ഡെട്രോയിറ്റിൽ റസ്റ്റോറന്റ് ജീവനക്കാരിക്ക് കുത്തേറ്റു, തിളച്ച എണ്ണയൊഴിച്ചു, രണ്ട് സഹോദരിമാർ അറസ്റ്റിൽ

ഡിട്രോയിറ്റ് : ഡെട്രോയിറ്റിൽ തെറ്റായ ഭക്ഷണ സാധനം നൽകിയതിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ 23-കാരിയായ റസ്റ്റോറന്റ് ജീവനക്കാരിയെ ക്രൂരമായി മർദ്ദിക്കുകയും കത്തികൊണ്ട് കുത്തുകയും ചെയ്ത രണ്ട് സഹോദരിമാർ അറസ്റ്റിലായി. ബ്രിയാന ലോംഗ് (29), കിരിയാന്ന ലോംഗ് (26) എന്നിവരാണ് പിടിയിലായത്. അക്രമം നടക്കുമ്പോൾ പ്രതികളിൽ ഒരാളായ ബ്രിയാന ഒമ്പത് മാസം ഗർഭിണിയായിരുന്നു.

ഭക്ഷണത്തെച്ചൊല്ലിയുള്ള തർക്കത്തിനിടെ കൗണ്ടറിന് പിന്നിൽ കടന്നുകയറിയ സഹോദരിമാർ ജീവനക്കാരിക്ക് നേരെ പാത്രങ്ങൾ വലിചെറിയുകയും തലയിലേക്ക് തിളച്ച എണ്ണയൊഴിക്കാൻ ശ്രമിക്കുകയുമായിരുന്നു. തുടർന്ന് ജീവനക്കാരിയെ വയറ്റിൽ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ യുവതിയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി.

സംഭവത്തിന് ശേഷം കാറിൽ രക്ഷപ്പെടാൻ ശ്രമിച്ച സഹോദരിമാരെ പോലീസ് പിടികൂടി. കൊലപാതകശ്രമം ഉൾപ്പെടെയുള്ള വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇതിനിടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് നാല് ദിവസം മുൻപ് ബ്രിയാന ഒരു കുഞ്ഞിന് ജന്മം നൽകി. എന്നാൽ, കോടതി ഇരുവർക്കും വൻ തുകയുടെ ബോണ്ടിൽ ജാമ്യം നിഷേധിച്ചു ജയിലിലടക്കാൻ ഉത്തരവിട്ടു. റസ്റ്റോറന്റ് ജീവനക്കാരിയാണ് ആദ്യം പ്രകോപനം ഉണ്ടാക്കിയതെന്നാണ് പ്രതിഭാഗം അഭിഭാഷകന്റെ വാദം.

Leave a Comment

More News