മനുഷ്യനെ ചന്ദ്രനിലേക്ക് അയക്കാനുള്ള ആർട്ടെമിസ് II ദൗത്യം സാങ്കേതിക തകരാറുകൾ കാരണം മാറ്റി വെച്ചു

ചന്ദ്രനെ ചുറ്റാൻ നിശ്ചയിച്ചിരുന്ന നാസയുടെ ആർട്ടെമിസ് II ദൗത്യം അവസാന നിമിഷത്തെ സാങ്കേതിക തകരാർ മൂലം മാറ്റി വെച്ചു. ഹീലിയം പ്രവാഹ പ്രശ്നം കണ്ടെത്തിയതിനെ തുടർന്നാണ് വിക്ഷേപണ തീയതി റദ്ദാക്കിയത്. 50 വർഷത്തിനുശേഷം നടക്കേണ്ടിയിരുന്ന ചരിത്രപരമായ ബഹിരാകാശ യാത്രയായിരുന്നു ഇത്.

നാസ: മനുഷ്യ ബഹിരാകാശ പര്യവേഷണത്തിൽ പുതിയൊരു അധ്യായം കുറിക്കേണ്ടിയിരുന്ന, ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന നാസയുടെ ആർട്ടെമിസ് II ദൗത്യം അവസാന നിമിഷത്തെ സാങ്കേതിക പ്രശ്‌നം കാരണം മാറ്റി വെച്ചു. ബഹിരാകാശയാത്രികരെ ചന്ദ്ര ഭ്രമണപഥത്തിലേക്ക് അയച്ച് സുരക്ഷിതമായി ഭൂമിയിലേക്ക് തിരികെ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ ദൗത്യം. 50 വർഷത്തിലേറെയായി മനുഷ്യർ ബഹിരാകാശത്തേക്ക് ഇത്രയും ദൂരം സഞ്ചരിക്കുന്നത് ഇതാദ്യമായിരിക്കും.

ആർട്ടെമിസ് പ്രോഗ്രാമിന്റെ ഭാഗമായ ഈ ദൗത്യം, ഭാവിയിൽ മനുഷ്യൻ ചന്ദ്രനിലേക്ക് പോകുന്നതിനും അവിടെ ദീർഘകാല സാന്നിധ്യം ഉറപ്പാക്കുന്നതിനുമുള്ള ഒരു നിർണായക ചുവടുവയ്പ്പായി കണക്കാക്കപ്പെടുന്നു. നാല് ബഹിരാകാശയാത്രികർ ഏകദേശം 10 ദിവസത്തേക്ക് ചന്ദ്രന്റെ മറുവശത്ത് ചുറ്റി സഞ്ചരിക്കാൻ നിശ്ചയിച്ചിരുന്നു. ഈ ദൗത്യം ചന്ദ്രനിൽ ഇറങ്ങില്ലെങ്കിലും, ഭാവിയിലെ മനുഷ്യ ലാൻഡിംഗ് ദൗത്യങ്ങൾക്ക് ഇത് അടിത്തറയിടുമായിരുന്നു.

മാർച്ച് 6 ന് റോക്കറ്റ് വിക്ഷേപിക്കുമെന്ന് നാസ മുമ്പ് സൂചിപ്പിച്ചിരുന്നു. എന്നാൽ, ഇപ്പോൾ ഈ തീയതി “അനിശ്ചിതമാണെന്ന്” ഏജൻസി വ്യക്തമാക്കിയിട്ടുണ്ട്.

