കേരള സ്കൂൾ കലോത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി

കോഴിക്കോട്: ജില്ലയിൽ ജനുവരി മൂന്ന് മുതൽ ഏഴ് വരെ നടക്കുന്ന കേരള സ്കൂൾ കലോത്സവത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. കലോത്സവത്തിൽ 239 ഇനങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ 14,000 വിദ്യാർഥികൾ പങ്കെടുക്കും. മത്സരത്തിൽ എ ഗ്രേഡ് നേടുന്ന എല്ലാ വിദ്യാർത്ഥികൾക്കും 1000 രൂപ ഒറ്റത്തവണ സാംസ്കാരിക സ്കോളർഷിപ്പ് നൽകും.

വിധിനിർണയത്തിനായി കേരളത്തിനകത്തും പുറത്തുമുള്ള പ്രമുഖരെ കണ്ടെത്തിയിട്ടുണ്ട്. വിധികർത്താക്കളുടെ തീരുമാനത്തെ
ചോദ്യം ചെയ്യപ്പെടുന്ന ഘട്ടത്തിൽ അത്തരം കാര്യങ്ങളിൽ അന്തിമ തീരുമാനമെടുക്കാൻ സംസ്ഥാനതല അപ്പീൽ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.

സംസ്‌കൃതോത്സവവും അറബിക് സാഹിത്യോത്സവവും ഇതോടനുബന്ധിച്ച് നടക്കും. കലോത്സവത്തിന്റെ സ്വാഗതഗാനവും നൃത്താവിഷ്കാരവും ഒരുക്കിയിട്ടുണ്ട്. കലോത്സവത്തിനെത്തുന്ന കുട്ടികളെയും വിശിഷ്ടാതിഥികളെയും സ്വീകരിക്കാൻ റെയിൽവേ സ്റ്റേഷനിലും ബസ് സ്റ്റാൻഡിലും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

കലോത്സവത്തിനായി തയ്യാറാക്കിയ കൊടിമരത്തിൽ ജനുവരി 3 ന് രാവിലെ 8.30 ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ പതാക ഉയർത്തും. അതിഥികൾക്ക് നൽകുവാനുള്ള പരിസ്ഥിതി സൗഹൃദമായ ബാഡ്ജുകൾ തയ്യാറാക്കിയിട്ടുണ്ട്. ഗവൺമെന്റ് മോഡൽ സ്‌കൂൾ ജനുവരി 2ന് രാവിലെ 10.30 മുതൽ രജിസ്‌ട്രേഷൻ ആരംഭിക്കും. ഇതിനായി ഒരോ ജില്ലയ്ക്കും പ്രത്യേക കൗണ്ടറുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.

കലോത്സവത്തിൽ പങ്കെടുക്കുന്ന മത്സരരാർത്ഥികൾക്ക് താമസസൗകര്യം ഒരുക്കുന്നതിനായി 20 സ്‌കൂളുകൾ സജ്ജമാക്കിയിട്ടുണ്ട്. ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും പ്രത്യേകം താമസ സൗകര്യമാണ് ഒരുക്കുക. എല്ലാ അക്കോമഡേഷൻ സെന്ററുകളിലും ടീച്ചേഴ്‌സ്, എസ്.എസ്.കെ സ്റ്റാഫ് എന്നിവർ രണ്ട് ഷിഫ്റ്റായി പ്രവർത്തിക്കും. കൂടാതെ പോലീസ്, എസ്.പി.സി കേഡറ്റ് എന്നിവരുടെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. എല്ലാ സെന്ററുകളിലും മത്സരവേദികൾ, റൂട്ട്മാപ്പ് തുടങ്ങിയവ പ്രദർശിപ്പിക്കും.

മലബാർ ക്രിസ്റ്റ്യൻ കോളേജ് ഗ്രൗണ്ടിലാണ് ഭക്ഷണ പന്തൽ തയ്യാറാകുന്നത്. അതിനോട് ചേർന്നുള്ള ഗ്രൗണ്ടിൽ പാർക്കിംഗ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ഒരേ സമയം രണ്ടായിരം പേർക്ക് ഭക്ഷണം കഴിക്കാൻ കഴിയുന്ന രീതിയിലാണ് പന്തൽ ഒരുക്കുന്നത്. പാചക ആവശ്യത്തിനായി ജല ലഭ്യത ഉറപ്പ് വരുത്തിയിട്ടുണ്ട്. ക്ലീനിംഗിനായി കോർപ്പറേഷന്റെ ജീവനക്കാരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്.

24 വേദികളിലായിട്ടാണ് മത്സരങ്ങൾ നടക്കുക. മത്സരവേദികൾക്ക് സാഹിത്യത്തിലെ ഭാവനാ ഭൂപടങ്ങൾ അടങ്ങിയ പേരുകളാണ് വേദികൾക്ക് നിശ്ചയിച്ചിട്ടുള്ളത്. മത്സരവേദികളിലെല്ലാം കലാപരിപാടികളുടെ വീഡിയോ റെക്കോർഡിംഗിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. മത്സരയിനങ്ങൾ ഉൾപ്പെടുത്തിയ പ്രോഗ്രാം ഷെഡ്യൂൾ തയ്യാറാക്കിയിട്ടുണ്ട്. എല്ലാ പ്രോഗ്രാം ഒഫിഷ്യൽസിനും ഫോട്ടോ പതിച്ച ഐഡി കാർഡ് നൽകും. മത്സരഫലങ്ങൾ വേദികൾക്കരികിൽ പ്രദർശിപ്പിക്കാൻ ഡിജിറ്റൽ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

