഖാത്തൂന്‍ പറഞ്ഞു.

ധരം‌രാജ് വര്‍മ്മ ബിജെപിയുമായും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആരംഭിച്ച വലതുപക്ഷ ഗ്രൂപ്പായ ഹിന്ദു യുവ വാഹിനിയുമായും ബന്ധമുള്ള ആളാണെന്നും ഖാത്തൂന്‍ പറഞ്ഞു.

‘മഹായജ്ഞ’ത്തിന് എംഎൽഎയെ ക്ഷണിച്ചിരുന്നുവെന്നും അവർ വൈകുന്നേരമാണ് അവിടെ എത്തിയതെന്നും ക്ഷേത്രത്തിലെ പൂജാരി ശ്രീകൃഷ്ണ ദത്ത് ശുക്ല പറഞ്ഞു. എം.എൽ.എ കുറച്ചുനേരം അവിടെ ചിലവഴിച്ചു എന്നും പോകുന്നതിനുമുമ്പ് സമൂഹത്തിലെ മതസൗഹാർദ്ദത്തെക്കുറിച്ച് സംസാരിച്ചു എന്നും അദ്ദേഹം പറഞ്ഞു.

“പിറ്റേന്ന് രാവിലെ (തിങ്കളാഴ്ച) വർമ്മയും സംഘവും ഇവിടെ വന്ന് എം എല്‍ എയെ എന്തിനാണ് ക്ഷണിച്ചതെന്ന് എന്നോട് ചോദിച്ചു, അവരുടെ സാന്നിധ്യം കാരണം ക്ഷേത്രം അശുദ്ധമായി എന്നു പറഞ്ഞ് അവർ ഗംഗാജലം തളിക്കുകയും ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു,” ശുക്ല പറഞ്ഞു.

രപ്തി നദിയുടെ തീരത്ത് സിദ്ധാർത്ഥ് നഗർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന സമയ് മാതാ ക്ഷേത്രം ഹിന്ദുക്കളുടെ ആരാധനാലയമാണ്. അയൽരാജ്യമായ നേപ്പാളിൽ നിന്നും സമീപ ജില്ലകളിൽ നിന്നുമുള്ള ഭക്തരും ക്ഷേത്രം സന്ദർശിക്കാറുണ്ട്.

 

Print Friendly, PDF & Email

Leave a Comment

More News