ഡാളസ്: കേരളാ കോൺഗ്രസ്സ് (ബി)യുടെ മുൻ സംസ്ഥാന യൂത്ത് ഫ്രണ്ട് പ്രസിഡന്റും, പൊതു പ്രവത്തകനുമായ ഡിജോ കാപ്പന്‍റെ നിര്യാണത്തിൽ അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷൻ പ്രസിഡണ്ട് എബി തോമസ് അനുശോചനം അറിയിച്ചു.
നിര്യാതനായ ഡിജോ കാപ്പനും അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷൻ പ്രസിഡണ്ട് എബി തോമസും കേരളാ കോൺഗ്രസ്സ് സംസ്ഥാന എക്സികുട്ടീവ് കമ്മറ്റിയിൽ ഏറെ കാലം പ്രവർത്തിച്ച രാഷ്ട്രീയ സുഹൃത്തുക്കളായിരുന്നു.
ഡിജോ കാപ്പന്റെ മരണത്തിലൂടെ നല്ലൊരു ചങ്ങാതിയെ നഷ്ടമായെന്നും, പരേതന്റെ മരണത്തിൽ വേദനപ്പെടുന്ന കുടുംബങ്ങൾക്കും, ബന്ധു മിത്രാദികൾക്കും ഈശ്വരൻ ആശ്വാസം നൽകട്ടെ എന്ന് അനുശോചന സന്ദേശത്തിൽ അറിയിച്ചു.
കേരള കോൺഗ്രസ് വിദ്യാർത്ഥി പ്രസ്ഥാനം കെഎസ് സി യിലൂടെയാണ് പൊതുരംഗത്തേക്കുളള തുടക്കം. 1982 ൽ കേരള സർവകലാശാല യൂണിയൻ ജനറൽ സെക്രട്ടറിയായി. കെ എസ് സിയുടെയും യൂത്ത് ഫ്രണ്ടിന്റെയും സംസ്ഥാന പ്രസിഡൻറ് ആയി പ്രവർത്തിച്ചിട്ടുണ്ട്.
1998 ൽ സജീവ രാഷ്ട്രീയം ഉപേക്ഷിച്ചു. ഉപഭോക്താക്കളുടെ അവകാശങ്ങൾക്ക് വേണ്ടിയും റോഡ് സുരക്ഷയ്ക്ക് വേണ്ടിയും നിരവധി നിയമ പോരാട്ടങ്ങൾ നടത്തി. ഗതാഗതം, വൈദ്യതി മേഖലയിലെ കൺസ്യൂമർ ഫോറങ്ങളുടെ അമരക്കാരനായും ഇദ്ദേഹം അറിയപ്പെടുന്നു. ഭാര്യ മിനി കാപ്പൻ കേരള സർവ്വകലാശാല പ്ലാനിങ് വിഭാഗം മേധാവിയാണ്. ഭരണങ്ങാനം ഇടമറ്റം സ്വദേശിയാണ് ഡിജോ കാപ്പൻ.
പൊതുപ്രവർത്തകൻ ഡിജോ കാപ്പന്‍റെ സംസ്കാരം മീനച്ചിൽ പാലാക്കാട് ചെറുപുഷ്പം പള്ളിയിൽ ഞയറാഴ്ച്ച (5/30) വൈകിട്ട് മൂന്ന് മണിക്ക് ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം.
വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡിജോ കാപ്പൻ വെള്ളിയാഴ്ചയാണ് മരിച്ചത്. പൊതുപ്രവർത്തകനായ ഡിജോ കാപ്പൻറെ സംസ്കാര ചടങ്ങുകൾ ഔദ്യോഗിക ബഹുമതിയോടെ നടത്തുവാൻ സംസ്ഥാന സർക്കാർ തീരുമാനം എടുത്തിരുന്നു.ഇതുമായി ബന്ധപ്പെട്ട് കോട്ടയം കളക്ടർ, കോട്ടയം ജില്ലാ പൊലീസ് മേധാവി എന്നിവർക്ക് സർക്കാർ ഉത്തരവ് ലഭ്യമായി. സർക്കാരിന് വേണ്ടി ജില്ലാ കളക്ടർ ഭൗതിക ശരീരത്തിൽ റീത്ത് സമർപ്പിക്കും.
ജോ ചെറുകര, (സെക്രട്ടറി, എ എം ഡബ്ല്യൂ എ)
