പതിനഞ്ചാമത് അർബൻ മൊബിലിറ്റി ഇന്ത്യാ സമ്മേളനത്തിന് തുടക്കമായി

എറണാകുളം: നഗരഗതാഗത രംഗത്തെ പുതിയ സാധ്യതകൾ ചർച്ച ചെയ്യാൻ അർബൻ മൊബിലിറ്റി ഇന്ത്യാ കോൺഫറൻസ് ആരംഭിച്ചു. കേന്ദ്ര നഗരകാര്യ മന്ത്രി ഹർദീപ് സിംഗ് പുരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തു. നഗരപ്രദേശങ്ങളിൽ തടസ്സമില്ലാത്ത പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതികൾ സമ്മേളനം ചർച്ച ചെയ്യണമെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു.

വ്യക്തിഗത വാഹനങ്ങളിൽ നിന്ന് പൊതുഗതാഗതത്തിലേക്ക് മാറാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്ന ഒരു സംവിധാനം സൃഷ്ടിക്കുകയാണ് സമ്മേളനത്തിന്റെ ലക്ഷ്യം. 2022 സെപ്തംബറോടെ 20 നഗരങ്ങളിലായി 810 കിലോമീറ്റർ മെട്രോ പാതയും 27 നഗരങ്ങളിൽ 980 കിലോമീറ്ററിലധികം ശൃംഖലയും നിലവിൽ നിർമിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. നിലവിൽ ലോകത്തിലെ അഞ്ചാമത്തെ വലിയ മെട്രോ ശൃംഖലയാണ് ഇന്ത്യയുടേതെന്നും ജപ്പാൻ, ദക്ഷിണ കൊറിയ തുടങ്ങിയ വികസിത സമ്പദ്‌വ്യവസ്ഥകളെ പിന്തള്ളി മൂന്നാം സ്ഥാനത്തെത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഈ മാറ്റങ്ങൾ ഗതാഗതക്കുരുക്ക് കുറയ്ക്കുകയും വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യും. 15 റൂട്ടുകളിലൂടെ 10 ദ്വീപുകളെ ബന്ധിപ്പിച്ച് 78 കിലോമീറ്റർ ദൈർഘ്യമുള്ള ശൃംഖലയിൽ പ്രതിദിനം ഒരു ലക്ഷത്തിലധികം ആളുകൾക്ക് സഞ്ചരിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്ന നൂതന വാട്ടർ മെട്രോ പദ്ധതി നടപ്പാക്കിയ കൊച്ചി മെട്രോയെ മന്ത്രി അഭിനന്ദിച്ചു. റോഡ്, റെയിൽ ഗതാഗതത്തേക്കാൾ ഉൾനാടൻ ജലഗതാഗതം കൂടുതൽ ഊർജ്ജക്ഷമതയുള്ളതിനാൽ, ജല മെട്രോ ദൈനംദിന യാത്രക്കാർക്ക് വിലകുറഞ്ഞതും സുസ്ഥിരവുമായ ഒരു ബദൽ നൽകും. അതേസമയം, സംസ്ഥാനത്തെ മുഴുവൻ പൊതുഗതാഗത സംവിധാനങ്ങളും മാറ്റാൻ സർക്കാർ ശ്രദ്ധിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വീഡിയോ കോൺഫറൻസിലൂടെയാണ് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗം നടത്തിയത്.

കൊച്ചി സ്‌മാർട്ട് സിറ്റി മിഷൻ പദ്ധതിക്ക് ഇതുവരെ 691 കോടി രൂപ ചെലവാക്കിയതായി കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി തുടർന്ന് നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. 27 പദ്ധതികൾ പൂർത്തീകരിച്ചു. പദ്ധതിക്ക് ആകെ ചെലവ് 1385 കോടി രൂപ. കൊവിഡ് കാലിയ തടസ്സങ്ങൾക്കിടയിലും പദ്ധതി നടപ്പാക്കാനായി എന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര നഗരകാര്യ അതോറിറ്റിയുടെ നേതൃത്വത്തിലാണ് 15-ാമത് അർബൻ മൊബിലിറ്റി ഇന്ത്യ കോൺഫറൻസ് സംഘടിപ്പിച്ചത്. ഇതിൽ കൊച്ചി മെട്രോ, ജല മെട്രോ എന്നിവയുൾപ്പെടെ സംയോജിത ഗതാഗത സംവിധാനത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്ന നഗരമെന്ന നിലയിലാണ് കൊച്ചിയെ ഇത്തവണ തിരഞ്ഞെടുത്തത്.

കേന്ദ്ര-സംസ്ഥാന സർക്കാരുകളിലെ മുതിർന്ന ഉദ്യോഗസ്ഥർ, രാജ്യത്തെ വിവിധ മെട്രോകളുടെ മാനേജിങ് ഡയറക്ടർമാർ, ഗതാഗത മേഖലയിലെ അന്താരാഷ്ട്ര പ്രശസ്തരായ വിദഗ്ധർ, വിദ്യാർഥികൾ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുത്തു. പത്ത് സാങ്കേതിക സെഷനുകൾ, അഞ്ച് വട്ടമേശ സെഷനുകൾ, ഒരു കോൺക്ലേവ്, രണ്ട് പ്ലീനറി സെഷനുകൾ, എട്ട് ഗവേഷണ സിമ്പോസിയകൾ എന്നിവ പരിപാടിയുടെ ഭാഗമായി നടക്കും. മെട്രോ കമ്പനികൾ, ലോക ബാങ്ക്, എഡിബി, സ്വകാര്യ കമ്പനികൾ തുടങ്ങിയവ പങ്കെടുക്കും. നഗരഗതാഗത രംഗത്ത് മികവ് തെളിയിച്ച വിവിധ നഗരങ്ങൾക്കുള്ള അവാർഡുകൾ സമ്മേളനത്തിൽ വിതരണം ചെയ്യും. അർബൻ മൊബിലിറ്റി ഇന്ത്യ കോൺഫറൻസ് നവംബർ 6-ന് സമാപിക്കും.

Print Friendly, PDF & Email

Leave a Comment

More News