ഇറാനെ ഒരു ദിവസം കൊണ്ട് നശിപ്പിക്കാൻ കഴിയുമെന്നും, പക്ഷേ അത് പുനർനിർമ്മിക്കാൻ 10 വർഷമെടുത്തേക്കാമെന്നതിനാല്‍ ഞാൻ അത് ചെയ്യാൻ ആഗ്രഹിക്കുന്നില്ലെന്ന് ട്രംപ്.
വാഷിംഗ്ടണ്‍: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും ചൈനയ്ക്ക് മുന്നറിയിപ്പ് നല്‍കി. ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ, ചൈന ഇറാന് എന്തെങ്കിലും സൈനിക സഹായം നൽകിയാൽ കനത്ത വില നൽകേണ്ടിവരുമെന്ന് ട്രംപ് വ്യക്തമാക്കി. തന്നെയുമല്ല, ചൈനയ്ക്ക് 50 ശതമാനം തീരുവ ചുമത്തുമെന്നും ഭീഷണിപ്പെടുത്തി. ഇറാന് ചൈന തോളിൽ നിന്ന് തൊടുത്തു വിടാവുന്ന മിസൈലുകൾ നൽകുന്നുണ്ടെന്ന് റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ടെന്നും എന്നാൽ അത് സംശയമാണെന്നും ട്രംപ് പറഞ്ഞു.
ഫോക്സ് ന്യൂസിന്റെ “സൺഡേ മോർണിംഗ് ഫ്യൂച്ചേഴ്‌സ്” പരിപാടിയിൽ, ഇറാനെ സഹായിക്കുന്ന രാജ്യങ്ങൾക്ക് 50 ശതമാനം തീരുവ ചുമത്തുമെന്ന ട്രംപിന്റെ ഭീഷണി ചൈനയെ ലക്ഷ്യം വച്ചുള്ളതാണോ എന്ന് അവതാരക മരിയ ബാർട്ടിറോമോ ചോദിച്ചു. ട്രംപ് ലളിതമായി മറുപടി നൽകി, “അതെ, ചൈന, ഒരുപക്ഷേ മറ്റ് രാജ്യങ്ങളും. പക്ഷേ, പ്രത്യേകിച്ച്, അതെ, ചൈനയും ഇതിൽ പങ്കാളിയാണ്.” ചൈന ഇറാന് തോളിൽ വയ്ക്കുന്ന ആന്റി-എയർക്രാഫ്റ്റ് മിസൈലുകൾ നൽകുന്നുണ്ടെന്ന റിപ്പോർട്ടുകൾ കേട്ടിട്ടുണ്ടെന്ന് ട്രംപ് പറഞ്ഞു. എന്നാല്‍, റിപ്പോർട്ടുകളെ താൻ എപ്പോഴും വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “എനിക്ക് അവരുമായി ബന്ധമുള്ളതിനാൽ അവർ അങ്ങനെ ചെയ്യുമെന്ന് എനിക്ക് സംശയമുണ്ട്. ഇപ്പോൾ അവർ അങ്ങനെ ചെയ്യുമെന്ന് ഞാൻ കരുതുന്നില്ല,” ട്രംപ് പറഞ്ഞു. എന്നാൽ ചൈന അങ്ങനെ ചെയ്യുന്നത് കണ്ടുപിടിച്ചാല്‍, ചൈനയ്ക്ക് 50 ശതമാനം തീരുവ ചുമത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.
സംഭാഷണത്തിനിടെ, ഇറാനെക്കുറിച്ച് ട്രംപ് ഒരു ധീരമായ അവകാശവാദം ഉന്നയിച്ചു. ഇറാൻ ഉടൻ തന്നെ ചർച്ചാ മേശയിലേക്ക് മടങ്ങിവരുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് അദ്ദേഹം പറഞ്ഞു. “അവർ തിരിച്ചുവന്ന് നമുക്ക് വേണ്ടതെല്ലാം നൽകുമെന്ന് ഞാൻ പ്രവചിക്കുന്നു,” ട്രംപ് പറഞ്ഞു. ഇറാന് ഇനി ഒരു സ്വാധീനവുമില്ലെന്നും അദ്ദേഹം പ്രസ്താവിച്ചു. “ഒരു മുഴുവൻ നാഗരികതയും ഇന്ന് രാത്രി മരിക്കാം” എന്ന തന്റെ പ്രസ്താവനയെ ട്രംപ് ന്യായീകരിച്ചു. ട്രംപിന്റെ അഭിപ്രായത്തിൽ, ഈ കടുത്ത നിലപാടാണ് ഇറാനെ ചർച്ചാ മേശയിലേക്ക് കൊണ്ടുവന്നത്, ഇതുവരെ അവർ അതിൽ നിന്ന് പിന്മാറിയിട്ടില്ല.
