ഒരാഴ്ച്ചക്കിടെ നാല് കൊലപാതകങ്ങൾ; ഇന്ത്യയിൽ മുസ്‌ലിംകൾക്കെതിരെയുള്ള സ്ഥാപനവത്കൃത വംശഹത്യ പദ്ധതികൾ ശക്തമായി തുടരുന്നു: ഫ്രറ്റേണിറ്റി മൂവ്മെൻ്റ്

കോഴിക്കോട്: ഒരാഴ്ച്ചക്കിടെ രാജ്യത്തെ വ്യത്യസ്ത പ്രദേശങ്ങളിലായി ഹിന്ദുത്വ ആൾക്കൂട്ടത്താൽ നാല് പേർ ക്രൂരമായി കൊല ചെയ്യപ്പെട്ടത് ഇന്ത്യയിൽ മുസ്‌ലിംകൾക്കെതിരെയുള്ള സ്ഥാപനവത്കൃത വംശഹത്യ പദ്ധതികൾ കൂടുതൽ ശക്തമായി തുടർന്നുകൊണ്ടിരിക്കുന്നതുകൊണ്ടാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന പ്രസിഡൻ്റ് നഈം ഗഫൂർ പറഞ്ഞു. 13 വയസ്സുകാരനായ ബാലൻ മുതൽ 65 വയസ് പൂർത്തിയാക്കിയ വൃദ്ധൻ വരെ വംശീയമായി കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ഉനൈസ് ഖാൻ, റോഷൻ ഖാത്തൂൻ, അബ്ദുൽ സലാം, ആമിർ എന്നിവരാണ് കൊല്ലപ്പെട്ടത്.

ഇന്ത്യൻ സമൂഹത്തിന്റെ അടിത്തട്ടുകൾ മുസ്‌ലിം ശരീരങ്ങളോടുള്ള വംശീയ നോട്ടങ്ങളാൽ എത്രത്തോളം ഹിംസാത്മകമാണ് എന്നത് നാൾക്കുനാൾ വസ്തുതകളായി ആവർത്തിക്കുന്നതിന്റെ അടയാളങ്ങൾ കൂടിയാണ് ഈ കൊലപാതകങ്ങളെന്നും നഈം ഗഫൂർ പറഞ്ഞു.

ഭരണകൂട പിൻബലത്തോടെ ഹിന്ദുത്വയുടെ ശാക്തീകരണത്തിനുവേണ്ടി മുസ്‌ലിം ജനവിഭാഗത്തെ വെറുപ്പുൽപാദനത്തിലൂടെ അപരരായി പ്രതിഷ്ഠിച്ചെടുക്കുകയാണ് ആർ.എസ്‌.എസ്‌ ചെയ്യുന്നത്. തെരുവുകൾ കൈയ്യേറി സംഘടിതമായി ചേർന്ന് മുസ്‌ലിംങ്ങളെ കൊന്നുകളയാനുള്ള സന്ദേശങ്ങൾ ആർ.എസ്.എസ് സമൂഹത്തിൽ നിരന്തരമായി ഉത്പാദിപ്പിക്കുന്നു.

ഭീകരമായ ഹിംസകൾ നിരന്തരം ആവർത്തിക്കുന്നതിനാൽ ആർ.എസ്.എസിന്റെ വംശഹത്യ പദ്ധതികൾ സാമാന്യവത്ക്കരിക്കപ്പെടാതിരിക്കാനുള്ള രാഷ്ട്രീയ ജാഗ്രത പൗരസമൂഹത്തിൻ്റെ ഭാഗത്തുനിന്നുമുണ്ടാകണം. ഹിന്ദുത്വ ദേശീയതയുടെ പ്രകടമായ വംശീയാതിക്രമങ്ങൾക്കെതിരായി ജനകീയമായ സാമൂഹിക പ്രതിരോധങ്ങൾക്കും ശക്തമായ പ്രക്ഷോഭങ്ങൾക്കും ഫ്രറ്റേണിറ്റി മൂവ്മെന്റ് നേതൃത്വം നൽകുമെന്നും നഈം ഗഫൂർ കൂട്ടിച്ചേർത്തു.

Leave a Comment

More News