നവകേരള നിർമ്മാണത്തിനായുള്ള ക്രിയാത്മക നിർദ്ദേശങ്ങളുമായി പ്രഭാത സെഷൻ

പെരിന്തൽമണ്ണ ഷിഫ കൺവൻഷൻ സെന്ററിൽ രാവിലെ നടന്ന യോഗത്തിൽ നവകേരളത്തിനായുള്ള ആശയങ്ങളും ആവശ്യങ്ങളും മുഖ്യമന്ത്രിക്ക് മുന്നിൽ അവതരിപ്പിച്ചു. പെരിന്തൽമണ്ണ, മങ്കട, വണ്ടൂർ, നിലമ്പൂർ, ഏറനാട് നിയോജക മണ്ഡലങ്ങളിലെ പ്രത്യേക ക്ഷണിതാക്കളും മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമൊപ്പം രാവിലെ നടന്ന യോഗത്തിൽ പങ്കെടുത്തു. പെരിന്തൽമണ്ണയുടെ വികസനത്തിന് ഗതാഗത കുരുക്കിന് പരിഹാരമായി റെയിൽവേ മേൽപ്പാലത്തോട് കൂടിയ മാനത്ത്മംഗലം ഓരാടം ബൈപ്പാസ് നിർമാണം സംബന്ധിച്ച് ആവശ്യമായ ഇടപെടലുകൾ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവണമെന്ന് മുൻ എംഎൽഎ വി. ശശികുമാർ അഭ്യർഥിച്ചു. ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുന്നതിന് ഇക്കാര്യം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി മറുപടി നൽകി.

അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി മലപ്പുറം സെന്ററിലേക്കുള്ള തകർന്ന റോഡ് ഗതാഗതയോഗ്യമാക്കാൻ സംസ്ഥാന സർക്കാർ ഇടപെടണമെന്ന് സെന്റർ ഡയറക്ടർ ഡോ.കെ.പി ഫൈസൽ ആവശ്യപ്പെട്ടു. 350 ഓളം ഏക്കർ ഭൂമിയിൽ ആരംഭകാലത്ത് വിഭാവനം ചെയ്ത വിശാലമായ സമ്പൂർണ ക്യാമ്പസ് യാഥാർത്ഥ്യമാക്കാൻ കേന്ദ സഹായം ആവശ്യമാണെന്നും ഇതിന് സംസ്ഥാന സർക്കാറിന്റെ പിന്തുണ വേണമെന്നും അദ്ദേഹം പറഞ്ഞു. യൂണിവേഴ്സിറ്റിയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് ആവശ്യമായ സഹായം നൽകാൻ സർക്കാർ സന്നദ്ധമാണെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി.

മങ്കട നിയോജക മണ്ഡലത്തിൽ കിടത്തി ചികിത്സാ സൗകര്യം ഒരുക്കണമെന്ന ഇഎംഎസ് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ മോഹൻ പുളിക്കലിന്റെ ആവശ്യത്തോട് ആരോഗ്യവകുപ്പ് ഇക്കാര്യത്തിൽ പരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. മഞ്ചേരി ജനറൽ ഹോസ്പിറ്റൽ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കണം, നിർഭയ വോളണ്ടിയർമാർക്ക് വേതനം സമയബന്ധിതമായി നൽകണം, വനിത ശിശു വികസന വകുപ്പിന്റെ കീഴിൽ പെൺകുട്ടികൾക്കുള്ള ഹോം സ്ഥാപിക്കണം തുടങ്ങിയ ആവശ്യങ്ങൾ അഡ്വ. സുജാത ഉന്നയിച്ചു. അങ്കണവാടി വർക്കർമാരുടെ നിയമനത്തിന് പ്രത്യേക മെഡിക്കൽ സർട്ടിഫിക്കറ്റ് സമർപ്പിക്കണമെന്ന നിർബന്ധം ഒഴിവാക്കണമെന്ന വിഷയത്തിൽ അത്തരം സങ്കീർണമായ മെഡിക്കൽ സർട്ടിഫിക്കറ്റ് ലഭ്യമാക്കാൻ ആവശ്യപ്പെടാറില്ലെന്ന് മുഖ്യമന്ത്രി മറുപടി നൽകി. തവനൂരിലെ നിർഭയ കെട്ടിടത്തിന്റെ പണി അവസാനഘട്ടത്തിൽ ആണെന്നും മുഖ്യമന്ത്രി അറിയിച്ചു.

