
പശ്ചിമ ബംഗാളിലെ സോണാർപൂർ പ്രദേശത്തെ സുഭാഷ്ഗ്രാമിലെ ബുരി ബോട്ട് തോല പ്രദേശത്ത് നിർമ്മാണത്തിലിരിക്കുന്ന ഒരു ക്രിസ്ത്യന്‍ പള്ളിയിൽ ഹിന്ദുത്വ സംഘം ആക്രമണം നടത്തി. പള്ളിയുടെ വാതിലുകൾ തകർക്കുകയും ക്രിസ്തു മതത്തിന്റെ പ്രധാന പ്രതീകമായ മൂന്ന് കുരിശുകൾ കെട്ടിടത്തിന്റെ മേൽക്കൂരയിൽ നിന്ന് നശിപ്പിക്കുകയും ചെയ്തു. ഹിന്ദു ജാഗരൺ മഞ്ചിലെ അംഗങ്ങളാണ് തങ്ങളെന്ന് അക്രമികൾ പറഞ്ഞതായി ആരോപിക്കപ്പെടുന്നു. ജൂലൈ 5 ഞായറാഴ്ചയാണ് സംഭവം നടന്നത്. ക്രിസ്ത്യൻ കുടുംബങ്ങളുടെ ഒരു ചെറിയ സമൂഹമാണ് ഇവിടെ വസിക്കുന്നത്.
റിപ്പോർട്ട് അനുസരിച്ച്, അക്രമികൾ പള്ളിയുടെ വാതിൽ തകർക്കുകയും, പുതുതായി നിർമ്മിച്ച രണ്ട് തൂണുകൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്തു. അവര്‍ കെട്ടിടത്തിന്റെ തകര മേൽക്കൂരയിൽ കയറി, ക്രിസ്തുമതത്തിന്റെ പ്രധാന പ്രതീകങ്ങളായ മൂന്ന് കുരിശുകൾ നശിപ്പിച്ചു. അവിടെയുണ്ടായിരുന്നവരെ ജനക്കൂട്ടം ഭീഷണിപ്പെടുത്തിയതായും ആരോപിക്കപ്പെടുന്നു.
ജൂലൈ 5 ന് ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് ഈ സംഭവം നടന്നതെന്ന് പറയപ്പെടുന്നു. ക്രിസ്ത്യൻ സമൂഹത്തിലെ ചിലര്‍ ആളുകളെ മതപരിവർത്തനം ചെയ്യുന്നുവെന്ന് ആരോപിച്ച് ഏകദേശം നൂറോളം പേർ പള്ളിക്ക് ചുറ്റും തടിച്ചുകൂടി. ജനക്കൂട്ടം ആക്രമിച്ചപ്പോൾ അവിടെ പെയിന്റിംഗ് ജോലികൾ നടക്കുകയായിരുന്നുവെന്ന് സമുദായാംഗങ്ങള്‍ പറഞ്ഞു.
പള്ളിയുടെ വാതിൽ തകർത്ത ശേഷം ജനക്കൂട്ടം ഒരു ഗോവണി ഉപയോഗിച്ച് മേൽക്കൂരയിൽ കയറി കുരിശ് നശിപ്പിച്ചതായി പ്രദേശവാസിയായ ഉത്പൽ ഘോഷ് പറഞ്ഞു.
“ഹിന്ദു ജാഗരൺ മഞ്ചിലെ അംഗങ്ങളാണെന്ന് സ്വയം പരിചയപ്പെടുത്തിയ അക്രമികൾ ക്രിസ്ത്യാനികളായിരുന്നിട്ടും “ശാഖ-പോള” (ബംഗാളി ഹിന്ദു പാരമ്പര്യത്തിന്റെ പ്രതീകം) ധരിച്ചതിനും കുങ്കുമം ധരിച്ചതിനും ആളുകളെ ചോദ്യം ചെയ്യുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു.
2017 മുതൽ ഈ പ്രദേശത്ത് താമസിക്കുന്ന ഈ കുടുംബങ്ങൾ തലമുറകളായി ശാഖ-പോള ധരിക്കുകയും കുങ്കുമം പുരട്ടുകയും ചെയ്യാറുണ്ടെന്ന് പറയപ്പെടുന്നു. മതം മാറ്റാൻ പണം കൊടുത്ത് ആളുകളെ വശീകരിക്കുന്നു എന്നാണ് അവര്‍ ആരോപിക്കുന്നത്. ഞങ്ങൾ ദരിദ്ര കുടുംബങ്ങളാണ്. ഞങ്ങൾക്ക് ഇത്രയും പണം എവിടെ നിന്നാണ് കിട്ടുന്നതെന്നും വിശ്വാസികള്‍ ചോദിക്കുന്നു.
