ഇസ്രായേലുമായി നേരിട്ട് പൊരുതിക്കൊള്ളാം; അമേരിക്കയോട് മാറി നില്‍ക്കാന്‍ ഇറാൻ്റെ ഉപദേശം

വാഷിംഗ്ടൺ: കഴിഞ്ഞ കുറേ മാസങ്ങളായി ഇസ്രയേലും ഹമാസും തമ്മിൽ നടക്കുന്ന യുദ്ധത്തിലേക്ക് ഇറാനെ വലിച്ചിഴയ്ക്കുന്ന അമേരിക്കക്ക് ഇറാന്റെ ഉപദേശം. സിറിയയിലെ ഇറാന്‍ കോൺസുലേറ്റിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിന് മറുപടി നൽകാൻ ഇറാൻ തയ്യാറെടുക്കുന്നതിനിടെയാണ് അമേരിക്കയോട് ‘മാറി നില്‍ക്കാന്‍’ ഇറാന്‍ ഉപദേശിച്ചതെന്നാണ് റിപ്പോർട്ട്.

അതേസമയം, മിഡിൽ ഈസ്റ്റിലെ ഇറാൻ്റെ പ്രധാന പ്രതിനിധി ഹിസ്ബുള്ളയും യുദ്ധത്തിന് തയ്യാറാണെന്ന് ഇസ്രായേലിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

നെതന്യാഹു കൗശലക്കാരനാണെന്നും, അദ്ദേഹത്തിന്റെ കെണിയിൽ വീഴരുതെന്നും മുന്നറിയിപ്പ് നൽകി ഇറാൻ അമേരിക്കയ്ക്ക് രേഖാമൂലം സന്ദേശം അയച്ചതായും റിപ്പോർട്ടിൽ പറയുന്നു. മറുവശത്ത്, ഇറാനിയൻ പ്രസിഡൻ്റിൻ്റെ രാഷ്ട്രീയ കാര്യങ്ങളുടെ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് മുഹമ്മദ് ജംഷിദി, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ പരാമർശിച്ച്, “നിങ്ങൾക്ക് പരിക്കേൽക്കാതിരിക്കണമെങ്കില്‍ മാറി നിൽക്കണം” എന്ന് അമേരിക്കക്ക് എഴുതിയിട്ടുണ്ടെന്ന് പറയുന്നു.

ജംഷിദി പറയുന്നതനുസരിച്ച്, കത്തിന് മറുപടിയായി, അമേരിക്കയുടെ ലക്ഷ്യങ്ങൾ ആക്രമിക്കരുതെന്ന് അമേരിക്ക ഇറാനോട് ആവശ്യപ്പെട്ടു. ഇറാൻ അയച്ച സന്ദേശത്തെക്കുറിച്ച് അമേരിക്കയിൽ നിന്ന് പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. എന്നിരുന്നാലും, യുഎസ് അതീവ ജാഗ്രതയിലാണെന്നും ഈ മേഖലയിലെ ഇസ്രായേലി അല്ലെങ്കിൽ യുഎസ് ലക്ഷ്യങ്ങൾക്കെതിരെ ഇറാനിൽ നിന്ന് ‘പ്രധാനമായ’ പ്രതികരണത്തിന് തയ്യാറെടുക്കുകയാണെന്നും മാധ്യമ റിപ്പോർട്ടുകൾ പറയുന്നു.