നിലമ്പൂരിൽ ടൂറിസം വികസനത്തിന്റെ ഭാഗമായി ടൂറിസം ഇൻഫർമേഷൻ സെന്റർ, ഷോപ്പിംഗ് കേന്ദ്രങ്ങൾ, സൗന്ദര്യവത്കരണം, ബസ് സർവീസുകൾ, സഞ്ചാരികൾക്ക് താമസസൗകര്യം, ടൂറിസം ഗൈഡ്, റബ്ബറൈസ്ഡ് റോഡുകൾ തുടങ്ങിയവ സജ്ജമാക്കണമെന്ന ടൂറിസം സംരംഭകൻ ബിജു പോൾ ആവശ്യപ്പെട്ടു. ഇക്കാര്യം വിശദമായി പരിശോധിക്കാമെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.അനേകം ഫുട്ബോൾ കളിക്കാരെ സൃഷ്ടിച്ച അരീക്കോട് ദേശീയ നിലവാരത്തിലുള്ള സ്റ്റേഡിയം നിർമ്മിക്കണമെന്ന് കെ എൻ എം സംസ്ഥാന വൈസ് പ്രസിഡന്റ് എൻ വി അബ്ദുൽ റഹ്മാൻ അഭ്യർത്ഥിച്ചു. കായികരംഗത്തിന് പ്രത്യേക പരിഗണനയാണ് നൽകുന്നതെന്നും വിഷയം പരിശോധിക്കാമെന്നും മുഖ്യമന്ത്രി മറുപടി നൽകി.

കോളേജുകളുടെ സമയക്രമം രാവിലെ എട്ട് മുതൽ 1.30 വരെയാക്കി വിദ്യാർത്ഥികൾക്ക് പാർട് ടൈം തൊഴിലവസരം ഒരുക്കുക, സർക്കാർ കോളജുകളിൽ സ്വാശ്രയ കോളേജുകളുടെ മാതൃകയിൽ നൂതന കോഴ്സുകൾ അനുവദിക്കുക, അങ്ങാടിപ്പുറം പോളിടെക്നിക് കോളേജിലെ വിദ്യാർത്ഥികൾക്ക് ഹോസ്റ്റൽ സൗകര്യം ഒരുക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂനിയൻ ചെയർപേഴ്സൺ ടി. സ്നേഹ ആവശ്യപ്പെട്ടത്. സമയക്രമം സംബന്ധിച്ച് എല്ലാവരോടും കൂടിയാലോചിച്ച ശേഷമേ തീരുമാനമെടുക്കാനാവൂ എന്നും ഇത്തരത്തിൽ സമയക്രമം മാറ്റുന്നതിലൂടെ മറ്റു കോഴ്സുകൾ പഠിക്കുന്നതിനും ജോലി ചെയ്യുന്നതിനും അവസരം ലഭിക്കുമെന്നത് മുഖ്യമന്ത്രിയും ശരിവെച്ചു. സർക്കാർ കോളജുകളിൽ ഇപ്പോൾ തന്നെ നൂതനമായ കോഴ്സുകൾ ആരംഭിച്ചിട്ടുണ്ടെന്നും മറ്റു കാര്യങ്ങൾ പരിശോധിച്ചു നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിലമ്പൂരിലെ പട്ടികവർഗ്ഗ മേഖലയിലെ ആവശ്യങ്ങൾ ഗവേഷണ വിദ്യാർത്ഥിയും ചോലനായ്ക സമുദായ അംഗവുമായ വിനോദ് മാഞ്ചിരി യോഗത്തിൽ അവതരിപ്പിച്ചു. വിഷയം പഠിച്ച് ആവശ്യമായ നടപടി സ്വീകരിക്കാൻ ആരോഗ്യവകുപ്പിന് നിർദ്ദേശം നൽകാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇ-ഗ്രാൻഡ് സംവിധാനം കാര്യക്ഷമമാക്കണമെന്നും എം ആർ എസുകളുടെ പ്രവർത്തനങ്ങളിൽ പ്രത്യേക ശ്രദ്ധ വേണമെന്നും ആവശ്യപ്പെട്ടു. വണ്ടൂരിൽ റെയിൽവേ മേൽപ്പാലം, നടുവത്ത് കൂറ്റൻപാറയിൽ 14 ഏക്കർ ക്വാറിയായി പ്രവർത്തിച്ച ഇടം ടൂറിസം കേന്ദ്രമാക്കണം, വണ്ടൂർ താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് സംവിധാനം ഒരുക്കണം, പട്ടികജാതി മേഖലയിൽ പട്ടയങ്ങൾ വിതരണം ചെയ്യണം തുടങ്ങിയ ആവശ്യങ്ങൾ പൊതുപ്രവർത്തകൻ മോഹൻദാസ് ഉന്നയിച്ചു.

