മുഴുവൻ RSS സംവിധാനങ്ങൾക്കെതിരെയും വിശാലമായ അന്വേഷണത്തിന് സർക്കാർ ഉത്തരവിടണം
തിരുവനന്തപുരം: ആർ.എസ്.എസിനെതിരെ കുറിപ്പ് പോസ്റ്റ് ചെയ്ത് ആത്മഹത്യ ചെയ്ത യുവാവ് അനന്തുവിൻ്റെ മരണത്തിന് കാരണക്കാരായ മുഴുവൻ ആർ.എസ്.എസുകാരെയും അറസ്റ്റ് ചെയ്ത് തുറങ്കലിലടക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന പ്രസിഡൻ്റ് നഈം ഗഫൂർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. കേരളത്തിൽ മറ്റൊരു ജീവൻ കൂടി ആർ.എസ്.എസ് അപഹരിച്ചിരിക്കുന്നു. ചെറുപ്പം മുതൽ അച്ഛനോടൊത്ത് RSS പരിപാടികളിൽ പോയിരുന്ന അനന്തുവിനെ നിധീഷ് നാരായണൻ എന്ന RSS പ്രവർത്തകൻ ലൈംഗികമായി ഉപദ്രവിച്ചിരുന്നതായി അനന്തു തുറന്നുപറയുന്നുണ്ട്.
ബ്രഹ്മചര്യത്തിന്റെയും ത്യാഗത്തിന്റെയും വീമ്പു പറയുന്ന RSS നകത്ത് നടന്നുവരുന്ന മനുഷ്യത്വരഹിതമായ പീഡനങ്ങളും ലൈംഗിക ഉപദ്രവങ്ങളുമാണ് അനന്തുവിൻ്റെ വെളിപ്പെടുത്തലിലൂടെ പുറത്തുവരുന്നത്. അനന്തു വളരെ ചെറുപ്രായം മുതൽ ഏകദേശം മൂന്ന് വയസ്സ് മുതൽ ഏറ്റുവാങ്ങിയ ലൈംഗിക ഉപദ്രവത്തെക്കുറിച്ചാണ് പറയുന്നത്.
ചെറിയ കുട്ടികൾ ഉൾപ്പെടെ RSS ശാഖപോലുള്ള പരിപാടികളിൽ പങ്കെടുക്കുന്നതായി ഇപ്പോൾ കാണുന്നുണ്ട്. രാഷ്ട്രീയമായി ഇവർ കുത്തിവെക്കുന്ന വംശീയവിഷം പൊതുസമൂഹത്തിന് തിരിച്ചറിവുള്ളതാണ്. എന്നാൽ, അതിനകത്തു സംഭവിച്ചുകൊണ്ടിരിക്കുന്ന ഇത്തരം ദുഷ്ചെയ്തികളെ കൂടി നമ്മൾ തിരിച്ചറിയണം. ചെറുപ്രായം മുതൽ മക്കളെ RSS ലേക്ക് അയക്കുന്ന രക്ഷിതാകൾക്ക് കൂടെയുള്ള മുന്നറിയിപ്പാണ് അനന്തുവിൻ്റെ അനുഭവങ്ങൾ. മുഴുവൻ RSS സംവിധാനങ്ങൾക്കെതിരെയും വിശാലമായ അന്വേഷണത്തിന് സർക്കാർ ഉത്തരവിടണം. അനന്തുവിന്റെ ആത്മഹത്യക്ക് കാരണക്കാരായ മുഴുവൻ RSS പ്രവർത്തകരെയും അറസ്റ്റ് ചെയ്ത് തുറുങ്കിലടക്കാനും സർക്കാർ സന്നദ്ധമാകണമെന്നും നഈം ഗഫൂർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
