ഉത്തമ സമൂഹത്തെ സൃഷ്ടിക്കാൻ ഹദീസ് പഠനം വ്യാപകമാക്കണം: എം.ഐ അബ്ദുൽ അസീസ്

മലപ്പുറം: ഉൽകൃഷ്ടവും ഉത്തമവുമായ സമൂഹത്തെ സൃഷ്ടിക്കാൻ ഹദീസ് പഠനം വ്യാകമാക്കണമെന്ന് ജമാഅത്തെ ഇസ്ലാമി കേന്ദ്ര കൂടിയാലോചന സമിതി അംഗം എം.ഐ അബ്ദുൽ അസീസ് അഭിപ്രായപ്പെട്ടു. ‘സുന്നത്തിനോടുള്ള സമീപനവും ഹദീസ് നിഷേധ പ്രവണതകളും’ വിഷയത്തിൽ മലപ്പുറം ടൗൺ ഹാളിൽ ഐ.പി.എച്ച് പുസ്തക മേളയോടനുബന്ധിച്ച് സംഘടിപ്പിച്ച സാംസ്ക്കാരിക സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹദീസ് നിഷേധത്തിന്റെ പേരിൽ യുക്തിവാദവും മതനിരാസ പ്രവണതകളും സമുദായത്തിലേക്ക് ഒളിച്ച് കടത്താൻ ശ്രമം നടത്തിക്കൊണ്ടിരിക്കുന്നു. ഈ അവസരത്തിൽ പ്രവാചക വചനങ്ങളെപ്പറ്റി പഠിക്കാനുള്ള അവസരങ്ങളും സന്ദർഭങ്ങളും വ്യാപകമാക്കുകയും ആദർശത്തിന്റെ കരുത്തിൽ നിന്നുകൊണ്ട് ആശയപരമായി സംവദിക്കുകയുമാണ് ചെയ്യേണ്ടതെന്ന് യോഗം അഭിപ്രായപ്പെട്ടു. സയ്യിദ് മൗദുദി സാഹിബിൻ്റെ പ്രവാചകൻ, പ്രവാചകത്വം ഹദീസ് നിഷേധം എന്ന പുസ്തകത്തിന്റെ പ്രകാശനം എം.ഐ അബ്ദുൽ അസീസ് നിർവഹിച്ചു. അൽ ജാമിഅ അൽ ഇസ്ലാമിയ ലക്ചറർ അബ്ദുൾ നസീർ അസ്ഹരി പുസ്തകം ഏറ്റുവാങ്ങി.

സമീർ കാളികാവ് അധ്യക്ഷത വഹിച്ചു. ഐ.പി.എച്ച് ചീഫ് എഡിറ്റർ വി.എ കബീർ, എം.സി നസീർ, കെ.എൻ അജ്മൽ എന്നിവർ സംസാരിച്ചു.

അമീൻ യാസിറിന്റെ നേതൃത്വത്തിൽ ഇശൽ സന്ധ്യ അരങ്ങേറി.

ഞായറാഴ്ച രാവിലെ 10:30 ഓപ്പൺ ക്വിസ് നടക്കും. വൈകീട്ട് നാല് മണിക്ക് ‘മലപ്പുറം ആഖ്യാനങ്ങളുടെ ഭിന്നമുഖങ്ങൾ’ വിഷയത്തിൽ സെമിനാർ നടക്കും. രാത്രി 7 മണിക്ക് കലാ സന്ധ്യയോടെ പുസ്തക മേള സമാപിക്കും.

Print Friendly, PDF & Email

Leave a Comment

More News