ഡാലസിൽ തുടർച്ചയായ കൊലപാതകങ്ങൾ: 17-കാരനെതിരെ ‘ക്യാപിറ്റൽ മർഡർ’ കുറ്റം ചുമത്തി

ഡാലസ്: നഗരത്തെ നടുക്കിയ രണ്ട് വ്യത്യസ്ത വെടിവയ്പ്പുകളിലായി മൂന്ന് പേരെ കൊലപ്പെടുത്തിയ കേസിൽ പതിനേഴുകാരൻ ഉൾപ്പെടെ രണ്ട് കൗമാരക്കാരെ യുഎസ് മാർഷലുകൾ അറസ്റ്റ് ചെയ്തു. ഇർവിങ് എസ്ട്രാഡ (17) എന്ന പതിനേഴുകാരനാണ് രണ്ട് കൊലപാതകക്കേസുകളിലും പ്രധാന പ്രതി. ഇയാൾക്കൊപ്പം ലാറ്റാവിയൻ ക്ലാർക്ക് (18) എന്ന യുവാവും പിടിയിലായിട്ടുണ്ട്. പ്രതികൾക്കെതിരെ വധശിക്ഷ വരെ ലഭിക്കാവുന്ന ‘ക്യാപിറ്റൽ മർഡർ’ കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

കഴിഞ്ഞ മാർച്ച് 15-ന് ഔഡെലിയ റോഡിലെ അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ മാർഡ്രിയസ് വാർഡ് (21), ഈഥൻ ഡിലാർഡ് (20) എന്നിവരെ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് ഇരുവരും ആദ്യം അറസ്റ്റിലാകുന്നത്. എന്നാൽ തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിൽ, ജൂൺ 16-ന് വാൽനട്ട് സ്ട്രീറ്റിൽ റോണിക്ക ഡാവൻപോർട്ട് (35) എന്ന സ്ത്രീ വെടിയേറ്റു മരിച്ച കേസിലും ഇർവിങ് എസ്ട്രാഡയ്ക്ക് നേരിട്ട് പങ്കുണ്ടെന്ന് ഡാലസ് പോലീസ് സ്ഥിരീകരിക്കുകയായിരുന്നു.

അറസ്റ്റിലായ രണ്ട് പ്രതികളും നിലവിൽ ഡാലസ് കൗണ്ടി ജയിലിലാണ്. ഈ ക്രൂരകൃത്യങ്ങളെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ അറിയാവുന്നവർ 214-662-4552 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് ഡാലസ് പോലീസ് അഭ്യർത്ഥിച്ചു.

Leave a Comment

More News