മെലീഹ നാഷണൽ പാർക്ക്: പ്രകൃതിവിഭവങ്ങളും ചരിത്രപൈതൃകവും സംരക്ഷിക്കാൻ ഷാർജയിൽ പുതിയ സംരക്ഷിത ദേശീയോദ്യാനം

ഷാർജ ഭരണാധികാരിയും യുഎഇ സുപ്രീം കൗൺസിൽ അം​ഗവുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ പ്രത്യേക ഉത്തരവ് പ്രകാരമാണ് മെലീഹ മരുഭൂമിയെ ദേശീയോദ്യാനമാക്കി (മെലീഹ നാഷണൽ പാർക്ക്) പ്രഖ്യാപിച്ചത്.

• രാജ്യത്തിന്റെ സാംസ്കാരികപൈതൃകവും പ്രകൃതിവിഭവങ്ങളും സംരക്ഷിക്കാനുള്ള ഷാർജയുടെ സുസ്ഥിരകാഴ്ചപ്പാടിന്റെ പ്രതിഫലനമാണ് മെലീഹ നാഷണൽ പാർക്ക് എന്ന് ഷെയ്ഖ ബുദൂർ അൽ ഖാസിമി

ഷാർജ: പ്രകൃതിവിഭവങ്ങളും മേഖലയുടെ ചരിത്രപൈതൃകവും സംരക്ഷിക്കാനും സുസ്ഥിരമാതൃകയിലൂന്നിയ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാനും നിർണായകപ്രഖ്യാപനവുമായി ഷാർജ. മധ്യമേഖലയിലെ മെലീഹ മരുഭൂമിയെ ‘മെലീഹ നാഷണൽ പാർക്ക്’ എന്ന സംരക്ഷിത ദേശീയോദ്യാനമാക്കി മാറ്റും. യുഎഇയുടെ സമ്പന്നമായ സാംസ്കാരികപൈതൃകവും ചരിത്രവും പ്രകൃതിവിഭവങ്ങളുമെല്ലാം സുസ്ഥിരമാതൃകകളിലൂടെ വരുംതലമുറകൾക്കായി കരുതിവയ്ക്കാനുള്ള ഷാർജയുടെ ശ്രമങ്ങളുടെ തുടർച്ചയാണ് മെലീഹ നാഷണൽ പാർക്ക് എന്ന് ഷാർജ നിക്ഷേപവികസന അതോറിറ്റി (ഷുറൂഖ്) ചെയർപേഴ്സൺ ഷെയ്ഖ ബൂദൂർ അൽ ഖാസിമി പറഞ്ഞു. ഷുറൂഖിന്റെ മേൽനോട്ടത്തിലാവും പുതിയ ദേശീയോദ്യാനത്തിന്റെ പ്രവർത്തനം.

34 ചതുരശ്ര കിലോമീറ്ററിലായി മെലീഹ മരുഭൂമിയാണ് മെലീഹ നാഷണൽ പാർക്കായി മാറുക. പുരാവസ്തു​ഗവേഷകരുടെ നേതൃത്വത്തിൽ ആഫ്രിക്കയുടെ പുറത്തുള്ള ആദ്യത്തെ മനുഷ്യവാസത്തിന്റെ തെളിവുകൾ ഇവിടെ നിന്ന് ഖനനം ചെയ്തെടുക്കപ്പെട്ടിരുന്നു. രണ്ട് ലക്ഷം വർഷം പഴക്കമുള്ള, ആദ്യകാല മനുഷ്യകുടിയേറ്റത്തിന്റെ തെളിവുകളാണ് ഇവിടെ കണ്ടെത്തിയത്.

പ്രകൃതിയും പൈതൃകവും സംരക്ഷിക്കുന്നതോടൊപ്പം സുസ്ഥിരമാതൃകകൾ പിൻപറ്റുന്ന വിനോദസ‍ഞ്ചാര അനുഭവങ്ങളും ആതിഥേയത്വവും സമ്മേളിക്കുന്ന ഷാർജയിലെ ആദ്യത്തെ കേന്ദ്രമായിരിക്കും മെലീഹ നാഷണൽ പാർക്ക്. “എത്രത്തോളം സുസ്ഥിരമാതൃകകൾ പിൻപറ്റുന്നു എന്നതിനെ ആശ്രയിച്ചാണ് ഇപ്പോൾ പ്രാദേശികവും രാജ്യാന്തരവുമായുള്ള സമ്പദ്ഘടനകളിലെ വാണിജ്യപ്രവർത്തനങ്ങൾ മുന്നോട്ട് പോവുന്നത്, പ്രത്യേകിച്ചും വിനോദസഞ്ചാരമേഖലയിൽ. ജിഡിപി വളർച്ചയോടൊപ്പം സമ​ഗ്രമായ സുസ്ഥിരവികസന പദ്ധതികളും രൂപകൽപ്പനകളും കാലം ആവശ്യപ്പെടുന്നുണ്ട്. ചരിത്രപൈതൃകങ്ങളാലും പ്രകൃതിമനോഹാരിതയാലും സമ്പന്നമായ ഷാർജയിൽ ഇത്തരം പദ്ധതികളൊരുക്കാനാണ് ഞങ്ങൾ എപ്പോഴും ശ്രമിക്കുന്നത്, ചരിത്രവും സംസ്കാരവും കേന്ദ്രീകരിക്കുന്ന വിനോദസഞ്ചാര – നിക്ഷേപ സാധ്യതകൾ അവതരിപ്പിക്കുക വഴി ലോകവിനോദസഞ്ചാര ഭൂപടത്തിൽ ഷാർജയുടെ ഇടം കൂടുതൽ ശക്തിപ്പെടുത്താനും”- ബുദൂർ അൽ ഖാസിമി പറഞ്ഞു.

