കർണാടകയിലെ വ്യാപാര സ്ഥാപനങ്ങളിൽ കന്നഡ ഭാഷയില്‍ ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കണമെന്ന ഓര്‍ഡിനൻസ് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചു

ബംഗളൂരു: കര്‍ണ്ണാടകയിലെ വ്യാപാര സ്ഥാപനങ്ങൾ കന്നഡ ഭാഷ ഉള്‍ക്കൊള്ളുന്ന നെയിംപ്ലേറ്റുകൾ പ്രദർശിപ്പിക്കണമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യാഴാഴ്ച പ്രഖ്യാപിച്ചു. ഈ ആവശ്യം ശക്തിപ്പെടുത്തുന്ന ഒരു ഓർഡിനൻസ് ഉടൻ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനമൊട്ടാകെയുള്ള കടകളുടെയും ഓഫീസുകളുടെയും മുൻവശത്ത് കന്നഡ നെയിംപ്ലേറ്റുകൾ സ്ഥാപിക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ ചേർന്ന നിർണായക ഉന്നതതല യോഗത്തിലാണ് തീരുമാനം. ബൃഹത് ബെംഗളൂരു മഹാനഗര പാലകെ (ബിബിഎംപി)യുടെയും സാംസ്കാരിക വകുപ്പിന്റെയും ഉദ്യോഗസ്ഥരും യോഗത്തില്‍ സംബന്ധിച്ചു.

നെയിംപ്ലേറ്റുകളിൽ 60% കന്നഡ ഭാഷയും മറ്റ് ഭാഷകൾക്ക് 40% ഉം നിർബന്ധമാക്കി ഓർഡിനൻസ് തയ്യാറാക്കാൻ കന്നഡ, സാംസ്കാരിക വകുപ്പുകളിലെ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും, ചട്ടങ്ങൾ രൂപീകരിക്കുമെന്നും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. കമ്പനികളോടും ഓർഗനൈസേഷനുകളോടും മറ്റ് ബിസിനസുകളോടും 2024 ഫെബ്രുവരി 28 ന് മുമ്പ് നെയിംപ്ലേറ്റുകൾ മാറ്റാൻ അദ്ദേഹം അഭ്യർത്ഥിച്ചു.

കന്നഡ ഭാഷയും സംസ്‌കാരവും സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള നിലവിലുള്ള നിയമത്തെ കർണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വര എടുത്തുപറഞ്ഞു.

മുമ്പ്, കന്നഡ നെയിംപ്ലേറ്റുകൾ പ്രദർശിപ്പിക്കുന്നതിൽ പരാജയപ്പെട്ട വ്യാപാര സ്ഥാപനങ്ങളുടെ നെയിംബോർഡുകൾ വലിച്ചുകീറി കന്നഡ രക്ഷാ വേദികെ ബെംഗളൂരുവിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഈ സ്ഥാപനങ്ങൾ കർണാടകയുടെ ഔദ്യോഗിക ഭാഷയായ കന്നഡയെ തുരങ്കം വെക്കുകയാണെന്ന് പ്രവർത്തകർ ആരോപിച്ചു.

Print Friendly, PDF & Email

Leave a Comment

More News