ക്രൈസ്തവ പഠനറിപ്പോര്‍ട്ട് പുറത്തുവിടാതെ സർക്കാർ നടത്തുന്ന ചര്‍ച്ചകള്‍ പ്രഹസനം: ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യൻ

കൊച്ചി: ജെ.ബി.കോശി കമ്മീഷന്‍ ക്രൈസ്തവ പഠനറിപ്പോര്‍ട്ട് പുറത്തുവിടാതെ സര്‍ക്കാര്‍ നടത്തുന്ന ചര്‍ച്ചകള്‍ പൊതുതെരഞ്ഞെടുപ്പിനുമുമ്പുള്ള രാഷ്ട്രീയ നാടകത്തിനപ്പുറം മുഖവിലയ്‌ക്കെടുക്കാനാവില്ലെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയർ അഡ്വ.വി.സി.സെബാസ്റ്റ്യന്‍.

ജെ ബി കോശി കമ്മീഷൻ റിപ്പോര്‍ട്ട് പുറത്തുവിട്ടാല്‍ മാത്രമേ കമ്മീഷന്‍ നിര്‍ദ്ദേശിച്ച ശുപാര്‍ശകളിന്മേല്‍  ചര്‍ച്ചയ്ക്കുള്ളു എന്ന നിലപാട് വിവിധ ക്രൈസ്തവ സഭകള്‍ സ്വീകരിക്കണം. സര്‍ക്കാര്‍ ഇതിനോടകം ചര്‍ച്ചകള്‍ക്ക് വിളിച്ചിരിക്കുന്നവര്‍ പലരും കേരളത്തിലെ ക്രൈസ്തവ സഭകളുടെ ഔദ്യോഗിക പ്രതിനിധികളില്ലെന്നിരിക്കെ വിശ്വാസിസമൂഹത്തെ വിഢികളാക്കുവാനുള്ള രാഷ്ട്രീയ നീക്കങ്ങള്‍ വിലപ്പോവില്ല. സഭകള്‍ക്കുള്ളിലേയ്ക്ക് ഭരണസംവിധാനങ്ങള്‍ നുഴഞ്ഞുകയറുവാനുള്ള പുതിയ മാര്‍ഗ്ഗമായി ശുപാര്‍ശകളെ ഭരണനേതൃത്വങ്ങള്‍ വളച്ചൊടിക്കുന്നത് ഗൗരവമായി സഭകള്‍ കാണണം. ആദ്യം റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണരൂപം സര്‍ക്കാര്‍ പുറത്തുവിടുക. എന്നിട്ടാകാം ചര്‍ച്ച. റിപ്പോര്‍ട്ട് പുറത്തുവിടുന്നതില്‍ സര്‍ക്കാര്‍ ആരെയാണ് ഭയപ്പെടുന്നത്?

ജെ.ബി.കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിന്മേല്‍ കേരളത്തിലെ വിവിധ രാഷ്ട്രീയ മുന്നണികളും പാര്‍ട്ടികളും പരസ്യമായി നിലപാട് പ്രഖ്യാപിക്കണം. റിപ്പോര്‍ട്ട് പുറത്തിറക്കാതെ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുമാത്രം നടക്കുന്ന ഇത്തരം സര്‍ക്കാര്‍ വക ചര്‍ച്ചകള്‍ ക്രൈസ്തവസഭകള്‍ മുഖവിലയ്‌ക്കെടുക്കാതെ ബഹിഷ്‌കരിക്കണമെന്നും വി.സി.സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.

Leave a Comment

More News