മേഖലയിലെ തന്നെ ഏറ്റവും പുരാതനമായ ചരിത്രസ്മാരകവും നരവംശശാസ്ത്രത്തിന്റെ ശേഷിപ്പുകളും കണ്ടെത്തിയ മെലീഹ, യുനെസ്കോയുടെ ലോകപൈതൃകപട്ടികയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.

“ഏതാണ്ട് രണ്ടു ലക്ഷം വർഷത്തിലേറെ പഴക്കമുള്ള, ലോകത്തിലെ തന്നെ ഏറ്റവും ആദ്യത്തെ മനുഷ്യകുടിയേറ്റങ്ങളിലൊന്നിന്റെ ചരിത്രശേഷിപ്പുകൾ കാണാനാണ് ലോകത്തെ ഞങ്ങൾ സ്വാ​ഗതം ചെയ്യുന്നത്. ലോകനാ​ഗരികതയിൽ യുഎഇയെന്ന പ്രദേശത്തിനുണ്ടായിരുന്ന നിർണായപങ്കിനും പ്രധാന്യത്തിനും ജീവിച്ചിരിക്കുന്ന തെളിവായിരിക്കും മെലീഹ നാഷണൽ പാർക്ക്” – ഷെയ്ഖ ബുദൂർ കൂട്ടിച്ചേർത്തു.

നാഷണൽ പാർക്കിന്റെ സംരക്ഷണവേലികൾ മൂന്നാം പാദത്തോടെ പൂർത്തിയാകും

സംരക്ഷണമേഖലയുടെ വേലിയടക്കമുള്ള നിർമാണപ്രവർത്തനം ഈ വർഷം മൂന്നാം പാദത്തോടെ പൂർത്തീകരിക്കുമെന്ന്, ഷാർജാ ടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ പദ്ധതി വിശദീകരിക്കവേ ഷുറൂഖ് സിഇഓ അഹ്മദ് അൽ ഖസീർ പറഞ്ഞു. “ദേശീയപ്രാധാന്യമുള്ള ചരിത്രശേഷിപ്പുകൾ സംരക്ഷിക്കുന്നതിലും പ്രകൃതിവിഭവങ്ങൾ വരുംതലമുറകൾക്ക് വേണ്ടി സംരക്ഷിക്കുന്നതിലും ഷാർജ പുലർത്തുന്ന ജാഗ്രതയുടെ തുടർച്ചയാണ് ഷെയ്ഖ ബുദൂറിന്റെ നിർദേശങ്ങൾക്കനുസരിച്ച് ഒരുക്കുന്ന മെലീഹ നാഷണൽ പാർക്ക്. പൈതൃകത്തിലും പ്രകൃതിമനോഹാരിതയിലും അടിസ്ഥാനപ്പെടുത്തിയുള്ള രാജ്യത്തിന്റെ വിനോദസഞ്ചാരപ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടുന്ന പദ്ധതിയായിരിക്കുമിത്” – അദ്ദേഹം കൂട്ടിച്ചേർത്തു.

അറിവും വിനോദവും സമ്മേളിക്കുന്ന നിരവധി അനുഭവങ്ങൾ ഒരുക്കുന്ന മെലീഹ നാഷണൽ പാർക്കിൽ​ഗവേഷണ അവസരങ്ങളുമുണ്ടാവും. ഉന്നതനിലവാരത്തിലുള്ള പരിസ്ഥിതി-സാമൂഹിക സൗഹൃദ സംവിധാനങ്ങളൊരുക്കുക വഴി, വന്നെത്തുന്ന സഞ്ചാരികൾക്കും നിക്ഷേപകർക്കുമെല്ലാം ഏറ്റവും മികച്ച സൗകര്യങ്ങളുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

വന്യജീവികളെയും സസ്യജാലങ്ങളെയും പൂർണമായി സംരക്ഷിക്കാനുള്ള ‘കോർ കൺസർവേഷൻ സോൺ’, പ്രകൃതിക്ക് കോട്ടം തട്ടാത്ത വിധമുള്ള വിനോദസഞ്ചാരപ്രവൃത്തികളും താമസസൗകര്യങ്ങളുമുള്ള ‘ഇക്കോ ടൂറിസം സോൺ’, സംരക്ഷണത്തിന്റെയും സുസ്ഥിരമാതൃകകളുടെയും സമ്മേളനമായ ‘ഡ്യൂൺസ് സോൺ’ എന്നിങ്ങനെ മൂന്ന് വിഭാ​ഗങ്ങളിലായിട്ടാണ് മെലീഹ നാഷണൽ പാർക്ക് രൂപകൽപ്പന ചെയ്തിട്ടുള്ളത്.

