മലബാർ പ്ലസ് വൺ സീറ്റ് അവഗണന: ജാമ്യം ലഭിച്ച ഫ്രറ്റേണിറ്റി സമര പോരാളികൾക്ക് സ്വീകരണം

മലബാർ പ്ലസ് വൺ സീറ്റ് അവഗണനക്കെതിരെ സമരം ചെയ്ത് റിമാൻ്റിലായി ജാമ്യം ലഭിച്ച ഫ്രറ്റേണിറ്റി നേതാക്കൾക്ക് കോഴിക്കോട് നഗരത്തിൽ നൽകിയ സ്വീകരണം

കോഴിക്കോട്: മലബാർ പ്ലസ് വൺ സീറ്റ് അവഗണനക്കെതിരെ DDE ഓഫീസ് ഉപരോധിച്ച് 4 ദിവസം റിമാൻ്റിലായിരുന്ന ഫ്രറ്റേണിറ്റി മൂവ്മെൻ്റ് നേതാക്കൾക്ക് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് സഈദ് ടി.കെ, ജില്ല ഭാരവാഹികളായ മുജാഹിദ് മേപ്പയൂർ, റഈസ് കുണ്ടുങ്ങൽ, അഫ്നാൻ വേളം, മുബശ്ശിർ ചെറുവണ്ണൂർ, നിദാൽ സിറാജ് എന്നിവർക്കാണ് ജാമ്യം ലഭിച്ചത്.

ഇവർക്കെതിരെ ‘പോലീസിനെ അക്രമിച്ച പ്രതികൾ പിടിയിൽ’ എന്ന തലക്കെട്ടിൽ കസബ പോലീസ് വാർത്ത നൽകിയത് വിവാദമായിരുന്നു. ഇതിനെതിരെ ഫ്രറ്റേണിറ്റി സംസ്ഥാന കമ്മിറ്റി രംഗത്തുവരികയും പ്രവർത്തകരെ അപമാനിച്ച പോലീസിനെതിരെ നിയമനടപടി കൈക്കൊള്ളുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

വൈകീട്ട് 5 മണിയോടെ ജയിലിൽ നിന്നിറങ്ങിയ നേതാക്കൾക്ക് സ്വീകരണം നൽകി. സംസ്ഥാന പ്രസിഡൻ്റ് നഈം ഗഫൂർ ഉദ്ഘാടനം ചെയ്തു. കസബ പോലീസിൻ്റെ കള്ളക്കേസിനെയും നുണ പ്രചരണത്തെയും തള്ളിക്കളഞ്ഞാണ് മലബാർ വിദ്യാഭ്യാസ അവകാശ പോരാളികൾക്ക് കോടതി ജാമ്യം അനുവദിച്ചതെന്നും മലബാറിനോടുള്ള വിവേചനത്തിനെതിരെയുള്ള പോരാട്ടങ്ങൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു. ബാസിത് താനൂർ, ലബീബ് കായക്കൊടി, ആദിൽ അലി എന്നിവർ സംസാരിച്ചു. ഖയ്യൂം, കെ.എം.സാബിർ അഹ്സൻ, മുനീബ് എലങ്കമൽ, ഷിബിൻ റഹ്മാൻ, നാസിം പൈങ്ങോട്ടായി, ഷാനിദ് എന്നിവർ നേതൃത്വം നൽകി.

Leave a Comment

More News