മനീഷ് സിസോദിയക്കെതിരെ അസം മുഖ്യമന്ത്രി ക്രിമിനൽ മാനനഷ്ടക്കേസ് ഫയൽ ചെയ്തു

ഗുവാഹത്തി : കൊവിഡ് പകർച്ചവ്യാധിയുടെ കാലത്ത് പിപിഇ കിറ്റുകൾ വാങ്ങിയതിൽ അഴിമതി നടത്തിയെന്ന ആരോപണത്തിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്‌ക്കെതിരെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ക്രിമിനൽ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു.

സിസോദിയക്ക് കോടതി നോട്ടീസ് അയച്ചിട്ടുണ്ടെന്ന് അഡ്വക്കേറ്റ് ജനറൽ ദേബോജിത് സൈകിയ വെള്ളിയാഴ്ച ഇവിടെ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 499, 500, 501 വകുപ്പുകൾ പ്രകാരം കാംരൂപ് മെട്രോയിലെ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

2022 ജൂലൈ 22-നകം കേസുമായി ബന്ധപ്പെട്ട് പ്രാഥമിക മൊഴി നൽകാനും ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ശർമ്മയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ശർമ്മ തന്റെ ഭാര്യയുമായി ബന്ധമുള്ള ഒരു കമ്പനിക്ക് പിപിഇ കിറ്റുകളുടെ കരാർ നൽകിയെന്നും അതിന് അമിതമായി പണം നൽകിയെന്നും സിസോദിയ ആരോപിച്ചിരുന്നു.

അസം മുഖ്യമന്ത്രിയുടെ ഭാര്യ റിനികി ഭൂയാൻ ശർമ്മ ഇതിനകം 100 കോടിയുടെ സിവിൽ കേസ് സിസോദിയക്കെതിരെ ചുമത്തിയിട്ടുണ്ട്.

“ഹിമന്ത ബിശ്വ ശർമ്മ തന്റെ ഭാര്യയുടെ കമ്പനിക്ക് കരാർ നൽകി. പിപിഇ കിറ്റുകൾക്ക് അദ്ദേഹം 990 രൂപ നൽകി, മറ്റുള്ളവർ അതേ ദിവസം തന്നെ മറ്റൊരു കമ്പനിയിൽ നിന്ന് 600 രൂപയ്ക്ക് വാങ്ങി. ഇതൊരു വലിയ അഴിമതിയാണ്,” ജൂൺ 4 ന് സിസോദിയ പറഞ്ഞതാണ് ഇപ്പോള്‍ കേസ് ഫയല്‍ ചെയ്യാന്‍ കാരണം.

ഇത് തെളിയിക്കാനുള്ള രേഖകൾ തന്റെ പക്കലുണ്ടെന്ന് സിസോദിയ അവകാശപ്പെട്ടിരുന്നു. അതേസമയം, ശർമ്മയും ഭാര്യയും
തനിക്കെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും അദ്ദേഹം നിഷേധിച്ചു.

Print Friendly, PDF & Email

Leave a Comment

More News