കാഞ്ഞാറില്‍ കാഴ്ച പരിമിതിയുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച അന്ധവിദ്യാലയം ജീവനക്കാരന്‍ അറസ്റ്റില്‍; ഒതുക്കാന്‍ സ്‌കൂള്‍ അധികൃതരുടെയും വീട്ടുകാരുടെയും ശ്രമം

ഇടുക്കി: കാഞ്ഞാറില്‍ കാഴ്ച പരിമിതിയുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച അന്ധവിദ്യാലയം ജീവനക്കാരന്‍ അറസ്റ്റില്‍. രാജേഷ് എന്നയാളാണ് അറസ്റ്റിലായത്. കഴിഞ്ഞ വര്‍ഷം ഇടുക്കിയിലെ അന്ധവിദ്യാലയത്തില്‍ പഠിക്കുന്നതിനിടെപല തവണ രാജേഷ് ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് പെണ്‍കുട്ടിയുടെ പരാതി.

പീഡന വിവരം പുറത്തായതോടെ രാജേഷ് പണം നല്‍കി പെണ്‍കുട്ടിയുടെ കുടുംബത്തെ സ്വാധീനിക്കാന്‍ ശ്രമിച്ചിരുന്നു. ഡനുവരി 26ന് റിപ്പബ്ലിക് ദിനത്തില്‍ സ്‌കുള്‍ അധികൃതര്‍ വീട്ടുകാരെ സ്‌കൂളിലേക്ക് വിളിച്ചുവരുത്തി ഒത്തുതീര്‍പ്പിലെത്തിക്കുകയായിരുന്നു. എന്നാല്‍ വിവരം അറിഞ്ഞ കാഴ്ച പരിമിതിയുള്ളവരുടെ സംഘടന ഡി.ജി.പിക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് രാജേഷിനെ ഇന്നലെ കാഞ്ഞാര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്.

രാജേഷ് ഉപദ്രവിച്ച വിവരം പെണ്‍കുട്ടി ഒരു സുഹൃത്തിനോട് പറഞ്ഞിരുന്നു. സുഹൃത്ത് ഇക്കാര്യം വിളിച്ച് രാജേഷിനോട് അന്വേഷിച്ചപ്പോള്‍ സംഭവം ഒതുക്കണമെന്ന് ആവശ്യപ്പെട്ട് സുഹൃത്തിന്റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് 50,000 രൂപ നിക്ഷേപിച്ചു.

തുടര്‍ന്ന് പെണ്‍കുട്ടി വിവരം വീട്ടില്‍ അറിയിച്ചു. ഇതോടെ സഹോദരന്‍ രാജേഷിനെ വിളിച്ച് വിവരം തിരക്കി. തുടര്‍ന്ന് രാജേഷ് പണം വാഗ്ദാനം ചെയ്യുകയും പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണും സിമ്മും നശിപ്പിക്കാന്‍ സഹോദരനോട് ആവശ്യപ്പെടുകയുമായിരുന്നു. ഈ സംഭാഷണത്തിന്റെ ശബ്ദരേഖ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇതിനു പിന്നാലെയാണ് സ്‌കൂള്‍ അധികൃതരും കേസ് ഒതുക്കാന്‍ ഇടപെട്ടത്.

Print Friendly, PDF & Email

Leave a Comment

More News