വിഴിഞ്ഞം തുറമുഖ സംഘർഷം: ആർച്ച് ബിഷപ്പിനെ ഒന്നാം പ്രതിയാക്കി അൻപതോളം വൈദികര്‍ക്കെതിരെ കേസ്

കൊച്ചി: ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജി നെറ്റോയെ ഒന്നാം പ്രതിയാക്കി അസിസ്റ്റന്റ് ബിഷപ്പ് ക്രിസ്തുദാസ് ഉൾപ്പെടെ 50 വൈദികരെ കുറ്റപത്രത്തിൽ ഉൾപ്പെടുത്തി പോലീസ് കേസെടുത്തു. തുറമുഖ നിർമാണത്തിനെതിരെ സമരം ചെയ്യുന്നവരും അനുകൂലിക്കുന്നവരും തമ്മിലുള്ള സംഘർഷത്തിൽ വിഴിഞ്ഞം പൊലീസ് പത്തോളം കേസുകൾ രജിസ്റ്റർ ചെയ്തു. ആർച്ച് ബിഷപ്പും വൈദികരും തമ്മിൽ ഗൂഢാലോചന നടന്നതായി എഫ്‌ഐആറിൽ പറയുന്നു. ഇവര്‍ക്കെതിരെ രണ്ട് ലക്ഷത്തിലധികം രൂപയുടെ പൊതുമുതൽ നശിപ്പിച്ചതിനും കേസെടുത്തിട്ടുണ്ട്.

തുറമുഖത്തിന് നേരെ അതിക്രമം, കലാപാഹ്വാനം, പോലീസിന് നേരെ ആക്രമണം, സ്ഥാപനങ്ങൾ അടിച്ചു തകർക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് വിവിധ പരാതികളുടെ അടിസ്ഥാനത്തിലും പോലീസ് സ്വമേധയായും കേസെടുത്തത്. ബിഷപ്പ് തോമസ് ജി നെറ്റോ കലാപാഹ്വാനം നടത്തി ജനങ്ങളെ അക്രമത്തിന് പ്രേരിപ്പിച്ചു എന്നും എഫ്ഐആറിൽ വ്യക്തമാക്കുന്നു. ഹൈക്കോടതി ഉത്തരവ് ലംഘിച്ച് നിർമാണം നടത്തുന്ന സ്ഥലത്ത് അതിക്രമിച്ച് കയറിയെന്നും എഫ്ഐആറിൽ പറയുന്നു. സമരത്തിന് എത്തിയവർ സഞ്ചരിച്ചിരുന്ന മുപ്പതോളം വാഹനങ്ങളുടെ നമ്പറും എഫ്ഐആറിലുണ്ട്.

ഗൂഢാലോചനയുടെ ഭാഗമായാണ് സംഘർഷം നടന്നതെന്നും, ആർച്ച് ബിഷപ്പും വൈദികരും ചേർന്ന് ഗൂഢാലോചന നടത്തിയെന്നും പോലീസ് പറയുന്നു. കുറ്റപത്രത്തിലുള്ളവർക്കെതിരെ കലാപമുണ്ടാക്കൽ, അനധികൃതമായി സംഘം ചേരൽ, അതിക്രമിച്ച് കയറൽ തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. സംഭവത്തിൽ വൈദികരടക്കം 95 പേര്‍ക്കെതിരെയും കണ്ടാലറിയാവുന്ന ആയിരത്തോളം പേർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

Print Friendly, PDF & Email

Leave a Comment

More News