ബെംഗളൂരു: തന്റെ വാഹനത്തിന് വഴിമാറി കൊടുക്കാത്തതില്‍ പ്രകോപിതനായ യുവാവ് ബൈക്ക് യാത്രികനെയും സ്ത്രീയെയും വാഹനം ഇടിച്ചുകയറ്റി കൊലപ്പെടുത്താൻ ശ്രമിച്ചു. സംഭവത്തിൽ കൊഡിഗെഹള്ളി സ്വദേശിയായ സുകൃത്കേശവ ഗൗഡ (23) നെ പോലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരുവിലെ ഒരു കമ്പനിയിൽ സോഫ്റ്റ്വെയർ എഞ്ചിനീയറാണ് യുവാവ്.
കഴിഞ്ഞ മാസം ബെംഗളൂരുവിലെ ബെൽ റോഡിലാണ് സംഭവം നടന്നത്. ബൈക്കിലുണ്ടായിരുന്ന ആളും യുവാവും തമ്മിൽ വഴിമാറി കൊടുക്കാത്തതിനെ ചൊല്ലി തർക്കമുണ്ടായതായി പോലീസ് പറഞ്ഞു. തുടർന്ന് പ്രകോപിതനായ യുവാവ് ബൈക്കിൽ കാര്‍ ഇടിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കാർ പലതവണ ഹോൺ മുഴക്കിയെങ്കിലും ബൈക്ക് യാത്രികൻ വഴിമാറിയില്ലെന്ന് യുവാവ് പോലീസിനോട് പറഞ്ഞു.
ബൈക്കിന്റെ പിൻസീറ്റിലിരുന്ന സ്ത്രീയുടെ കൈയ്ക്കും തോളിനും തലയ്ക്കും പരിക്കേറ്റു. ബൈക്ക് ഓടിച്ചിരുന്ന പുരുഷനും പരിക്കേറ്റു. അവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് പോലീസ് യുവാവിനെ അറസ്റ്റ് ചെയ്തത്.
