കാലിഫോര്‍ണിയയില്‍ കൊല്ലം സ്വദേശികളായ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തി

കാലിഫോർണിയ: കലിഫോർണിയയിൽ സാൻ മറ്റേയോയിൽ താമസിക്കുന്ന കൊല്ലം സ്വദേശികളായ ഒരു കുടുംബത്തിലെ 4 പേരെ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ 9:15-നാണ് പോലീസ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

കൊല്ലാം ഫാത്തിമാ മാതാ കോളജ് മുൻ പ്രിൻസിപ്പൽ പട്ടത്താനം വികാസ് നഗർ 57ൽ ഡോ. ജി. ഹെൻറിയുടെ മകൻ ആനന്ദ് സുജിത് ഹെൻറി (42), ഭാര്യ ആലീസ് പ്രിയങ്ക (40), ഇരട്ടക്കുട്ടികളായ നോഹ, നെയ്തൻ (4) എന്നിവരാണ് മരിച്ചത്.

മരണകാരണം വെളിപ്പെടുത്താൻ സാൻ മറ്റേയോ പൊലീസ് തയാറായില്ല. തണുപ്പിനെ പ്രതിരോധിക്കാനായി ഉപയോഗിച്ച ഹീറ്ററിൽ നിന്നുയർന്ന വാതകം ശ്വസിച്ചതാകാം മരണകാരണമെന്നാണ് ബന്ധുക്കൾ സംശയിക്കുന്നത്.

കിളിയല്ലൂർ വെളിയിൽ വീട്ടിൽ പരേതനായ ബെൻസിഗർ–ജൂലിയറ്റ് ബെൻസിഗർ ദമ്പതികളുടെ ഏക മകളാണ് ആലീസ് പ്രിയങ്ക. ആലീസിന്റെ അമ്മ ജൂലിയറ്റ് അമേരിക്കയിലായിരുന്നു. 11നാണ് തിരകെ പോയത്.  12ന് രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തി ആലീസ് പ്രിയങ്കയെ വിളിച്ചിരുന്നു.

കൊല്ലത്തെ വീട്ടിലെത്തിയശേഷം വാട്സാപ് മെസേജ് ഇരുവർക്കും അയച്ചു. ഒരാൾ മാത്രമാണ് മെസേജ് കണ്ടത്. തുടർന്ന് അമേരിക്കയിലുള്ള ഒരു ബന്ധുവിനെ ജൂലിയറ്റ് വിവരം അറിയിച്ചു. അദ്ദേഹം ഒരു സുഹൃത്ത് മുഖേന അന്വേഷിച്ചു. ആനന്ദിന്റെ വീടിനു പുറത്ത് എത്തിയ സുഹൃത്തിനു സംശയം തോന്നിയാണ് പൊലീസിൽ അറിയിച്ചത്. പോലീസ് യഥാർത്ഥ കാരണം വ്യക്തമാക്കിയിട്ടില്ല. മൃതദേഹങ്ങൾ പോസ്റ്റ് മാർട്ടത്തിനു ശേഷമേ മരണകാരണം അറിയക്കയുള്ളു.

Print Friendly, PDF & Email

Leave a Comment