ഫ്ലോറിഡയില്‍ സ്വകാര്യ വസതികള്‍ക്കു മുമ്പില്‍ പ്രകടനം നടത്തുന്നത് നിരോധിച്ചു

ഫ്ളോറിഡ: സംസ്ഥാനത്തു സ്വകാര്യ വസതികൾക്കു മുമ്പിൽ പ്രകടനം നടത്തുന്നത് ശിക്ഷാർഹമാക്കുന്ന നിയമത്തിൽ ഗവർണർ റോൺ ഡിസാന്‍റിസ് ഒപ്പുവച്ചു.

ഇതനുസരിച്ച് സ്വകാര്യ വസതിയിൽ സംസാരിക്കുന്നവരെ മനഃപൂർവം പരിഹസിക്കുകയോ, ശല്യം ചെയ്യുകയോ ചെയ്താൽ ആറു മാസം വരെ തടവു ശിക്ഷയും 500 ഡോളർ പിഴയുമാണ് ശിക്ഷ. പുതിയ ബില്ല് സ്വകാര്യവ്യക്തികളുടെ വസതിക്കു സംരക്ഷണം നൽകുമെന്നും ഗവർണർ അഭിപ്രായപ്പെട്ടു.

ഗർഭിഛിദ്ര നിരോധന നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം അലയടിച്ചുയരുമ്പോൾ ഫ്ളോറിഡായിലും അതിന്‍റെ ശക്തമായ അലയടികൾ ഉണ്ടാകുന്നതാണ് ഇങ്ങനെയൊരു നിയമനിർമാണത്തിനു നിയമസഭാ സാമാജികരെ പ്രേരിപ്പിച്ചത്. 

നിയമപാലകരുടെ നിർദ്ദേശം ലഭിച്ചിട്ടും വസതികൾക്കു മുമ്പിൽ നിന്നും പിരിഞ്ഞുപോകാൻ വിസമ്മതിക്കുന്നവരെ അറസ്റ്റു ചെയ്യുന്നതിനും നിയമത്തിൽ വ്യവസ്ഥകളുണ്ട്. സുപ്രീം കോടതി ജഡ്ജിമാരുടെ വസതിക്കുമുമ്പിൽ പോലും പ്രതിഷേധ പ്രകടനങ്ങൾ നടത്തുന്നത് യാതൊരു വിധത്തിലും അംഗീകരിക്കാനാവില്ലെന്ന് ഗവർണർ പറഞ്ഞു.

നിയമനിർമാണ സഭയിൽ അവതരിപ്പിച്ച ബില്ലിനെ ചില ഡമോക്രാറ്റുകൾ എതിർക്കുകയും ഭരണഘടന അനുവദിക്കുന്ന അവകാശങ്ങൾക്കു നേരെയുളള കടന്നുകയറ്റമാണ് ബില്ല് എന്നു ശക്തമായി വാദിച്ചെങ്കിലും റിപ്പബ്ലിക്കൻസിന് ഭൂരിപക്ഷമുള്ളതിനാൽ പാസാക്കുകയുമായിരുന്നു.

Print Friendly, PDF & Email

Leave a Comment

More News