അമേരിക്കൻ സൈനിക ശക്തിയെക്കുറിച്ചും ട്രംപ് വീമ്പിളക്കി. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ നശിപ്പിക്കാൻ യുഎസിന് കഴിവുണ്ടെന്ന് അദ്ദേഹം പറഞ്ഞു. “എനിക്ക് ഒരു ദിവസം കൊണ്ട് ഇറാനെ നശിപ്പിക്കാൻ കഴിയും. വാസ്തവത്തിൽ, അവരുടെ മുഴുവൻ ഊർജ്ജ സംവിധാനവും, എല്ലാം, എല്ലാ വൈദ്യുത നിലയങ്ങളും, നാഗരികതയേയും ഒരു മണിക്കൂറിനുള്ളിൽ എനിക്ക് നശിപ്പിക്കാൻ കഴിയും” എന്ന് ട്രംപ് അവകാശപ്പെട്ടു. പുനർനിർമ്മിക്കാൻ 10 വര്‍ഷമെങ്കിലുമെടുക്കുമെന്നും, എന്നാല്‍ ഇറാന് ഒരിക്കലും അത് ചെയ്യാൻ കഴിയില്ലെന്നും അതിനാൽ താൻ അത് ചെയ്യാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു പ്രദർശനത്തിനായി ഒരു പാലം താൻ തകർത്തുവെന്നും ട്രംപ് പറഞ്ഞു. ഇറാനെതിരെ ട്രംപ് നേരത്തേ നടത്തിയ പ്രസ്താവനകള്‍ വന്‍ വിവാദത്തിന് തിരി കൊളുത്തിയിരുന്നു. എന്നാല്‍, അദ്ദേഹം മുന്‍പ് പറഞ്ഞത് തിരുത്തിപ്പറയാനോ മാറ്റം വരുത്താനോ തയ്യാറായില്ല.
ട്രംപിന്റെ മുന്നറിയിപ്പ് ആഗോള വിപണികളെ പ്രതിസന്ധിയിലാക്കിയേക്കാം. ലോകത്തിലെ ഏറ്റവും വലിയ കയറ്റുമതി സമ്പദ്‌വ്യവസ്ഥകളിൽ ഒന്നാണ് ചൈന. യുഎസ് 50 ശതമാനം താരിഫ് ഏർപ്പെടുത്തിയാൽ, ചൈനീസ് ഉൽപ്പന്നങ്ങൾ അമേരിക്കയില്‍ വളരെ ചെലവേറിയതായിത്തീരും. ഇത് ലോകമെമ്പാടുമുള്ള വിതരണ ശൃംഖലകളെ ബാധിക്കും.
ട്രംപിന്റെ പ്രസ്താവന യുഎസ്-ചൈന വ്യാപാര യുദ്ധം വർദ്ധിപ്പിക്കുമെന്ന് വിദഗ്ധർ പറയുന്നു. നിലവിൽ, ചൈനയിൽ നിന്ന് ഔദ്യോഗിക പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. വരും ദിവസങ്ങളിൽ ഈ പിരിമുറുക്കം ഏത് ദിശയിലേക്ക് നീങ്ങുമെന്ന് കണ്ടറിയണം. യുഎസിന്റെയും ചൈനയുടെയും അടുത്ത ഘട്ടങ്ങൾ ലോകം മുഴുവൻ ഇപ്പോൾ ഉറ്റുനോക്കുകയാണ്.
🇺🇸 "I hear news reports about China giving the shoulder missiles. I doubt they would do that because I have a relationship and I think they wouldn't do that, but maybe they did a little bit at the beginning, but I don't think they would anymore. But if we catch them doing that… pic.twitter.com/JC0D36fp9O
— Commentary: Trump Truth Social Posts On X (@TrumpTruthOnX) April 12, 2026
