ഇറാൻ്റെ റെവല്യൂഷണറി ഗാർഡ് കോർപ്സിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്ന് ഇസ്രായേൽ

തങ്ങളുടെ മണ്ണിൽ ഇറാൻ്റെ വൻ ആക്രമണം തകർത്തതിന് ശേഷം, ഇറാൻ്റെ റെവല്യൂഷണറി ഗാർഡ് കോർപ്സിനെ (ഐആർജിസി) ഭീകര സംഘടനയായി ലോകം പ്രഖ്യാപിക്കണമെന്ന് ഇസ്രായേൽ ആവശ്യപ്പെട്ടു.

IRGC നേരിട്ട് ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മേൽനോട്ടത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഇസ്രായേല്‍ പറഞ്ഞു. കൂടാതെ, ഇറാനെതിരെ കടുത്ത നയതന്ത്ര ആക്രമണത്തിന് ഇസ്രായേൽ തയ്യാറെടുക്കുകയാണ്.

ഇസ്രായേൽ വിദേശകാര്യ മന്ത്രി ഇസ്രായേൽ കാറ്റ്‌സ്, ബ്രിട്ടീഷ്, ഫ്രഞ്ച് സഹമന്ത്രിമാരുമായി ഇത് സംബന്ധിച്ച് സംസാരിച്ചതായി വിദേശകാര്യ മന്ത്രാലയത്തിലെ വൃത്തങ്ങൾ അറിയിച്ചു.

ഹമാസ്, ഹിസ്ബുള്ള, ഹൂത്തികൾ എന്നിവരുടെ എല്ലാ പ്രോക്സി ആക്രമണങ്ങളിലും ഐആർജിസിക്ക് പങ്കുണ്ടെന്നതുള്‍പ്പടെ നിരവധി ആരോപണങ്ങൾ ഇസ്രായേൽ ഐആർജിസിക്കെതിരെ ഉന്നയിച്ചിട്ടുണ്ട്.

ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫീസ് വൃത്തങ്ങൾ പറയുന്നതനുസരിച്ച്, യുദ്ധമന്ത്രിസഭയുടെ യോഗം ഇറാനെതിരായ പ്രത്യാക്രമണത്തിന് അന്തിമരൂപം നൽകിയതായും പറയുന്നു.

എന്നാല്‍, ആക്രമണത്തിൻ്റെ സമയം അന്തിമമാക്കിയിട്ടില്ല. ഇറാനെതിരെ അന്താരാഷ്ട്ര നയതന്ത്ര ആക്രമണം കെട്ടിപ്പടുക്കാനാണ് ഇസ്രായേൽ ശ്രമിക്കുന്നത്. ഐആർജിസിയെ ഭീകര സംഘടനയായി അംഗീകരിക്കാൻ രാജ്യങ്ങളെ പ്രേരിപ്പിക്കുന്ന ഇസ്രായേൽ വിദേശകാര്യ മന്ത്രാലയത്തിൻ്റെ നീക്കം അത്തരമൊരു നയതന്ത്ര സംരംഭത്തെ ലക്ഷ്യം വച്ചുള്ളതാണ്.

ഇറാൻ ഇസ്രായേലിനെ പൂർണ്ണ ശക്തിയോടെ ആക്രമിക്കില്ലെന്നും ഞായറാഴ്ചത്തെ ആക്രമണങ്ങൾ അതിൻ്റെ പ്രോക്സികളെ ബോധ്യപ്പെടുത്താൻ മാത്രമാണെന്നും ഹിസ്ബുള്ളയ്‌ക്കെതിരെ ലെബനനിൽ നിരവധി ഓപ്പറേഷനുകളിൽ ഏർപ്പെട്ടിരുന്ന ഇസ്രായേലിൻ്റെ ബാഹ്യ ഏജൻസിയായ മൊസാദിൻ്റെ മുൻ മേജർ ജനറൽ പറഞ്ഞു.

ഇറാൻ്റെ യഥാർത്ഥ കഴിവുകൾ ഇസ്രായേലിന് അറിയാമെന്നും കൂടുതൽ പ്രകോപനപരമായ രീതിയില്‍ ഇസ്രായേലിനെ ആക്രമിക്കാൻ ശ്രമിച്ചാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഇത് ഇറാന് അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇസ്രായേൽ തിരിച്ചടിക്ക് തയ്യാറെടുക്കുകയാണെന്നും സമയവും രീതിയും ഇതുവരെ വ്യക്തമായിട്ടില്ലെന്നും വിവിധ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.

സിറിയയിലെ ഡമാസ്കസിലെ ഇറാൻ കോൺസുലേറ്റിന് നേരെ ഏപ്രിൽ 1 ന് ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൻ്റെ ഫലമാണ് ഇപ്പോഴത്തെ ആക്രമണങ്ങളുടെ അനന്തരഫലം. ഇറാനിയൻ റെവല്യൂഷണറി ഗാർഡ് കോർപ്സിൻ്റെ (IRGC) ബ്രിഗേഡ് ജനറൽ മുഹമ്മദ് റെസ സഹേദി ഉൾപ്പെടെയുള്ള ഏഴ് ഉന്നത ഉദ്യോഗസ്ഥരാണ് അന്ന് കൊല്ലപ്പെട്ടത്. ഖുദ്‌സ് ഫോഴ്‌സ്, IRGC യുടെ വിദേശ വിഭാഗവും ഇറാൻ്റെ ഉയർന്ന റാങ്കിലുള്ള സൈനിക ഉദ്യോഗസ്ഥനുമാണ് മുഹമ്മദ് റെസ സഹേദി.

ഇസ്രായേൽ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ച ഹിസ്ബുള്ളയ്ക്ക് ആയുധങ്ങളും വെടിക്കോപ്പുകളും വിതരണം ചെയ്യുന്നതിൽ റെസ സഹേദിക്ക് പങ്കുണ്ടെന്നാണ് ഇസ്രായേല്‍ ആരോപിക്കുന്നത്.

 

 

Print Friendly, PDF & Email

Leave a Comment

More News