ഇസ്രായേല്‍-ഹമാസ് യുദ്ധം: ഐക്യ ചർച്ചകൾക്കായി ഹമാസിൻ്റെയും ഫത്തയുടെയും പ്രതിനിധികൾ ചൈനയിൽ കൂടിക്കാഴ്ച നടത്തി

ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ നടന്ന ഹിയറിംഗിനിടെ പലസ്തീൻ വിദേശകാര്യ മന്ത്രി റിയാദ് അൽ-മാലികി ചൈനയുടെ വിദേശകാര്യ മന്ത്രാലയ നിയമ ഉപദേഷ്ടാവ് മാ സിൻമിനുമായി ഹസ്തദാനം ചെയ്യുന്നു

അനുരഞ്ജന ചർച്ചകൾക്കായി എതിരാളികളായ ഫലസ്തീൻ വിഭാഗങ്ങളായ ഫത്തയും ഹമാസും അടുത്തിടെ ബീജിംഗിൽ കൂടിക്കാഴ്ച നടത്തിയതായി ചൈനീസ് വിദേശകാര്യ മന്ത്രാലയം ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

കൂടിക്കാഴ്ചയുടെ തീയതി വ്യക്തമാക്കാതെ, ഫലസ്തീനിനുള്ളിൽ അനുരഞ്ജനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ആഴത്തിലുള്ളതും സത്യസന്ധവുമായ ചർച്ചകൾക്കായി ഫത്തയും ഹമാസും കൂടിക്കാഴ്ച നടത്തിയതായി ചൈനയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് ലിൻ ജിയാൻ പറഞ്ഞു.

“സംവാദങ്ങളിലൂടെയും കൂടിയാലോചനകളിലൂടെയും അനുരഞ്ജനം കൈവരിക്കാനുള്ള തങ്ങളുടെ രാഷ്ട്രീയ ഇച്ഛാശക്തി ഇരുപക്ഷവും പൂർണ്ണമായി പ്രകടിപ്പിക്കുകയും നിരവധി നിർദ്ദിഷ്ട വിഷയങ്ങൾ ചർച്ച ചെയ്യുകയും നല്ല പുരോഗതി കൈവരിക്കുകയും ചെയ്തു,” അദ്ദേഹം കൂട്ടിച്ചേർത്തു.

ഗാസയ്‌ക്കെതിരായ ഇസ്രായേൽ ആക്രമണം അനിയന്ത്രിതമായി തുടരുമ്പോൾ, ഒരു ഐക്യ സർക്കാരിനെക്കുറിച്ചുള്ള ചർച്ചകൾക്കായി ഫെബ്രുവരിയിൽ രണ്ട് രാഷ്ട്രീയ ഗ്രൂപ്പുകളും മോസ്കോയിൽ യോഗം ചേർന്നിരുന്നു.

പലസ്തീൻ ജനതയുടെ ന്യായമായ ദേശീയ അവകാശങ്ങൾ പുനഃസ്ഥാപിക്കുന്നതിനുള്ള ചൈനയുടെ ഉറച്ച പിന്തുണയെ ഇരുപക്ഷവും വളരെയധികം അഭിനന്ദിച്ചതായി ലിൻ പറഞ്ഞു.

ഫതഹിൻ്റെ നേതൃത്വത്തിലുള്ള ഫലസ്തീൻ അതോറിറ്റി അധിനിവേശ വെസ്റ്റ് ബാങ്കിൻ്റെ ഭാഗികമായി ഭരിക്കുന്നു, അതേസമയം നിലവിലെ യുദ്ധത്തിന് മുമ്പ് ഗാസയിലെ യഥാർത്ഥ ഭരണ ശക്തി ഹമാസായിരുന്നു.

പതിറ്റാണ്ടുകളായി ഇരു ശക്തികളും രാഷ്ട്രീയ വൈരാഗ്യത്തിലാണ്. 2006 ലെ നിയമനിർമ്മാണ തിരഞ്ഞെടുപ്പിൽ ഹമാസ് വിജയിച്ചതിന് ശേഷം, ഫതഹ് അംഗങ്ങൾ ഗ്രൂപ്പുമായി അക്രമാസക്തമായി ഏറ്റുമുട്ടി, അതിൻ്റെ ഫലമായി ഗാസ മുനമ്പ് ഹമാസിൻ്റെ സമ്പൂർണ നിയന്ത്രണത്തിലുമായി.

ഒക്ടോബർ 7 മുതൽ ഗാസയിൽ വെടിനിർത്തലിന് വേണ്ടിയുള്ള അന്താരാഷ്ട്ര ആഹ്വാനങ്ങളിൽ ചൈന മുൻനിരയിലുണ്ട് .