ഇന്ത്യയിലെ പ്രെസ്ബിറ്റീരിയൻ ചർച്ചിന്റെ ഭാഗമായ ഈ പള്ളിയിൽ ഏകദേശം 50 കുടുംബങ്ങളിൽ നിന്നുള്ള 116 അംഗങ്ങളുണ്ട്. മാർച്ചിൽ സമൂഹം വാങ്ങിയ സ്ഥലത്ത് നിർമ്മാണം ആരംഭിക്കുന്നതിന് മുമ്പ്, അവർ വാടകയ്ക്ക് എടുത്ത ഒരു മുറിയിലായിരുന്നു പ്രാർത്ഥിച്ചിരുന്നത്.
“ഞങ്ങൾ ഒരു ചെറിയ സമൂഹമാണ്. ഏറ്റവും അടുത്തുള്ള പള്ളി സോണാർപൂർ പട്ടണത്തിലായതിനാൽ, ഇവിടെ ഒരു ചെറിയ പള്ളി പണിയാൻ ഞങ്ങൾ ആഗ്രഹിച്ചു. ആർക്കെങ്കിലും എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ, അവർ വളരെ മുമ്പുതന്നെ അധികാരികളെ ബന്ധപ്പെടേണ്ടതായിരുന്നു. ഇപ്പോൾ എന്തിനാണ് പള്ളി ആക്രമിക്കുന്നത്?” എന്ന് സഭാ അംഗം ഗീത ഹാൽഡർ ചോദിച്ചു.
ഈ സംഭവത്തിന് ശേഷം നാട്ടുകാർ പോലീസിനെ ബന്ധപ്പെടുകയും തുടർന്ന് കേസുമായി ബന്ധപ്പെട്ട് മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും, അതിൽ ക്രിമിനൽ അതിക്രമിച്ചു കടക്കൽ, നാശനഷ്ടമുണ്ടാക്കുന്ന ദുഷ്പ്രവൃത്തി, ക്രിമിനൽ ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ ചുമത്തിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
ഇതുസംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും ഇപ്പോൾ സ്ഥിതിഗതികൾ ശാന്തമാണെന്നും ബരുയിപൂർ പോലീസ് ജില്ലയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
സംഭവസ്ഥലത്തേക്ക് ഒരു പ്രതിനിധി സംഘത്തെ അയച്ചിട്ടുണ്ടെന്നും ജൂലൈ 14 ന് ഒരു പ്രതിഷേധ റാലി നടത്തുമെന്നും ഗവർണർക്ക് സമർപ്പിക്കുന്നതിനുള്ള ഒരു മെമ്മോറാണ്ടം സഹിതം പ്രഖ്യാപിച്ചിട്ടുണ്ടെന്നും ക്രിസ്ത്യൻ സമൂഹ നേതാവും ബംഗിയ ക്രിസ്ത്യ പാരീസേവ (ബംഗാൾ ക്രിസ്ത്യൻ കൗൺസിൽ) സ്ഥാപകനുമായ ഹെറോദ് മല്ലിക് അഖബാറിനോട് പറഞ്ഞു.
അതേസമയം, ‘നൂറുകണക്കിന് പ്രാദേശിക ഹിന്ദുക്കളിൽ’ നിന്ന് പരാതികൾ ലഭിച്ചതിനെത്തുടർന്ന് മതപരിവർത്തന ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ തന്റെ സംഘം അവിടേക്ക് പോയതായി പ്രാദേശിക ഹിന്ദു ജാഗരൺ മഞ്ചിലെ കൗശിക് മുഖർജി പറഞ്ഞു.
2026 മെയ് മാസത്തിൽ പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ഭാരതീയ ജനതാ പാർട്ടി ആദ്യമായി വിജയിക്കുകയും മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസിനെ അധികാരത്തിൽ നിന്ന് പുറത്താക്കുകയും ചെയ്തതിന് രണ്ട് മാസത്തിന് ശേഷമാണ് ഈ സംഭവം പുറത്തുവന്നിരിക്കുന്നത് എന്നത് ശ്രദ്ധിക്കേണ്ടതാണ്.
പുതിയ സംഭവവികാസങ്ങളോട് പ്രതികരിച്ചുകൊണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) നശീകരണ പ്രവർത്തനങ്ങളെ ശക്തമായി അപലപിക്കുകയും ഇൻസ്റ്റാഗ്രാമിൽ ഒരു റീൽ പോസ്റ്റ് ചെയ്യുകയും ചെയ്തു, “ഭാരതീയ ജനതാ പാർട്ടി വാഗ്ദാനം ചെയ്ത ബംഗാൾ ഇതാണ്! പള്ളികൾ നശിപ്പിക്കപ്പെട്ടു. കുരിശുകൾ മറിച്ചിടപ്പെട്ടു. വർഗീയ ജനക്കൂട്ടം ധൈര്യപ്പെടുന്നു.”
ഇന്ത്യയുടെ മറ്റ് ഭാഗങ്ങളെ മുറിവേൽപ്പിച്ച വെറുപ്പിന്റെ രാഷ്ട്രീയം ഇപ്പോൾ ബംഗാളിന്റെ വാതിലുകളിൽ മുട്ടുകയാണെന്ന് പാർട്ടി പറഞ്ഞു.
