ഷാരോൺ വധക്കേസില്‍ വഴിത്തിരിവ്; കൊലപാതകം നടന്നത് തമിഴ്നാട്ടിലായതുകൊണ്ട് കേസ് തമിഴ്നാട് പോലീസിന് കൈമാറണമെന്ന്

തിരുവനന്തപുരം: ഷാരോണിനെ കൊലപ്പെടുത്തിയ കേസിൽ തുടരന്വേഷണം തമിഴ്‌നാട് പോലീസിന് കൈമാറാൻ നിയമോപദേശം. കൊലപാതകം തമിഴ്‌നാട്ടിൽ ആസൂത്രണം ചെയ്ത് നടപ്പാക്കിയതിനാൽ കേസ് തമിഴ്‌നാട് പോലീസിന് കൈമാറുന്നതാണ് അഭികാമ്യമെന്നാണ് റൂറൽ എസ്പിക്ക് ലഭിച്ച നിയമോപദേശം.

തമിഴ്‌നാട് അതിർത്തിയില്‍ നിന്നാണ് തൊണ്ടി മുതലുകള്‍ കണ്ടെത്തിയത്. ഭാവിയിൽ പോലീസ് അന്വേഷണത്തിന്റെ അധികാരപരിധിയെ പ്രതികൾ ചോദ്യം ചെയ്തേക്കാമെന്നും നിയമോപദേശം ലഭിച്ചു.

അതേസമയം, കേസ് മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റാനുള്ള തീരുമാനം എടുക്കേണ്ടത് ആഭ്യന്തര സെക്രട്ടറിയാണ്. കേസ് കൈമാറുന്നത് സംബന്ധിച്ച് ഡിജിപി മുഖ്യമന്ത്രിയുമായി ചർച്ച നടത്തും. തമിഴ്‌നാട് പോലീസിന്റെ പളുഗൽ സ്‌റ്റേഷൻ അതിർത്തിയിലാണ് കേസിലെ പ്രതി ഗ്രീഷ്മയുടെ വീട് സ്ഥിതി ചെയ്യുന്ന രാമവർമഞ്ചിറ.

കേസില്‍ കുറ്റാരോപിതരായ ഗ്രീഷ്മയുടെ അമ്മയെയും അമ്മാവനെയും കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് അന്വേഷണസംഘം ഇന്ന് അപേക്ഷ നല്‍കും. നെയ്യാറ്റിന്‍കര കോടതിയിലാണ് അപേക്ഷ നല്‍കുക. ഗ്രീഷ്മയെ പോലീസ് സെല്ലിലേക്ക് മാറ്റുന്നതിലും ഇന്ന് തീരുമാനം ഉണ്ടാകും.

ആരോഗ്യസ്ഥിതി തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തിയാല്‍ ഗ്രീഷ്മയെയും കസ്റ്റഡിയില്‍ വാങ്ങാന്‍ ഇന്ന് അപേക്ഷ നല്‍കിയേക്കും. കേസില്‍ കൂടുതല്‍ പ്രതികളുണ്ടാകാനുള്ള സാധ്യത കുറവാണെന്നാണ് സൂചന. ഗ്രീഷ്മയുടെ അച്ഛനും ബന്ധുവായ യുവതിക്കും കൊലപാതകത്തിലോ തെളിവ് നശിപ്പിക്കലിലോ പങ്കില്ലെന്നാണ് നിലവിലെ ചോദ്യം ചെയ്യലിലെ കണ്ടെത്തല്‍.

Print Friendly, PDF & Email

Leave a Comment

More News