ഗാസയിൽ ഇസ്രായേൽ നടത്തിയ വിനാശകരമായ സൈനിക ആക്രമണത്തിൽ ഇതുവരെ 34,500-ലധികം ഫലസ്തീനികൾ കൊല്ലപ്പെട്ടിട്ടുണ്ട്. അവരില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. 10,000 പേരെ കാണാതാവുകയും അവശിഷ്ടങ്ങൾക്കടിയിൽ കുഴിച്ചിടുകയും ചെയ്തതായി ഫലസ്തീൻ സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ പറഞ്ഞു. കുറഞ്ഞത് 1,139 പേരുടെ മരണത്തിനിടയാക്കിയ തെക്കൻ ഇസ്രായേലിൽ ഹമാസിൻ്റെ നേതൃത്വത്തിലുള്ള ആക്രമണത്തിന് പ്രതികരണമായാണ് ഇസ്രായേല്‍ ഗാസയില്‍ ആക്രമണം അഴിച്ചുവിട്ടത്.

ഹമാസിനെ നിയമവിധേയമാക്കുന്നു
ചൈനീസ് നയതന്ത്രജ്ഞൻ വാങ് കെജിയാൻ ഹമാസിൻ്റെ രാഷ്ട്രീയ നേതാവ് ഇസ്മായിൽ ഹനിയയെ മാർച്ചിൽ ഖത്തറിൽ സന്ദർശിച്ചിരുന്നു. ഒക്ടോബറിനുശേഷം ചൈനയും ഹമാസും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു അത്. ഇസ്രായേലിലേക്കും അധിനിവേശ വെസ്റ്റ് ബാങ്കിലേക്കും വാങിൻ്റെ യാത്രയെ തുടർന്നായിരുന്നു ഈ കൂടിക്കാഴ്ച.

ഫലസ്തീൻ ദേശീയ ഘടനയുടെ ഭാഗമെന്ന് അദ്ദേഹം വിശേഷിപ്പിച്ച ഹമാസുമായുള്ള ബന്ധത്തിൽ ചൈനയ്ക്ക് താൽപ്പര്യമുണ്ടെന്ന് വാങ് പറഞ്ഞു.

യുദ്ധം വേഗത്തിൽ അവസാനിപ്പിക്കണമെന്ന് ഹനിയേ വാങിനോട് പറഞ്ഞു, ഗാസ മുനമ്പിൽ നിന്ന് സൈന്യത്തെ പിൻവലിക്കാൻ ഇസ്രായേലിനോട് ആവശ്യപ്പെട്ടു.

യുഎസിൽ നിന്നും ചില പാശ്ചാത്യ അറബ് സഖ്യകക്ഷികളിൽ നിന്നും വ്യത്യസ്തമായി, ഹമാസിനെ ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യം തെറ്റാണെന്ന് ചൈന വിശ്വസിക്കുന്നതായി ചാത്തം ഹൗസിൻ്റെ മിഡിൽ ഈസ്റ്റ് ആൻഡ് നോർത്ത് ആഫ്രിക്ക പ്രോഗ്രാമിലെ അസോസിയേറ്റ് ഫെലോ അഹമ്മദ് അബൗദൂഹ് പറഞ്ഞു.

“ഇത് വിപരീതഫലമാകുമെന്ന് ചൈന വിശ്വസിക്കുന്നു, ഈ പ്രക്രിയയിൽ ഹമാസിനെ ഉൾപ്പെടുത്തുന്നത് മാത്രമേ ഇസ്രായേലുമായി സമാധാനത്തിലേക്ക് നയിക്കൂ,” അനലിസ്റ്റ് എക്സിൽ പറഞ്ഞു .

ഫലസ്തീൻ അനുരഞ്ജന ചർച്ചകൾ നടത്തുന്നതിലൂടെ, ഹമാസിനെ ഒരു രാഷ്ട്രീയ വിഭാഗമായി നിയമവിധേയമാക്കുകയാണ് ചൈനയുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇത് ഗ്ലോബൽ സൗത്തിൽ ചൈനയുടെ നിലപാടിനെ പിന്തുണയ്ക്കുന്നു, ഭൂരിഭാഗം രാജ്യങ്ങളും ഹമാസിനെ ഒരു തീവ്രവാദ സംഘടനയായി തിരിച്ചറിയുന്നില്ല, പക്ഷേ അതിനെ ഒരു പ്രതിരോധ പ്രസ്ഥാനമായാണ് കാണുന്നത്.

ഫെബ്രുവരിയിൽ അന്താരാഷ്ട്ര നീതിന്യായ കോടതിക്ക് മുമ്പാകെ നടന്ന ഹിയറിംഗിൽ , തങ്ങളുടെ ഭൂമിയിലെ ഇസ്രായേലിൻ്റെ അധിനിവേശത്തെ ചെറുക്കാൻ സായുധ സേന ഉപയോഗിക്കാനുള്ള ഫലസ്തീൻ ജനതയുടെ അവകാശത്തിന് ചൈന പിന്തുണ പ്രകടിപ്പിച്ചു, ഇത് “അന്താരാഷ്ട്ര നിയമത്തിൽ അടിവരയിട്ടു പറഞ്ഞിട്ടുള്ള അനിഷേധ്യമായ അവകാശം” എന്ന് ചൈന വിശേഷിപ്പിച്ചു.

Print Friendly, PDF & Email

Leave a Comment

More News