തിരുവനന്തപുരം: കശ്മീർ വിദ്യാർത്ഥികൾക്കെതിരായി നടന്നുവരുന്ന അതിക്രമങ്ങളെയും കശ്മീരിൽ സാധാരണക്കാരുടെ വീടുകൾ ക്രൂരമായി ബുൾഡോസർ ഉപയോഗിച്ച് തകർക്കുന്നതിനെയും ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന സെക്രട്ടറിയേറ്റ് അപലപിച്ചു.
കശ്മീർ മുസ് ലിം വിദ്യാർത്ഥികളെ ഹിന്ദുത്വ ഗുണ്ടാസംഘങ്ങൾ അക്രമിക്കുകയും സർവകലാശാലകളിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും കെട്ടിച്ചമച്ച ആരോപണങ്ങളിൽ അറസ്റ്റ് ചെയ്യുകയും ഹോസ്റ്റലുകളിൽ നിന്ന് പുറത്താക്കുകയും ഒളിവിൽ പോകാൻ നിർബന്ധിക്കുകയും ചെയ്യുകയാണ്. ഓരോ അക്രമ സംഭവത്തിന് ശേഷവും സാധാരണക്കാരുടെ വീടുകൾ ബുൾഡോസർ രാജിലൂടെയടക്കം തകർക്കുന്നത് അന്താരാഷ്ട്ര നിയമപ്രകാരം യുദ്ധക്കുറ്റമാണെന്ന് മാത്രമല്ല പ്രദേശത്തെ നിയമവാഴ്ചയുടെ പൂർണമായ അഭാവവുമാണ് കാണിക്കുന്നത്.
കശ്മീരികളുടെ ഭൂമി, അന്തസ്സ്, ഭാവി എന്നിവ അവരിൽ നിന്ന് കവർന്നെടുക്കാനുള്ള ഹിന്ദുത്വ ഭരണകൂടത്തിൻ്റെ തുടർച്ചയായ പദ്ധതികളാണ് അവിടെ നടക്കുന്നത്. വീടുകൾ തകർക്കുന്നതും വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്യുന്നതും കൂട്ടായ ശിക്ഷാനടപടികളും ഉടൻ അവസാനിപ്പിക്കണം. സാധാരണ കശ്മീരികളുടെ ജീവിതം നശിപ്പിച്ചുകൊണ്ടുള്ള പ്രതികാര നടപടികൾ സുരക്ഷാവീഴ്ചകളുടെ യാഥാർത്ഥ്യം മറച്ചുവെക്കാനോ, പ്രദേശത്ത് ശാശ്വത സമാധാനം കെട്ടിപ്പടുക്കാനോ ഗുണം ചെയ്യില്ല. യഥാർത്ഥ കുറ്റവാളികളെ ശിക്ഷിക്കണമെന്നും നിരപരാധികളായ പൗരന്മാരെ വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡൻ്റ് നഈം ഗഫൂർ സംസാരിച്ചു.