പെരിന്തല്‍മണ്ണയില്‍ ഭാര്യയേയും മകളേയും കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

മലപ്പുറം: ഭാര്യയെയും മകളെയും കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. പെരിന്തല്‍മണ്ണയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. മാമ്പുഴ സ്വദേശി മുഹമ്മദ്, ഭാര്യ ജാസ്മിന്‍, മകള്‍ ഫാത്തിമത്ത് സഫ (11) എന്നിവരാണ് മരണപ്പെട്ടത്. മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ള ഗുഡ്‌സ് ഓട്ടോയിലെ സ്ഫോടനത്തിലാണ് മൂവരും കൊല്ലപ്പെട്ടത്. അഞ്ചു വയസ്സുള്ള മറ്റൊരു മകളെ ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഓട്ടോയിലെ സ്‌ഫോടനം ആസൂത്രിതമാണെന്ന് പറയുന്നു. ഭാര്യയെയും മകളേയും ഓട്ടോയിലേക്ക് വിളിച്ചുവരുത്തി മുഹമ്മദ് തന്നെ പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. വാഹനം പുറത്തുനിന്ന് പൂട്ടിയ ശേഷമാണ് മുഹമ്മദ് കൃത്യം നടത്തിയത്. പൊള്ളലേറ്റ മുഹമ്മദ് കഴുത്തിൽ കയറു മുറുക്കി കിണറ്റിലേക്ക് ചാടി. പാണ്ടിക്കാട് – പെരിന്തൽമണ്ണ റോഡിൽ കൊണ്ടിപറമ്പിൽ ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. വാഹനത്തില്‍ സ്‌ഫോടക വസ്തുക്കളുണ്ടായിരുന്നുവെന്നാണ് വിവരം.

40 മിനിറ്റിലേറെ സമയമെടുത്താണ് ആളിപ്പടര്‍ന്ന തീ അണയ്ക്കാന്‍ നാട്ടുകാര്‍ക്ക് സാധിച്ചത്. അപ്പോഴേക്കും മുഹമ്മദിന്റെ ഭാര്യ ജാസ്മിന്‍ മകള്‍ 11 വയസുകാരി ഫാത്തിമത്ത് സഫയും മരിച്ചിരുന്നു. ഇരുവരുടേയും മൃതദേഹം കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെടുത്തത്. ഗുരുതരമായി പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച മറ്റൊരു മകള്‍ അഞ്ചു വയസുകാരി ഷിഫാനയുടെ ആരോഗ്യ നില അതീവ ഗുരുതരമാണ്‌. 75 ശതമാനം മുതല്‍ 80 ശതമാനം വരെ പൊള്ളലേറ്റിട്ടുണ്ടെന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന വിവരം. കുട്ടി പീഡിയാട്രിക് സര്‍ജറി വിഭാഗത്തില്‍ ചികിത്സയിലാണ്.

അയല്‍വാസികളാണ് കുട്ടിയെ ആംബുലന്‍സില്‍ മഞ്ചേരിയില്‍ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. കുടുംബ വഴക്കാണ് ഇത്തരത്തിലൊരു ദാരുണസംഭവത്തിന് പിന്നിലെന്നാണ് വിവരം. കാസര്‍കോട് സ്വദേശിയായ മുഹമ്മദ് കരുവാരക്കുണ്ട് മാമ്പുഴയിലാണ് താമസിച്ചിരുന്നത്. വഴിയരികിലെ കിണറിന് സമീപത്തായാണ് ഓട്ടോനിര്‍ത്തിയിരുന്നത്. മുഹമ്മദ് കൃത്യം നടത്തിയ ശേഷം കിണറ്റില്‍ ചാടി ജീവനൊടുക്കിയതാണോ അതോ സ്വന്തം ദേഹത്തേക്ക് തീപടര്‍ന്നപ്പോള്‍ കിണറ്റിലേക്ക് ചാടിയതാണോ എന്ന് വ്യക്തമല്ല.

സ്‌ഫോടക വസ്തുക്കള്‍ ഓട്ടോയില്‍ ഉണ്ടായിരുന്നതാണ് തീ അണയ്ക്കുന്നതിന് താമസം നേരിട്ടതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഉള്‍പ്രദേശമായിരുന്നെങ്കിലും സ്‌ഫോടനം ശബ്ദം കേട്ട ഉടന്‍ നാട്ടുകാര്‍ ഇങ്ങോട്ടേക്ക് ഓടിയെത്തി. തീ ആളിപടരുന്ന ദൃശ്യമാണ് കണ്ടത്.

നിസ്സഹായരായി നോക്കിനിൽക്കാനേ നാട്ടുകാർക്ക് കഴിഞ്ഞുള്ളൂ. ഓട്ടോ മുഴുവനായും കത്തി നശിച്ചു. ഇതിനിടെ പുറത്തേക്ക് വീണെന്ന് കരുതുന്ന അഞ്ചു വയസ്സുകാരിയെ ഓടിക്കൂടിയ നാട്ടുകാർ ആശുപത്രിയിലെത്തിച്ചു. കുട്ടിയുടെ നില അതീവഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. നാട്ടുകാരാണ് ജാസ്മിന്റെയും സഫയുടെയും മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. സംഭവസ്ഥലത്ത് അന്വേഷണം നടക്കുകയാണ്.

Print Friendly, PDF & Email

Leave a Comment

More News