ദീപാവലി റെയ്ഡ്: 29 ചൂതാട്ടക്കാരെ അറസ്റ്റ് ചെയ്തു; ഡൽഹി ഹോട്ടലിൽ നിന്ന് 58 ലക്ഷം രൂപ പിടിച്ചെടുത്തു

ന്യൂഡൽഹി: പഞ്ചാബി ബാഗിലെ ക്ലബ് റോഡിലെ ഹോട്ടൽ സിറ്റി വെസ്റ്റ് എൻഡിൽ ചൂതാട്ടം നടത്തിയതിന് ഏഴ് സ്ത്രീകളടക്കം 29 പേരെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. 58.57 ലക്ഷം രൂപയും 10 സെറ്റ് പ്ലേയിംഗ് കാർഡുകളും ഇവരിൽ നിന്ന് കണ്ടെടുത്തതായി പോലീസ് അറിയിച്ചു.

എല്ലാ വർഷത്തേയും പോലെ ദീപാവലി വേളയിൽ ചൂതാട്ടം നടക്കുന്ന സാഹചര്യം കണക്കിലെടുത്ത് ഇത്തരം പ്രവർത്തനങ്ങൾ കണ്ടെത്തി കർശന നടപടിയെടുക്കാൻ എല്ലാ എസ്എച്ച്ഒമാർക്കും ഓപ്പറേഷൻ ടീമുകൾക്കും നിർദേശം നൽകിയതായി ഡിസിപി ഘൻശ്യാം ബൻസാൽ പറഞ്ഞു.

പഞ്ചാബി ബാഗിലെ ക്ലബ് റോഡ് ഹോട്ടൽ സിറ്റി വെസ്റ്റ് എൻഡിൽ വലിയ തോതിലുള്ള ചൂതാട്ടം സ്ഥിരം സംഭവമാണെന്ന് ഒരു ഉറവിടം അറിയിച്ചതനുസരിച്ച് പ്രസ്തുത ഹോട്ടലിൽ നടക്കുന്ന പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ സ്രോതസ്സിനോട് പോലീസ് ആവശ്യപ്പെട്ടിരുന്നതായി ഉദ്യോഗസ്ഥന്‍ പറഞ്ഞു.

“ഒക്‌ടോബർ 22 ന്, ഒന്നാം നിലയിലെ ബാങ്ക്വെറ്റ് ഹാളിൽ ചൂതാട്ടത്തിനായി ധാരാളം ആളുകൾ ഹോട്ടലിൽ ഒത്തുകൂടുന്നതായി വിവരങ്ങൾ ലഭിച്ചു,” ഡിസിപി പറഞ്ഞു. അതിന്റെ അടിസ്ഥാനത്തിൽ റെയ്ഡ് നടത്തി. ചില സ്ത്രീകൾ ഉൾപ്പെടെ 29 പേരെ വിവിധ മേശകളിൽ കാർഡ് ഉപയോഗിച്ച് ചൂതാട്ടം നടത്തുന്നതായി കണ്ടെത്തി.

“പോലീസിനെ കണ്ടതോടെ എല്ലാവരും അവരുടെ കാർഡുകൾ എറിഞ്ഞ് എഴുന്നേറ്റു. അവരെയെല്ലാം അറസ്റ്റ് ചെയ്തു,” ഡിസിപി പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലെ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു വരികയാണെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. ചൂതാട്ട നിയമപ്രകാരം പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

“ചോദ്യം ചെയ്യലിൽ, ചൂതാട്ട പ്രവർത്തനങ്ങൾക്കും, ഭക്ഷണവും ലഘുഭക്ഷണവും വിളമ്പുന്നതിനും, ഹോട്ടൽ മാനേജർ അവരുടെ ഹോട്ടൽ പരിസരം അനുവദിക്കുന്നതിന് 2,500 രൂപയാണ് ഓരോരുത്തരില്‍ നിന്നും എൻട്രി ഫീസായി ഈടാക്കിയതെന്ന് കണ്ടെത്തി,” ഉദ്യോഗസ്ഥർ പറഞ്ഞു. മാനേജ്‌മെന്റിനും ജീവനക്കാർക്കുമെതിരെ തുടർ നിയമനടപടികൾ സ്വീകരിച്ചുവരികയാണ്.

Print Friendly, PDF & Email

Leave a Comment

More News