ഇസ്രയേലിനുള്ളിൽ എന്തെങ്കിലും ആക്രമണം നടക്കുമോ എന്ന് പ്രസിഡൻ്റ് ജോ ബൈഡൻ്റെ ഭരണകൂടം ആശങ്കാകുലരാണെന്ന് പേര് വെളിപ്പെടുത്താത്ത രണ്ട് അമേരിക്കൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാധ്യമ റിപ്പോർട്ട് പറയുന്നു. തിങ്കളാഴ്ച ഡമാസ്കസിൽ ആക്രമണം നടക്കുമെന്ന് അമേരിക്ക അറിഞ്ഞിരുന്നില്ലെന്നും, ഇറാനെ നേരിട്ട് അറിയിക്കാനുള്ള സാമാന്യ മര്യാദ ബൈഡന്‍ ഭരണകൂടം സ്വീകരിച്ചില്ലെന്നും റിപ്പോർട്ട് പറയുന്നു. മിഡിൽ ഈസ്റ്റിലെ തങ്ങളുടെ സേനകൾക്കും താവളങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ തടയാൻ അമേരിക്ക ശ്രമിച്ചുവെന്നാണ് ഇത് കാണിക്കുന്നതെന്നും പറയുന്നു.

മറുവശത്ത്, തങ്ങളുടെ ബദ്ധശത്രുവായ ഇസ്രായേലിന് ‘അടി’ നൽകുമെന്ന് ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ പറഞ്ഞു. ഇത് എപ്പോൾ സംഭവിക്കുമെന്നോ, ഇറാൻ ഇസ്രായേലിനെ നേരിട്ടോ അല്ലെങ്കിൽ ലെബനൻ ആസ്ഥാനമായുള്ള ഹിസ്ബുള്ള പോലുള്ള ഒരു പ്രോക്സി ഗ്രൂപ്പിലൂടെയോ ആക്രമിക്കാൻ ശ്രമിക്കുമോ എന്നും വ്യക്തമല്ല. ഡമാസ്‌കസിലെ ഇറാൻ കോൺസുലേറ്റിന് നേരെയുണ്ടായ വ്യോമാക്രമണത്തിൽ വെറ്ററൻ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് കമാൻഡർ മുഹമ്മദ് റെസ സഹേദിയും അദ്ദേഹത്തിൻ്റെ ഡെപ്യൂട്ടിയും ഉൾപ്പെടെ ഏഴ് ഇറാനികൾ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി സിറിയയിലെ ഇറാനുമായി ബന്ധമുള്ള സ്വത്തുക്കൾക്ക് നേരെ ഇസ്രായേൽ നിരവധി തവണ ആക്രമണം നടത്തിയിട്ടുണ്ടെങ്കിലും, ഇറാൻ്റെ നയതന്ത്ര മന്ദിരം ആക്രമിക്കപ്പെടുന്നത് ഇതാദ്യമാണ്.

ഈ ആക്രമണത്തിന് ശേഷം ഇസ്രായേലിനോട് പ്രതികാരം ചെയ്യുമെന്ന് ഇറാൻ പ്രതിജ്ഞയെടുത്തു. അന്നുമുതൽ ഇസ്രായേലും ജാഗ്രത പുലർത്തുകയും തങ്ങളുടെ സൈനികരുടെ ലീവ് റദ്ദാക്കുകയും ചെയ്തു. അതോടൊപ്പം റിസർവ് സൈനികരെ ഡ്യൂട്ടിക്ക് വിളിക്കുകയും വ്യോമ സുരക്ഷ വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ജിപിഎസ് നാവിഗേറ്റഡ് ഡ്രോണുകളോ മിസൈലുകളോ ടെല്‍ അവീവിന് മുകളിലൂടെ വരുന്നത് തടയാനുള്ള മുന്‍‌കരുതലുകളും എടുത്തിട്ടുണ്ട്.

അതേസമയം, ജിപിഎസ് ഇടപെടലുകൾക്കിടയിലും സാധാരണക്കാരുടെ സ്ഥാനം കൃത്യമാണെന്ന് ഉറപ്പാക്കാൻ റോക്കറ്റ് ആക്രമണങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്ന ആപ്പിൽ അവരുടെ സ്ഥാനം സ്വമേധയാ സജ്ജീകരിക്കാൻ ഇസ്രായേൽ ജനങ്ങളോട് അഭ്യർത്ഥിച്ചു.

Print Friendly, PDF & Email

Leave a Comment

More News