ഛത്തീസ്ഗഢില്‍ ഖനി തകർന്ന് ഏഴ് പേർ മരിച്ചു; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി ആശങ്ക

ബസ്തർ: ഛത്തീസ്ഗഢിലെ ബസ്തർ ജില്ലയില്‍ മാൽഗാവ് ഗ്രാമത്തിന് സമീപം വനമേഖലയിൽ ഖനനത്തിനിടെ ചുണ്ണാമ്പുകല്ല് ഖനി തകർന്ന് ഏഴ് പേർ മരിച്ചു. 15 പേരെങ്കിലും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നതായി ചീഫ് പോലീസ് സൂപ്രണ്ട് വികാസ് കുമാർ പറഞ്ഞു.

നഗർനാർ പോലീസ് സ്‌റ്റേഷന്റെ കീഴിലുള്ള പ്രദേശത്താണ് പ്രധാനമായും കുമ്മായം മണ്ണ് അടങ്ങിയ ഖനി സ്ഥിതി ചെയ്യുന്നത്. “ഗ്രാമവാസികൾ ഖനിയിലെ മണ്ണ് ശേഖരിക്കാൻ എത്തിയിരുന്നു. ഖനി തകര്‍ന്ന് പലരും കുടുങ്ങിയപ്പോൾ, ആദ്യം രക്ഷപ്പെടുത്തിയ ഏഴ് ഗ്രാമീണർ മരിച്ചു. ഇവരിൽ അഞ്ചുപേരെ രക്ഷപ്പെടുത്തിയയുടൻ മരിച്ചു, മറ്റ് രണ്ട് പേരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അവർ മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. പലരും ഇപ്പോഴും കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. കുമ്മായ മണ്ണെടുക്കാൻ ശ്രമിച്ച ആളുകളുടെ കൃത്യമായ എണ്ണം ഇതുവരെ തിട്ടപ്പെടുത്തിയിട്ടില്ല, ”കുമാർ കൂട്ടിച്ചേർത്തു.

സംഭവത്തെ തുടർന്ന് രക്ഷാപ്രവർത്തനങ്ങൾക്കായി എസ്ഡിആർഎഫിനെയും പോലീസിനെയും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാൻ ജെസിബി യന്ത്രങ്ങൾ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News