ജനുവരി 2 മുതൽ റെയിൽവേസ്റ്റേഷൻ, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ എത്തിച്ചേരുന്ന മത്സരാർത്ഥികളെ രജിസ്‌ട്രേഷൻ കൗണ്ടറിലേക്കും, താമസ സ്ഥലത്തേക്കും, ഭക്ഷണ പന്തലിലേക്കും എത്തിക്കുന്നതിന് ഗതാഗത സൗകര്യങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്ന് മേളയ്‌ക്കെത്തുന്ന വാഹനങ്ങളിൽ പ്രത്യേക തിരിച്ചറിയൽ കോഡുകളോട് കൂടിയ സ്റ്റിക്കറുകൾ പതിക്കും.

വേദികൾ, ഭക്ഷണ പന്തൽ, റയിൽവേ സ്റ്റേഷൻ ബസ് സ്റ്റേഷൻ എന്നിവ അറിയുന്നതിനുള്ള ക്യൂ ആർ കോഡ് സിസ്റ്റം സിറ്റി പോലീസിന്റെ സഹകരണത്തോടെ നൽകും. അടിയന്തിര ചികിത്സ ലഭിക്കുന്നതിനായി ഡോക്ടർമാരുടെ സേവനവും, ആംബുലൻസും ഒരുക്കിയിട്ടുണ്ട്. ആരോഗ്യ സംരക്ഷണത്തെപ്പറ്റി ഒരു മിനിട്ട് ദൈർഘ്യമുളള വീഡിയോ ഉണ്ടാകും. മാസ്‌ക്, സാനിറ്റൈസർ ലഭ്യമാക്കും. 18 വേദികളിൽ മെഡിക്കൽ ടീമും, കൗൺസിലർ ടീമും നിയോഗിക്കുന്നതിനുളള സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. എല്ലാ വേദിയിലും കുടിവെള്ളം ഉറപ്പാക്കിയിട്ടുണ്ട്. ആംബുലൻസ് ഉണ്ടാകും.

മത്സരവേദികളിലേയും, നഗരത്തിലേയും ക്രമ സമാധാന പാലനത്തിനും ഗതാഗത ക്രമീകരണത്തിനുമായി സിറ്റി പോലീസ് കമ്മീഷണുടെ നേതൃത്വത്തിൽ വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സുരക്ഷാ സംവിധാനത്തിനായി നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. പ്രധാന വേദിക്കരികിൽ കൺട്രോൾ റൂമും മറ്റ് വേദികളുടെ സമീപത്ത് ഔട്ട് പോസ്റ്റുകളുമുണ്ടാകും.

ഡിസംബർ 31 ന് പാലക്കാട് വിദ്യാഭ്യാസ ഉപ ഡയറക്‌റുടെ കൈയ്യിൽ നിന്ന് ജില്ലയിലെ മന്ത്രിമാർ, എം.എൽ.എ മാർ, ജനപ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടർ ഏറ്റ് വാങ്ങുന്ന സ്വർണ്ണ കപ്പിന് കോഴിക്കോടിന്റെ അതിർത്തിയായ രാമനാട്ട്കരയിൽ സ്വീകരണം നൽകും. അച്യുതൻ ഗേൾസ് എൽ.പി. സ്‌കൂൾ വേദിയിലാണ് സംസ്‌കൃതോത്സവം നടക്കുന്നത്. എം.എം.സ്‌കൂൾ പരപ്പിൽ വേദിയിലാണ് അറബിക് കലോത്സവം നടക്കുന്നത്.

കലോത്സവത്തിൽ പൂർണമായും ഹരിത പ്രോട്ടോകോൾ പാലിക്കും. ഇതിനായി അധ്യാപകർ, പി.ടി.എ, ശുചിത്വ മിഷൻ, ഹരിത മിഷൻ, കുടുംബശ്രീ, കോഴിക്കോട് കോർപ്പറേഷൻ പ്രോജക്ട് സെൽ, നാഷണൽ ഗ്രീൻ കോർപ്‌സ്, എക്കോ ക്ലബുകൾ, വ്യാപാരി വ്യവസായി സമിതി എന്നിവരെ ഉൾപ്പെടുത്തി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിട്ടുണ്ട്.

ജനുവരി മൂന്നിന് രാവിലെ 8.30ന് ക്യാപ്റ്റൻ വിക്രം മൈതാനിയിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻ ബാബു പതാക ഉയർത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. കേരള സ്കൂൾ കലോത്സവത്തിന്റെ സംഘാടക സമിതി ഓഫീസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്‌കൂൾ കലോത്സവം മുഖ്യമന്ത്രി പിണറായി വിജയൻ ഔപചാരികമായി ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന സമ്മേളനത്തിനു ശേഷം ഹൈസ്കൂൾ വിഭാഗം കുട്ടികളുടെ മോഹിനിയാട്ടം മത്സരം ആദ്യ വേദിയിൽ ആരംഭിക്കും. ആദ്യദിനം 23 വേദികളിലായാണ് മത്സരങ്ങൾ. ജനുവരി ഏഴിന് വൈകീട്ട് നാലിന് സമാപന സമ്മേളനവും നടക്കും.

Print Friendly, PDF & Email

Leave a Comment

More News