മുഖ്യമന്ത്രി വിഡി സതീശന്‍ ഗുരുവായൂർ ക്ഷേത്രത്തില്‍ ആചാര ലംഘനം നടത്തിയെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍; അങ്ങനെ സംഭവിച്ചിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ്

തൃശൂർ: മുഖ്യമന്ത്രി വി ഡി സതീശന്റെ ഗുരുവായൂർ ക്ഷേത്ര ദര്‍ശനത്തില്‍ ആചാര ലംഘനം നടന്നിട്ടില്ലെന്ന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ്. സന്ദർശനവുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി ഗോപാലകൃഷ്ണന്‍ നല്‍കിയ പരാതിയില്‍ പ്രതികരിക്കുകയായിരുന്നു ദേവസ്വം ബോര്‍ഡ്. മുഖ്യമന്ത്രി ആചാരലംഘനമൊന്നും നടത്തിയിട്ടില്ലെന്നും, നിയമപ്രകാരമാണ് ദർശനം നടത്തിയതെന്നും ദേവസ്വം ബോർഡ് ചെയർമാൻ എ.വി. ഗോപിനാഥ് പറഞ്ഞു. അഞ്ച് പേർക്ക് പ്രവേശനം അനുവദിക്കുന്ന നെയ്‌വിളക്ക് ചീട്ട് സതീശൻ എടുത്തതായി ദേവസ്വം ബോർഡ് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം ക്ഷേത്രത്തിൽ പ്രവേശിച്ചതും ദര്‍ശനം നടത്തിയതും.

സംഭവവുമായി ബന്ധപ്പെട്ട് ഗോപുരം മാനേജരുടെയും സുരക്ഷാ ജീവനക്കാരുടെയും മൊഴി ബോർഡ് രേഖപ്പെടുത്തിയിരുന്നു. മറ്റുള്ളവരുടെ ദർശനം തടസ്സപ്പെടുത്തിയെന്നോ ആര്‍ക്കും തൊഴാന്‍ കഴിയാതെ മടങ്ങേണ്ടി വന്നില്ലെന്ന പരാതിയൊന്നും ഇല്ലെന്നും സുരക്ഷാ ജീവനക്കാർ വ്യക്തമാക്കി.

ഞായറാഴ്ച നടത്തിയ ദർശനം നിയമാനുസൃതമായിരുന്നുവെന്നും മുഖ്യമന്ത്രി വി.ഡി. സതീശനും വ്യക്തമാക്കിയിരുന്നു. നെയ്‌വിളക്ക് ടിക്കറ്റ് വാങ്ങിയവർക്ക് ക്യൂവില്‍ നിൽക്കാതെ ദർശനം അനുവദിക്കുന്നതാണ് പതിവ് നടപടിക്രമമെന്ന് ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ.ബി. അരുൺകുമാറും വ്യക്തമാക്കി. നെയ്‌വിളക്ക് ടിക്കറ്റ് എടുത്തത് സതീശനൊപ്പം പതിവായി ക്ഷേത്രം ദര്‍ശനം നടത്താറുള്ള മുൻ ദേവസ്വം ജീവനക്കാരൻ ടി.കെ. ഗോപാലകൃഷ്ണനാണ്. അഞ്ച് പേർക്ക് പ്രവേശനം അനുവദിച്ചിരുന്നെങ്കിലും സതീശനൊപ്പം നാല് പേരാണ് ദർശനത്തിനായി എത്തിയത്. മറ്റ് ഭക്തർക്ക് യാതൊരു വിധ ബുദ്ധിമുട്ടും ഉണ്ടായിട്ടില്ലെന്ന് ദേവസ്വം ഉദ്യോഗസ്ഥർ പറഞ്ഞു.

മന്ത്രി എ പി അനിൽകുമാറിന്റെ മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ഗുരുവായൂരിലെത്തിയ വി ഡി സതീശൻ, വിഐപി ദർശനം നിയന്ത്രിച്ചിരുന്ന ഞായറാഴ്ച രാവിലെ ക്ഷേത്രം സന്ദർശിച്ചതാണ് വിവാദമായത്. രാവിലെ മുതൽ ക്ഷേത്രത്തിൽ കാത്തുനിന്ന ഭക്തരെ ദർശനം നടത്തുന്നത് തടഞ്ഞുവെന്നാരോപിച്ച് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി ഗോപാലകൃഷ്ണൻ പരാതി നൽകിയിരുന്നു.

Leave a Comment

More News