മെഹ്‌റൗളി കൊലപാതകം: കേസിന്റെ വിശദാംശങ്ങൾ ആവശ്യപ്പെട്ട് ഡിസിഡബ്ല്യു പോലീസിന് നോട്ടീസ്

ന്യൂഡൽഹി: 26 കാരിയായ ശ്രദ്ധ മദനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതിയുടെ എഫ്‌ഐആറിന്റെ പകർപ്പും വിശദാംശങ്ങളും ആവശ്യപ്പെട്ട് ഡൽഹി പോലീസിന് ഡൽഹി വനിതാ കമ്മീഷൻ (ഡിസിഡബ്ല്യു) നോട്ടീസ് അയച്ചു. യുവതിയുടെ ദാരുണമായ കൊലപാതകത്തില്‍ സ്വമേധയാ കേസ് എടുത്തതായി ഡിസിഡബ്ല്യു പറഞ്ഞു.

യുവതിയുടെ ലൈവ്-ഇൻ പാർട്ണറായ യുവാവ് തനിച്ചാണോ പ്രവർത്തിച്ചത് അതോ ആരുടെയെങ്കിലും സഹായം സ്വീകരിച്ചിരുന്നോ എന്ന് ഡിസിഡബ്ല്യു നോട്ടീസിൽ പോലീസിനോട് ചോദിച്ചിട്ടുണ്ട്.

പീഡനം, ഗാർഹിക പീഡനം, ലൈംഗികാതിക്രമം അല്ലെങ്കിൽ പ്രതിക്കെതിരെയുള്ള മറ്റേതെങ്കിലും കുറ്റകൃത്യം എന്നിവയുമായി ബന്ധപ്പെട്ട് മരിച്ച പെൺകുട്ടി എന്തെങ്കിലും പരാതി നൽകിയിട്ടുണ്ടെങ്കിൽ, പരാതിയുടെ പകർപ്പും അതേ ദിവസം ഇതുവരെ സ്വീകരിച്ച നടപടികളും നൽകണമെന്നും നോട്ടീസിൽ പറയുന്നു. നവംബർ 18നകം വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

മെഹ്‌റൗളി പ്രദേശത്ത് പങ്കാളിയെ കൊലപ്പെടുത്തി മൃതദേഹം 35 കഷണങ്ങളാക്കി മുറിച്ച് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉപേക്ഷിച്ച അഫ്താബ് അമീന്‍ പൂനവല്ലയെ ഡൽഹി പോലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. മെയ് 18നാണ് ഇയാള്‍ ശ്രദ്ധയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്.

മൃതദേഹം 35 കഷണങ്ങളാക്കി മുറിച്ച് അവ സൂക്ഷിക്കാൻ ഒരു പുതിയ ഫ്രിഡ്ജ് വാങ്ങി 18 ദിവസത്തിനുള്ളിൽ വിവിധ സ്ഥലങ്ങളിൽ കുഴിച്ചിട്ടതായി അറസ്റ്റിലായ അഫ്താബ് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. മറ്റാര്‍ക്കും സംശയം തോന്നാതിരിക്കാൻ പുലർച്ചെ രണ്ട് മണിക്ക് ശരീരഭാഗം പോളിബാഗിലിട്ട് അപ്പാര്‍ട്ട്മെന്റില്‍ നിന്ന് ഇറങ്ങുക പതിവായിരുന്നു എന്ന് പോലീസ് പറഞ്ഞു.

ഫോണ്‍ കോളുകളോട് പ്രതികരിക്കുന്നത് നിർത്തിയതിനെത്തുടർന്നാണ് നവംബര്‍ എട്ടിന് കാണാതായ യുവതിയുടെ പിതാവ് ഡല്‍ഹി പോലീസിനെ സമീപിച്ചതിനെത്തുടര്‍ന്നാണ് അന്വേഷണം നടത്തിയതെന്ന് പോലീസ് പറഞ്ഞു.

“എന്റെ ഭരണകാലത്ത് ഞാൻ കണ്ട ഏറ്റവും ഞെട്ടിക്കുന്ന സംഭവങ്ങളിലൊന്നാണിത്. ഈ മനുഷ്യന്റെ ക്രൂരകൃത്യത്തില്‍ ഞാൻ ആശ്ചര്യപ്പെടുന്നു. അയാൾ അവളെ 35 കഷ്ണങ്ങളാക്കി മുറിച്ച് ശരീരഭാഗങ്ങൾ ദിവസവും പലയിടങ്ങളിലായി സംസ്കരിച്ചു. അയാൾക്കെതിരെ ശക്തമായ നടപടിയെടുക്കണം,” ഡിസിഡബ്ല്യു മേധാവി സ്വാതി മലിവാൾ ട്വിറ്ററിൽ കുറിച്ചു.

Print Friendly, PDF & Email

Leave a Comment

More News