അന്തിമ പരിശോധനയിൽ എഞ്ചിനീയർമാർ ഒരു സാങ്കേതിക തകരാർ കണ്ടെത്തിയതായി നാസ അഡ്മിനിസ്ട്രേറ്റർ ജാരെഡ് ഐസക്മാൻ പറഞ്ഞു. സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ കൂടുതൽ ജോലി ആവശ്യമാണെന്നും കാലതാമസം മൂലമുണ്ടായ നിരാശ താൻ മനസ്സിലാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പരീക്ഷണ സമയത്ത് ഹീലിയം പ്രവാഹത്തിൽ ഉണ്ടായ തടസ്സമാണ് ദൗത്യം വൈകാനുള്ള പ്രധാന കാരണമെന്ന് പറയപ്പെടുന്നു. റോക്കറ്റ് വിക്ഷേപണ സംവിധാനത്തിൽ ഹീലിയം നിർണായക പങ്ക് വഹിക്കുന്നു. ഇത് ഇന്ധന ടാങ്കുകളിൽ മർദ്ദം നിലനിർത്തുകയും ചില ഘടകങ്ങൾ തണുപ്പിക്കുകയും ചെയ്യുന്നു.

പ്രാഥമിക പരിശോധനകളിൽ പ്രശ്‌നങ്ങളൊന്നും കണ്ടെത്തിയില്ലെങ്കിലും, രാത്രി മുഴുവൻ നീണ്ടുനിന്ന ഒരു അവലോകനത്തിന് ശേഷം എഞ്ചിനീയർമാർ റിസ്‌ക് എടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. ഹീലിയം ഉൾപ്പെടുന്ന ഏതൊരു സാങ്കേതിക പ്രശ്‌നവും നാസ ഗൗരവമായി കാണുന്നു എന്ന് അവര്‍ പറഞ്ഞു.

കാലതാമസം പ്രഖ്യാപിക്കുന്നതിന് ഒരു ദിവസം മുമ്പ് കെന്നഡി സ്‌പേസ് സെന്ററിൽ ഒരു പൂർണ്ണ “വെറ്റ് റിഹേഴ്‌സൽ” പരീക്ഷണം നടത്തിയിരുന്നു. ഈ പരീക്ഷണത്തിനിടെ, വിക്ഷേപണത്തിന് സമാനമായ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിനായി ഏകദേശം 730,000 ഗ്യാലന്‍ ഇന്ധനം റോക്കറ്റിൽ നിറച്ചു. സംഘം ഇതിനെ ഒരു വിജയകരമായ റിഹേഴ്‌സലായി കണക്കാക്കി.

ഫിൽറ്റർ, സീൽ പ്രശ്നങ്ങൾ മൂലമുണ്ടായ ഹൈഡ്രജൻ ചോർച്ച ഉൾപ്പെടെയുള്ള മുൻ പ്രശ്നങ്ങൾ പരിഹരിച്ചതിന് ശേഷം നടത്തിയ രണ്ടാമത്തെ പരീക്ഷണമായിരുന്നു ഇത്.

ഈ ദൗത്യത്തിൽ മൂന്ന് അമേരിക്കൻ ബഹിരാകാശയാത്രികരായ റീഡ് വൈസ്മാൻ, വിക്ടർ ഗ്ലോവർ, ക്രിസ്റ്റീന കോച്ച് എന്നിവരും കനേഡിയൻ ബഹിരാകാശയാത്രികൻ ജെറമി ഹാൻസെനും ഉൾപ്പെട്ടിരുന്നു. സ്പേസ് ലോഞ്ച് സിസ്റ്റം റോക്കറ്റിൽ ഓറിയോൺ ബഹിരാകാശ പേടകത്തിൽ അവർ വിക്ഷേപിക്കാൻ നിശ്ചയിച്ചിരുന്നു.

1972 ന് ശേഷം ആദ്യമായി മനുഷ്യനെ ചന്ദ്രനിൽ ഇറക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഭാവിയിലെ ആർട്ടെമിസ് III ദൗത്യത്തിന് ആർട്ടെമിസ് II വഴിയൊരുക്കും. അപ്പോളോ പ്രോഗ്രാമിനിടെയായിരുന്നു ചന്ദ്രനിൽ അവസാനമായി മനുഷ്യൻ ഇറങ്ങിയത്.

Leave a Comment

More News