കൊച്ചി: അടുത്ത കേരള മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള നിർണായക കോൺഗ്രസ് നിയമസഭാ കക്ഷി യോഗം ഇന്ന് നടക്കും. എഐസിസി നിരീക്ഷകരായ മുകുൾ വാസ്നിക്, അജയ് മാക്കൻ എന്നിവർ ഇന്ന് എംഎൽഎമാരുടെ അഭിപ്രായം തേടും. മുതിർന്ന നേതാക്കളുമായും പാർട്ടി സഖ്യകക്ഷികളുമായും നേതാക്കൾ മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് ചർച്ച നടത്തും. ഇന്ന് തന്നെ അഭിപ്രായങ്ങൾ ഹൈക്കമാൻഡിനെ അറിയിക്കുമെന്നാണ് റിപ്പോർട്ട്. പിന്നീട് കേരളത്തിൽ നിന്നുള്ള നേതാക്കളെ നാളെ ഡൽഹിയിലേക്ക് വിളിപ്പിക്കും.
45 എംഎൽഎമാരുടെ പിന്തുണ ഉറപ്പാക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിനെ അനുകൂലിക്കുന്നവര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. 25 എംഎൽഎമാരുടെ പിന്തുണ നേടിയെന്ന് മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയും പ്രതിപക്ഷ നേതാവ് വിഡി സതീശനും അവകാശപ്പെട്ടു. പരമാവധി എംഎൽഎമാരെ തങ്ങളുടെ പക്ഷത്തേക്ക് കൊണ്ടുവരാൻ മൂന്ന് നേതാക്കളും ശ്രമിക്കുന്നു.
അതേസമയം, നേതാക്കൾക്കായുള്ള ഫ്ലക്സ് യുദ്ധം തുടരുന്നു. ഡൽഹിയിലെ കേരള ഹൗസിന് മുന്നിൽ വിഡി സതീശന്റെ ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. “പട നയിച്ചവന്‍ നാട് നയിക്കട്ടേ” എന്നതാണ് ഫ്ലെക്സിലെ മുദ്രാവാക്യം. കെപിസിസി ആസ്ഥാനത്തിന് മുന്നിൽ കെസി വേണുഗോപാലിന്റെ ഫ്ലക്സ് ബോർഡുകളും പ്രത്യക്ഷപ്പെട്ടു. “We Want KC” എന്ന തലക്കെട്ടാണ് ഫ്ലക്സിലുള്ളത്.
വി.ഡി. സതീശനെ അനുകൂലിച്ച് ഇന്നലെ രാത്രി പന്തം കൊളുത്തി പ്രകടനം നടന്നു. കോട്ടയം പമ്പാവാലിയിലാണ് സംഭവം. വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് തയ്യാറാകണമെന്നായിരുന്നു അവരുടെ ആവശ്യം. പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ പ്രകടനത്തിൽ പങ്കെടുത്തു.