സംരക്ഷിതമേഖലയിലെ നിയന്ത്രണങ്ങൾ

ദേശീയദ്യോനമാവുന്നതോടെ മെലീഹ മരുഭൂമിയിലെ വിനോദസഞ്ചാര പ്രവർത്തനങ്ങൾക്ക് ഇനി പുതിയ നിയന്ത്രണങ്ങളുണ്ടാവുമെന്ന് ഉത്തരവിൽ പറയുന്നു. ദേശീയോദ്യാന പരിധിയിലെ മൃ​ഗവേട്ട,​വാഹനങ്ങളുടെ ഉപയോ​ഗം, പ്രദേശത്ത് നിന്ന് എന്തെങ്കിലും ജൈവ ഉത്പന്നങ്ങൾ എടുക്കുന്നത്, സ്വാഭാവികമായി രൂപപ്പെട്ട പ്രകൃതി കാഴ്ചകളിൽ മാറ്റം വരുത്തുന്നത്, സസ്യജാലങ്ങളുടെയോ വന്യജീവികളുടെയോ ആവാസവ്യവസ്ഥയിലേക്ക് കടന്നുകയറുന്നത്, വൃക്ഷങ്ങളോ തൈകളോ പറിക്കുന്നത്, മണ്ണോ ജലമോ വായുവോ മലിനമാക്കുന്നത് എന്നിങ്ങനെയുള്ള കാര്യങ്ങളെല്ലാം നിയമനടപടിക്ക് വിധേയമാകും.

പ്രകൃതിക്ക് കോട്ടം തട്ടുന്ന ക്യാംപിങ്ങ് അടക്കമുള്ള എന്തെങ്കിലും വിനോദപരിപാടികൾ ദേശീയോദ്യാന പരിധിയിൽ ഇതോടെ നിയന്ത്രിക്കപ്പെടും. നടത്തിപ്പിന്റെ ചുമതലയുള്ള സർക്കാർ അതോറിറ്റി നിശ്ചയിക്കുന്ന മാനദണ്ഡങ്ങൾക്ക് അനുസൃതമായി മാത്രമേ മെലീഹ നാഷണൽ പാർക്ക് പരിധിയിൽ വാണിജ്യപരമായോ വ്യക്തിപരമായോ ഉള്ള വിനോദപരിപാടികൾ അനുവദിക്കപ്പെടുകയുള്ളൂ. ദേശീയോദ്യാനത്തോട് ചേർന്നുള്ള ഇടങ്ങളിലും മെലീഹ നാഷണൽ പാർക്കിന്റെ ആശയത്തിനോ പ്രവർത്തിനോ വിഘാതമാവുന്ന വിധത്തിലുള്ള പ്രവൃത്തികൾക്ക് നിയന്ത്രണമുണ്ടാവും.

നിലവിൽ മെലീഹയിൽ പ്രവർത്തിക്കുന്ന മെലീഹ ആർക്കിയോളജിക്കൽ സെന്റർ, മൂൺ റിട്രീറ്റ്, അൽ ഫായ റിട്രീറ്റ്, സ്കൈ അഡ്വഞ്ചേഴ്സ്,​ഗ്ലാംപിങ് ഏരിയ, മെലീഹ ക്യാംപിങ് സൈറ്റ് എന്നിവയക്കമുള്ള വിനോദസഞ്ചാരകേന്ദ്രങ്ങൾ മെലീഹ നാഷണൽ പാർക്കിന്റെ ഭാ​ഗമായി തുടരും. അതിഥികൾക്കും സഞ്ചാരികൾക്കും പ്രകൃതിയോടിണങ്ങി സാഹസിക അനുഭവങ്ങളും ചരിത്രകാഴ്ചകളും അടുത്തറിയാനും കുട്ടികളടക്കമുള്ള സഞ്ചാരികൾക്ക് കൂടുതൽ അറിവ് നേടാനുമുള്ള അവസരങ്ങളും നാഷണൽ പാർക്കിലുണ്ടാവും.

യുഎഇയുടെ വിനോദസഞ്ചാരമേഖലക്ക് ഉണർവ് പകരുന്ന പുതിയപദ്ധതി, മെലീഹയിലടക്കം നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും കൂടുതൽ രാജ്യാന്തര സഞ്ചാരികളെ ആകർഷിക്കുമെന്നുമാണ് കരുതപ്പെടുന്നത്.

Print Friendly, PDF & Email

Leave a Comment

More News