തിരുവനന്തപുരം: ജനാധിപത്യത്തിന്റെ ഏറ്റവും വലിയ സൗന്ദര്യം സംവാദങ്ങളിലും ചർച്ചകളിലുമാണെന്നും, യുവതലമുറ നിയമനിർമ്മാണ സഭകളുടെ പ്രവർത്തനങ്ങൾ ശരിയായി മനസ്സിലാക്കേണ്ടത് അത്യാവശ്യമാണെന്നും മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. സെക്രട്ടേറിയറ്റിലെ പഴയ നിയമസഭാ മന്ദിരത്തിൽ സംഘടിപ്പിച്ച യംഗ് ഇന്ത്യൻസ് മോഡൽ പാർലമെന്റ് 2026 ന് ആശംസകൾ നേർന്നു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാർലമെന്റിലും നിയമസഭകളിലും എന്താണ് നടക്കുന്നതെന്ന് വിദ്യാർഥികൾക്ക് മനസിലാക്കാൻ ഇത്തരം പരിപാടികൾ ഏറെ സഹായകരമാണ്. ഭരണഘടനയുടെ അടിസ്ഥാന സ്തംഭങ്ങളായ ജുഡീഷ്യറി, ലെജിസ്ലേച്ചർ, എക്‌സിക്യൂട്ടീവ് എന്നിവയുടെ അധികാരങ്ങളും അവ തമ്മിലുള്ള നടപടികളും അദ്ദേഹം വിശദീകരിച്ചു. നല്ലൊരു പാർലമെന്റേറിയനാകാൻ സാമ്പത്തിക വിഷയങ്ങളടക്കമുള്ള വിവിധ മേഖലകളിൽ നിരന്തരം പഠിക്കേണ്ടതുണ്ട്. സഭകളിലെ ലൈബ്രറികൾ പരമാവധി ഉപയോഗപ്പെടുത്താനും പ്രമുഖ പാർലമെന്റേറിയൻമാരുടെ പ്രസംഗങ്ങളും ഭരണഘടനാ അസംബ്ലി ചർച്ചകളും വായിച്ച് അറിവ് വികസിപ്പിക്കാനും ശ്രദ്ധിക്കണം. നിയമസഭയിലെ ചോദ്യോത്തരവേള, അടിയന്തര പ്രമേയം, ബജറ്റ് പാസാക്കുന്ന നടപടിക്രമങ്ങൾ തുടങ്ങിയ വിഷയങ്ങളും വിദ്യാർഥികൾ അറിയണം. ഒരു നിയമം പാസാക്കുമ്പോൾ അത് സാധാരണ ജനങ്ങളുടെ ജീവിതത്തെ എങ്ങനെ ബാധിക്കുമെന്ന് ഓരോ ജനപ്രതിനിധിയും ചിന്തിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോളേജ് പഠനകാലത്ത് മോക്ക് അസംബ്ലിയിൽ മുഖ്യമന്ത്രിയായി പങ്കെടുത്ത അനുഭവവും അദ്ദേഹം പങ്കുവെച്ചു. ഭാവിയിൽ മികച്ച ജനപ്രതിനിധികളായി നിയമസഭയിലും പാർലമെന്റിലും എത്താൻ വിദ്യാർഥികൾക്ക് കഴിയട്ടെയെന്ന് ആശംസിച്ച മുഖ്യമന്ത്രി, നിലവിലെ ജനപ്രതിനിധികളുടെ പ്രവർത്തനങ്ങൾ വിലയിരുത്താനും തെറ്റുകൾ കണ്ടാൽ നിർഭയമായി ചൂണ്ടിക്കാണിക്കാനും യുവജനങ്ങൾ തയ്യാറാകണമെന്നും പറഞ്ഞു.
പിആര്‍ഡി, കേരള സര്‍ക്കാര്‍


