കൊച്ചി: കൊച്ചിയിലുള്ള ഫ്ലാറ്റിൽ നിന്ന് ഹൈബ്രിഡ് കഞ്ചാവുമായി യുവ സംവിധായകരായ ഖാലിദ് റഹ്മാൻ, അഷ്‌റഫ് ഹംസ എന്നിവരെ അറസ്റ്റ് ചെയ്ത കേസിൽ അവരുടെ സുഹൃത്തായ സംവിധായകന്‍ സമീര്‍ താഹിറിനെയും എക്സൈസ് വകുപ്പ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്തതിന് ശേഷം പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
ഫ്ലാറ്റിൽ മയക്കുമരുന്ന് ഉപയോഗിച്ചത് തന്റെ അറിവോടെയല്ലെന്ന് സമീർ മൊഴി നൽകി. ഇന്ന് ഉച്ചയ്ക്കാണ് അഭിഭാഷകനൊടൊപ്പം സമീർ താഹിർ എക്സൈസ് ഓഫീസിലെത്തിയത്. സമീറിന്റെ പേരിലുള്ള ഫ്ലാറ്റിൽ നിന്ന് രണ്ട് ഡയറക്ടർമാരെയും അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് ഹൈബ്രിഡ് കഞ്ചാവുമായി രണ്ട് ഡയറക്ടർമാർ ഉൾപ്പെടെ മൂന്ന് പേരെ എക്സൈസ് വകുപ്പ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവും പിടിച്ചെടുത്തു. അറസ്റ്റിനുശേഷം അവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ഖാലിദ് റഹ്മാൻ, അഷ്‌റഫ് ഹംസ എന്നിവർക്കൊപ്പം ഷാലിഫ് മുഹമ്മദ് എന്ന വ്യക്തിയും അറസ്റ്റിലായി, ഇയാള്‍ അവരുടെ സുഹൃത്താണ്.
അതേസമയം, ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത ശേഷം ഫ്ലാറ്റ് ഒഴിയാൻ അസോസിയേഷൻ സമീർ താഹിറിനോട് ആവശ്യപ്പെട്ടിരുന്നു. സമീർ താഹിർ താമസിക്കുന്ന ആഡംബര ഫ്ലാറ്റിന്റെ ഉടമ തൃശൂർ സ്വദേശിയാണ്. ഈ ഫ്ലാറ്റ് സമീർ താഹിറിന് വാടകയ്ക്ക് നൽകിയതാണ്. കഞ്ചാവ് പിടികൂടിയത് തങ്ങള്‍ക്കെല്ലാം നാണക്കേടാക്കിയെന്നും, സംഭവം ഞെട്ടിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടി അസോസിയേഷൻ ഫ്ലാറ്റ് ഉടമയ്ക്ക് നോട്ടീസ് നല്‍കിയിരുന്നു.