നിലമ്പൂർ- പെരുമ്പലാവ് റോഡിന്റെ പ്രവൃത്തി വേഗത്തിലാക്കുക, പുലാമന്തോൾ പാലത്തിന് താഴെ അടിഞ്ഞുകൂടിയ മാലിന്യങ്ങൾ നീക്കം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ പുലാമന്തോൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. സൗമ്യ ആവശ്യപ്പെട്ടു. രാജ്യത്തിന് പുറത്ത് വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ച പ്രവാസികളെ സംസ്ഥാനത്തിന്റെ ഉന്നമനത്തിനായി ഉപയോഗപ്പെടുത്തണമെന്ന നിർദ്ദേശമാണ് കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി ഉന്നയിച്ചത്. ഓട്ടിസം പാർക്ക് സ്ഥാപിക്കുക, ബഡ്സ് സ്കൂളുകളെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഭാഗമാക്കുക, വന്യജീവികൾ വ്യാപകമായി കൃഷി നശിപ്പിക്കുന്ന പ്രശ്നങ്ങൾ എന്നിവയും യോഗത്തിൽ ഉന്നയിക്കപ്പെട്ടു.

കടുത്ത ദാരിദ്ര്യ നിർമാർജനത്തിന് വ്യാപാരികൾ പരമാവധി ശ്രമിക്കണമെന്ന് വ്യാപാരി വ്യവസായി സമിതി യോഗം ഉദ്ഘാടനം ചെയ്യുന്ന വേളയിൽ മുഖ്യമന്ത്രി നിർദേശിച്ചിരുന്നു. ഇതനുസരിച്ച് അൻപതോളം കുടുംബങ്ങളിലെ കടുത്ത ദാരിദ്ര്യനിർമാർജനത്തിന് സ്പോൺസർഷിപ്പിലൂടെ ഫണ്ട് കണ്ടെത്തിയതായി മർച്ചന്റ് സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ. സുബ്രഹ്മണ്യൻ മുഖ്യമന്ത്രിയെ അറിയിച്ചു. ടൗണ് ജുമാമസ്ജിദ് ഇമാം മുഹമ്മദലി ഫൈസി രാവിലെ യോഗത്തില്‍ ചന്തയിലെ മാലിന്യപ്രശ്നം ഉന്നയിച്ചു. ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ വകുപ്പ് ഇക്കാര്യത്തിൽ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പിആര്‍ഡി, കേരള സര്‍ക്കാര്‍

 

 

Print Friendly, PDF & Email

Leave a Comment

More News