എന്‍എസ്ഇ ഇക്വിറ്റി സെഗ്മെന്‍റില്‍ ആഗോളതലത്തില്‍ മൂന്നാം സ്ഥാനത്തെത്തി

തിരുവനന്തപുരം: എന്‍എസ്ഇ ഗ്രൂപ്പ് (നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് ഓഫ് ഇന്ത്യയും എന്‍എസ്ഇ ഇന്‍റര്‍നാഷണല്‍ എക്സ്ചേഞ്ചും) ഒരിക്കല്‍ കൂടി ലോകത്തെ ഏറ്റവും വലിയ ഡെറിവേറ്റീവ്സ് എക്സ്ചേഞ്ച് ഗ്രൂപ്പില്‍ ഇടം നേടി. ഡെറിവേറ്റീവ് സമിതിയുടെ ഭാഗമായ ഫ്യൂച്ചേഴ്സ് ഇന്‍ഡസ്ട്രി അസോസിയേഷന്‍ പ്രസിദ്ധീകരിച്ച ഇടപാടുകളുടെ എണ്ണത്തിന്‍റെ അടിസ്ഥാനത്തിലാണ് 2023 വര്‍ഷവും ഈ നേട്ടം കൈവരിച്ചത്.

എന്‍എസ്ഇ തുടര്‍ച്ചയായി അഞ്ചാം വര്‍ഷമാണ് 2023ലും നേട്ടം കൈവരിക്കുന്നത്. ആഗോള എക്സ്ചേഞ്ചുകളുടെ ഫെഡറേഷന്‍ കണക്കു പ്രകാരം ഇടപാടുകളുടെ എണ്ണത്തില്‍ (ഇലക്ട്രോണിക് ഓര്‍ഡര്‍ ബുക്ക്) എന്‍എസ്ഇക്ക് ലോകത്ത് മൂന്നാം റാങ്കാണ്.

പല നാഴികക്കല്ലുകള്‍ക്കും സാക്ഷ്യം വഹിച്ച വര്‍ഷമാണ്. ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികളുടെ വിപണി മൂലധനം നാലു ട്രില്ല്യന്‍ ഡോളര്‍ കഴിഞ്ഞു, എസ്എംഇ ലിസ്റ്റ് ചെയ്ത കമ്പനികള്‍ ഒരു ലക്ഷം കോടി മറികടന്നു, നിഫ്റ്റി 50 ആദ്യമായി 20,000 സൂചിക കടന്നു. കലണ്ടര്‍ വര്‍ഷം പൂര്‍ത്തിയായപ്പോള്‍ രജിസ്റ്റര്‍ ചെയ്ത നിക്ഷേപകരുടെ എണ്ണം 8.5 കോടി മറികടന്നു.

2014 മുതല്‍ 2023വരെ എന്‍എസ്ഇ തുടര്‍ച്ചയായി പത്താം വര്‍ഷവും ഇടപാടുകാരുടെ എണ്ണത്തില്‍ വളര്‍ച്ചയ്ക്കു സാക്ഷ്യം വഹിച്ചു. ഒറ്റ ദിവസം ഓഹരിയില്‍ ഏറ്റവും കൂടുതല്‍ വിറ്റുവരവ് കുറിച്ച വര്‍ഷം കൂടിയാണിത്. ഇക്വിറ്റി ഡെറിവേറ്റീവ് വിഭാഗത്തില്‍ 2023 നവംബര്‍ 30ന് 167,942.47 കോടിയും 2023 ഡിസംബര്‍ രണ്ടിന് 381,623.12 കോടിയും കുറിച്ചു. ഇക്വിറ്റി ഡെറിവേറ്റീവുകളില്‍ നിന്നും ക്യാഷ് മാര്‍ക്കറ്റ് വിറ്റുവരവിലേക്കുള്ള അനുപാതവും ഈ വര്‍ഷം 2022 കലണ്ടര്‍ വര്‍ഷത്തിലെ 2.86ല്‍ നിന്ന് 2023 കലണ്ടര്‍ വര്‍ഷത്തില്‍ 2.64 ആയി കുറഞ്ഞു.

ഓഹരി വിഭാഗം ടി+1 അടിസ്ഥാനത്തില്‍ എല്ലാ സെക്ര്യൂരിറ്റികളുടെയും തീര്‍പ്പാക്കുന്നതിനുള്ള പരിവര്‍ത്തനം പൂര്‍ത്തിയാക്കി. പ്രാഥമിക വിപണിയില്‍ സെക്യൂരിറ്റികള്‍ ലിസ്റ്റ് ചെയ്യുന്നതിനുള്ള സമയ പരിധി ടി+3 ദിവസമാക്കി ചുരുക്കി.

എക്സ്ചേഞ്ച് ഈ വര്‍ഷം സോഷ്യല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് ഒരു വിഭാഗമായി അവതരിപ്പിച്ചു. ഇത് സോഷ്യല്‍ എന്‍റര്‍പ്രൈസസിന് (എന്‍പിഒ, എഫ്പിഇ) അവരുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ പേരിലേക്ക് എത്തിക്കുന്നതിനും ഫണ്ട് ശേഖരണത്തിനും സഹായിക്കുന്നു.

ചരക്ക് വ്യാപാര വിഭാഗതത്തില്‍ 21 പുതിയ ചരക്കുകള്‍ കൂടി അവതരിപ്പിച്ചു. 2023 ജൂലൈ മൂന്നിന് എന്‍എസ്ഇ ഇന്‍റര്‍നാഷണല്‍ എക്സ്ചേഞ്ച് പ്രവര്‍ത്തനം പൂര്‍ണ തോതിലാക്കി. ഗിഫ്റ്റ് നിഫ്റ്റി കരാറുകള്‍ 21 മണിക്കൂറും വ്യാപാരത്തിന് ലഭ്യമാണ്. ഇത് ഏഷ്യ, യൂറോപ്പ്, യുഎസ് തുടങ്ങിയ ഇടങ്ങളിലെ സമയവുമായി ഒത്തുപോകുന്നു.

മൂന്നാം റാങ്കും ഏറ്റവും വലിയ ഡെറിവേറ്റീവ് എക്സ്ചേഞ്ചും നേടിയത് ആഗോള തലത്തിലെ ഇന്ത്യന്‍ മൂലധന വിപണിയുടെ ശേഷിയാണ് വ്യക്തമാക്കുന്നതെന്നും പുതിയ നിക്ഷേപകരെയും ഫണ്ടും ആകര്‍ഷിക്കാന്‍ ഇത് സഹായിക്കുമെന്നും ഇന്ത്യന്‍ സര്‍ക്കാരിനോടും സെക്യൂരിറ്റീസ് ആന്‍ഡ് ബോര്‍ഡ് ഓഫ് ഇന്ത്യയോടും റിസര്‍വ് ബാങ്കിനും വ്യാപാര അംഗങ്ങള്‍ക്കും നിക്ഷേപകര്‍ക്കും അനുബന്ധ പങ്കാളികളോടും പിന്തുണ നല്‍കിയതിന് നന്ദി അറിയിക്കുന്നുവെന്നും എന്‍എസ്ഇ ചീഫ് ബിസിനസ് ഡെവലപ്മെന്‍റ് ഓഫീസര്‍ ശ്രീരാം കൃഷ്ണന്‍ പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News